കോട്ടയം: കെട്ടിട നിര്‍മ്മാണവും അതിനോടനുബന്ധിച്ച മേഖലകളിലേക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ കടന്നു വന്നിട്ട് വര്‍ഷം പലതായെങ്കിലും നിര്‍മ്മാണമേഖലയില്‍ ജനകീയമായ സ്വീകാര്യത ഇവര്‍ക്ക് ലഭിച്ചിട്ടില്ല. കുടുംബശ്രീ അംഗങ്ങള്‍ ഈ മേഖലയില്‍ ഉണ്ടെന്നു തന്നെ പലര്‍ക്കും അറിയില്ല. ഇതിനെത്തുടര്‍ന്നാണ് ജില്ലാ കുടുംബശ്രീ മിഷന് പദ്ധതി പുനരാരംഭിക്കുന്നത്.
വീടുനിര്‍മ്മാണം, കാര്‍പ്പെന്ററി, കിണറിന് ആള്മറയുണ്ടാക്കല് തുടങ്ങി കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെ ചെയ്തുകൊടുക്കാന്‍ ഇനി കുടുംബശ്രീയുടെ ‘നിര്മ്മാണസേന’യെ വിളിക്കാം. സംസ്ഥാന കുടുംബശ്രീമിഷന് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് നിര്മ്മാണസേനയെന്ന പദ്ധതി ആരംഭിച്ചത്.ഇതിനോടനുബന്ധിച്ച് എല്ലാ ജില്ലകളിലും കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പരിശീലനം ആരംഭിച്ചിരുന്നു. ഇതിനുമുമ്പേ പല ജില്ലകളിലും സ്ത്രീകള്‍ക്ക് കെട്ടിട നിര്‍മാണത്തില്‍ പരിശീലനം നല്‍കിയിരുന്നു.
തെള്ളകത്തുള്ള അര്‍ച്ചനാ വിമന്‍സ് സെന്ററാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നത്. കാര്പ്പെന്ററിയുള്പ്പെടെ എല്ലാ ജോലികളും ചെയ്യാന്‍ സജ്ജമാക്കുന്ന രീതിയിലാണ് ഒരു മാസത്തെ സൗജന്യ പരിശീലനം. ഓരോരുത്തരുടെയും താല്‍പ്പര്യമനുസരിച്ച് ഏതു മേഖലയില്‍ വേണമെങ്കിലും വൈദഗ്ധ്യം നേടാം. വിദഗ്ധ പരിശീലനത്തിനുശേഷം കെട്ടിടനിര്‍മ്മാണ മേഖലയില്‍ നിന്ന് നിശ്ചിത ദിവസത്തെ പരിചയവും നേടണം. 10 പേരാണ് ഒരു സംഘത്തിലുള്ളത്. പ്ലാന്‍ തയാറാക്കുന്നതിനും മേല്‍നോട്ടത്തിനുമായി എന്‍ജിനീയറിങ് ബിരുദമുള്ള വനിതകളെ ഓരോ സംഘത്തിലും നിയമിക്കാനും ആലോചനയുണ്ട്. കുടുംബശ്രയിലുള്ളവരെക്കൂടാതെ തൊഴിലുറപ്പു പദ്ധതിയിലുള്ളവരെയും പരിശീലനത്തിന് തെരഞ്ഞെടുത്തിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവനനിര്‍മാണ പദ്ധതി, കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കുടുംബശ്രീ അംഗങ്ങള്‍ക്ക് നല്കാന് നേരത്തെ തീരുമാനിച്ചിരുന്നു.
പദ്ധതിയില്‍ പുതുതായി പരിശീലനം നേടാന്‍ കൂടുതല്‍ പേര് മുന്നോട്ട് വന്നിട്ടുണ്ട്. ഇവരുടെ പട്ടിക ജില്ലാ കുടുംബശ്രീ മിഷന് തയാറാക്കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: