തൊടുപുഴ/പീരുമേട്: ജില്ലയിലെമ്പാടും പോലീസ് നടത്തിയ പരിശോധനയില്‍ പണം പലിശയ്ക്ക് നല്കി വന്നിരുന്ന മൂന്ന് പേര് പിടിയില്‍. 28 പവന് സ്വര്‍ണവും 1,16,650 രൂപയും പ്രോമിസറി നോട്ടും ചെക്ക് ലീഫും പിടിച്ചെടുത്തു.
തൊടുപുഴ, പീരുമേട്, വണ്ടിപ്പെരിയാര്‍ എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മറ്റിടങ്ങളിലും പരിശോധന നടത്തിയെങ്കിലും കാര്യമായി ഒന്നും കണ്ടെത്താനായില്ല. ആദ്യകേസില്‍ വണ്ടിപ്പെരിയാര്‍ സ്വദേശി രാജ്ഭവന് ആല്‍ബര്‍ട്ട്(ഭട്ട്-53) ആണ് പിടിയിലായത്. മൂന്ന് പതിറ്റാണ്ടായി പണം പലിശയ്ക്ക് നല്കി വന്നിരുന്ന ഇയാളുടെ വീട്ടില്‍ നിന്ന് 28 പവന് സ്വര്‍ണം, 60650 രൂപ, രണ്ട് ആധാരങ്ങള്‍ എന്നിവ പിടിച്ചെടുത്തു. എസ്ഐ ബ്രിജിത്ത് ലാലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. രണ്ടാമത്തെ കേസില്‍ പീരുമേട് ഏലപ്പാറ കോഴിക്കാനം സ്വദേശിയും സിപിഎം കോഴിക്കാനം ബ്രാഞ്ച് സെക്രട്ടറിയുമായ ബില്‍സണ്‍(38) ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 48000 രൂപയും, രണ്ട് ചെക്ക് ലീഫുകളും പണം നല്‍കിയതിന്റെ രേഖകള്‍ അടങ്ങിയ ബുക്കും പിടിച്ചെടുത്തു. എസ്ഐ വിഷ്ണുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മൂന്നാമത്തെ കേസില്‍ തൊടുപുഴ ഇടവെട്ടി മരുതുങ്കല്‍ ഷാജി(ഗുണ്ടാ ഉണ്ണി-42) ആണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്ന് രണ്ട് വീതം പ്രോമിസറി നോട്ടും, ചെക്കും പിടിച്ചെടുത്തു. വണ്ടിയുടെ ആര്‍സി ബുക്കും പിടിച്ചെടുത്തവയില്‍ പെടും. ഏറെക്കാലമായി പലിശയ്ക്ക് പണം നല്കി വരികയായിരുന്നു.
കരിങ്കുന്നം മേഖലയില്‍ ആറ് വീടുകളിലാണ് പോലീസ് പരിശോധന നടത്തിയത്. ഒന്നും കണ്ടെടുക്കുവാന്‍ കഴിഞ്ഞില്ല. കരിങ്കുന്നം പ്രദേശത്ത് അനധികൃതമായി പണം പലിശയ്ക്ക് കൊടുക്കുന്നവര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേരത്തെ പരാതി ഉയര്‍ന്നതാണ്.
ഇന്നലെ പുലര്‍ച്ചെ അഞ്ച് മണി മുതല്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് പരിശോധന നടത്തിയത്. എല്ലാ സ്റ്റേഷന് പരിധിയിലും കുബേരയായി ബന്ധപ്പെട്ട് ആളുകളുടെ കണക്ക് എടുത്തിരുന്നു. പിടിയിലായ മൂവര്‍ക്കുമെതിരെ നിരവധി പരാതികള്‍ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവി കെ.ബി. വോണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന. ആല്‍ബര്‍ട്ടിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മറ്റ് രണ്ട് പ്രതികളെ റിമാന്‍ഡ് ചെയ്തു. ഓപ്പറേഷന് കുബേരയുടെ ഭാഗമായി പോലീസ് പരിശോധന നിര്‍ജീവമായതാണ് ഇത്തരം സംഘങ്ങള്‍ പൊങ്ങി വരാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: