കല്‍പ്പറ്റ/ പത്തനംതിട്ട: ഓഖി ദുരിതാശ്വാസത്തിന്റെ പേരില്‍ കേന്ദ്രത്തോട് ഏഴായിരം കോടിയിലേറെ രൂപ തേടിയ സംസ്ഥാന സര്‍ക്കാര്‍ ദുരന്തത്തിന്റെ മറവില്‍ സംസ്ഥാന ജീവനക്കാരെ കുത്തിക്കവരുന്നു. കേരളത്തെ നടുക്കിയ, 75 പേരുടെ ജീവനെടുത്ത, ദുരന്തത്തില്‍ കൈയയച്ച് സഹായം നല്കാന് ജീവനക്കാര്‍ തയ്യാറാണെങ്കിലും ഇങ്ങനെ കുത്തിക്കൊല്ലരുതെന്നാണ് ഭരണകക്ഷി യൂണിയനില്‍ പെട്ടവരുടെ പോലും അഭ്യര്‍ഥന.
തുച്ഛമായ ശമ്പളം ലഭിക്കുന്ന താത്ക്കാലിക ജീവനക്കാരും രണ്ടു ദിവസത്തെ ശമ്പളം നല്‍കണം. സര്‍വ്വീസ് സംഘടനകള്‍ ജീവനക്കാരില്‍ നിന്ന് പിരിച്ചു കഴിഞ്ഞു. ഇതിനു പുറമേ പല സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പിരിച്ചു. ബക്കറ്റ് പിരിവുകളും കഴിഞ്ഞു. ഭരണാനൂകൂല സംഘടനകളുടെ അപ്രിയത്തിന് പാത്രമാകാതിരിക്കാന്‍ ജീവനക്കാര്‍ തങ്ങളാലാവും വിധം ഇരുകൂട്ടരോടും സഹകരിച്ചു. അതിനു പുറമേയാണ് രണ്ടു ദിവസത്തെ ശമ്പളം സര്‍ക്കാര്‍ വാങ്ങുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ രണ്ടുദിവസത്തെ വേതനം എന്നുപറയുമ്പോള്‍ ഒരാള്‍ കുറഞ്ഞത് രണ്ടായിരം രൂപയെങ്കിലും നല്‍കേണ്ടി വരും. സംസ്ഥാനത്ത് അഞ്ചരലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരുണ്ട്.എന്‍ജിഒ യൂണിയന് അംഗങ്ങള്‍ പറയുന്നു.
ഈ തുക കൃത്യമായി ദുരിതബാധിതര്‍ക്ക് എത്തുമെന്നും ഇവര്‍ കരുതുന്നില്ല. സുനാമി കേരളത്തില്‍ വന്‍നാശം വിതച്ച സമയത്തും വന്‍ തുക പിരിച്ചു. പല കേന്ദ്രങ്ങളില്‍ നിന്നു പണം പ്രവഹിച്ചു. പക്ഷെ ദുരിത ബാധിതര്‍ക്ക് കാര്യമായി പ്രയോജനം ലഭിച്ചില്ല. കടലുമായി ബന്ധം പോലുമില്ലാത്ത പല സ്ഥലങ്ങളിലും റോഡു പണിക്കു വരെ ഈ പണമാണ് അന്ന് ഉപയോഗിച്ചത്.
സംസ്ഥാന ജീവനക്കാര്‍ രണ്ട് ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നാണ് ചീഫ് സെക്രട്ടറി കെ. എം. അബ്രഹാം 21ന് അയച്ച സര്‍ക്കുലര്‍. ഇതിനുള്ള സമ്മതപത്രം നല്‍കണം. അത് നല്കിയില്ലെങ്കിലും രണ്ട് ദിവസത്തെ ശമ്പളം സംഭാവനയായി നല്കാന് സമ്മതമാണെന്ന അനുമാനത്തില്‍ സ്പാര്‍ക്ക് വഴി ശമ്പളം കുറയ്ക്കും.
ഇത് ഇടത് യൂണിയനുകളില്തന്നെ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. പല ജീവനക്കാരും നേതൃത്വത്തെ ചോദ്യം ചെയ്തു. തങ്ങള്‍ ആദ്യം നല്കിയ തുക തിരിച്ചുനല്‍കണമെന്നും പലരും ആവശ്യപ്പെട്ടു. താല്‍ക്കാലിക ജീവനക്കാരുടെയും രണ്ട് ദിവസത്തെ ശമ്പളം പിടിക്കാന്‍ മേലധികാരികള്‍ തീരുമാനമെടുത്തിട്ടുണ്ട്. ഡിസംബറില്‍ പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആറോ ഏഴോ ദിവസത്തെ ജോലി മാത്രമാണ് താല്‍ക്കാലിക ജീവനക്കാര്‍ക്ക് ലഭിച്ചിട്ടുള്ളത്. ഇതില്‍നിന്ന് രണ്ട് ദിവസത്തെ ശമ്പളം പോയാല്‍ അവരുടെ ക്രിസ്തുമസ് ആഘോഷം ഇല്ലാതെയാകുമെന്നാണ് ജീവനക്കാരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: