തിരുവനന്തപുരം: ശിവഗിരി തീര്‍ഥാടന മഹാമഹവും ഗുരുദേവ വിഗ്രഹപ്രതിഷ്ഠാ കനകജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന തീര്‍ഥാടനസമ്മേളനത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിക്കും. ശിവഗിരി തീര്‍ഥാടനം ഡിസംബര്‍ 30ന് ആരംഭിക്കും. ഗുരു ഉപദേശിച്ച എട്ട് വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. ഇത്തരത്തില്‍ നാലു സെമിനാറുകളും അഞ്ച് സമ്മേളനങ്ങളുമാണ് ഇക്കൊല്ലംസജ്ജമാക്കിയിരിക്കുന്നത്.
‘ഗ്രീന്‍ പ്രോട്ടോക്കോള്‍’, ‘മെഗാ ജോബ് ഫെയര്‍’, ദേശീയ കാര്‍ഷിക-വ്യവസായിക-ശാസ്ത്ര പ്രദര്‍ശന മേളയായ ‘ശിവഗിരി ഫെസ്റ്റ് 2017’, ‘ദേശീയ പക്ഷി-മൃഗ പ്രദര്‍ശനം’, ‘നേരാംവഴി’ സെമിനാര്‍ എന്നിവ സംഘടിപ്പിക്കും. തീര്‍ഥാടനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ഗംഗാറാം അഹിര്‍ മുഖ്യതിഥിയായിരിക്കും. ശ്രീലങ്കന്‍ സ്പീക്കര്‍ കാരൂര്‍ ജയസൂര്യ സംസാരിക്കും. രണ്ടാം ദിവസമായ 31 ന് തീര്‍ഥാടനസമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, സ്വാമി വിശുദ്ധാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ എന്നിവര്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് വെളുപ്പിന് 4.30 തീര്‍ഥാടന ഘോഷയാത്രയും നടക്കും.
ജനുവരി ഒന്നിന് രാവിലെ 3ന് വിശേഷാല്‍ പൂജയും വിശ്വശാന്തി യജ്ഞവും. കാര്‍ഷിക, വ്യാവസായിക സെമിനാര്‍ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറും സാഹിത്യ സമ്മേളനം മുഖ്യമന്ത്രിയുടെ പ്രസ് ഉപദേഷ്ടാവ് പ്രഭാ വര്‍മയും ഉദ്ഘാടനം ചെയ്യും. പ്രതിമാ പ്രതിഷ്ഠാ കനകജൂബിലി സമാപനസമ്മേളനവും തീര്‍ഥാനട സമാപനസമ്മേളനവും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉദ്ഘാടനം ചെയ്യും.
മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, സ്വാമി സച്ചിദാനന്ദ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എ. സമ്പത്ത് എംപി എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: