സ്വന്തം ലേഖകന്‍
കണ്ണൂര്‍: കണ്ണൂരില്‍ പോലീസ് സ്റ്റേഷനുകളില്‍ പാര്‍ട്ടി ഭരണം. അക്രമക്കേസുകളിലെ സിപിഎമ്മുകാരായ പ്രതികളെ പിടികൂടാതെ പോലീസ്. പോലീസിന്റെ നടപടി ജില്ലയിലെ സിപിഎം ഇതര സംഘടനാ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമിടയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു.
സിപിഎം സംസ്ഥാനത്ത് അധികാരത്തിലെത്തിയ ശേഷം ജില്ലയിലെ ഒട്ടുമിക്ക പോലീസ് സ്റ്റേഷനുകളിലും സിപിഎമ്മിന്റെ സമാന്തര ഭരണമാണ് നടക്കുന്നത്. പാര്‍ട്ടിയുടെ താഴെതട്ടില്‍ ബ്രാഞ്ച് കമ്മിറ്റി മുതല്‍ ജില്ലാ കമ്മറ്റിയുടേതുള്‍പ്പെടെയുളള നിര്‍ദ്ദേശങ്ങളാണ് ജില്ലയിലെമ്പാടും പോലീസ് നടപ്പിലാക്കുന്നത്. ഒട്ടുമിക്ക സ്റ്റേഷനുകളിലും പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ മുതല്‍ ഡിവൈഎസ്പി റാങ്കിലുളള ഉദ്യോഗസ്ഥന്മാര്വരെ പാര്‍ട്ടി അനുഭാവികളാണ്. ഇത്തരം ഉദ്യോഗസ്ഥരാണ് സ്റ്റേഷന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. പാര്‍ട്ടിക്ക് അനഭിമതരായ ഉദ്യോഗസ്ഥരെയെല്ലാം കേസന്വേഷണവുമായി ബന്ധപ്പെട്ട ചുമതലകളില്‍ നിന്നും നീക്കി ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്നേ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരായ ഉദ്യോഗസ്ഥരെ എസ്ഐ മുതല്‍ ഡിവൈഎസ്പിവരെയുളള സ്ഥാനങ്ങളില്‍ നിയമിച്ചിരിക്കുകയാണ്. ജില്ലാ പോലീസ് സൂപ്രണ്ടാവട്ടെ സിപിഎം ജില്ലാ നേതൃത്വം നല്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. നിരവധി അക്രമ സംഭവങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ സിപിഎം നടത്തിയിട്ടും ക്രമസമാധാനപാലനത്തിന് നേതൃത്വം നല്‍കേണ്ട പോലീസ് നിസ്സംഗമായി പ്രവര്‍ത്തിക്കുന്നത് കടുത്ത വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.
ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരായി നടന്ന അക്രമക്കേസുകളില്‍പ്പെട്ട പ്രതികളെ മാത്രമല്ല. കോണ്‍ഗ്രസ്-മുസ്ലീം ലീഗ് തുടങ്ങിയ പാര്‍ട്ടിക്കാര്‍ക്ക് നേരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളായ ഒരൊറ്റ സിപിഎം പ്രവര്‍ത്തകനേയും പോലീസ് ഇതുവരെ പിടികൂടിയിട്ടില്ല. പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകാത്ത സ്ഥിതിയാണ്. ഭരണ സ്വാധീനമുപയോഗിച്ച് പ്രതികള്‍ പോലീസിന്റെ മൂക്കിന് താഴെ വിലസുകയാണ്. കഴിഞ്ഞ ദിവസം കതിരൂരിലും മട്ടന്നൂര്‍ ശിവപുരത്തും ആര്‍എസ്എസ്/ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്താന്‍ നോക്കിയ സിപിഎമ്മുകാരായ പ്രതികളെ തിരിച്ചറിഞ്ഞിട്ടും സംഭവം നടന്ന് മൂന്ന് ദിവസം കഴിയുമ്പോഴും ഒരാളെപ്പോലും പോലീസ് പിടികൂടിയിട്ടില്ല. അക്രമികള്‍ക്കെതിരെ കേസെടുക്കുന്നില്ലെന്ന് മാത്രമല്ല നിരപരാധികളായ സംഘപ്രവര്‍ത്തകരേയും മറ്റ് പാര്‍ട്ടികളില്‍പ്പെട്ട പ്രവര്‍ത്തകരേയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇല്ലാത്ത കുറ്റം ചുമത്തി കള്ളക്കേസില്‍പ്പെടുത്തി ജയിലിലടയ്ക്കുന്ന സാഹചര്യമാണ് കണ്ണൂരിലുളളത്.
അക്രമവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാര്‍ട്ടി കേന്ദ്രങ്ങളിലറിയിക്കാനും സംഘപരിവാര്‍ പ്രവര്‍ത്തകരുടേയും നേതാക്കളുടേയും യാത്രകള്‍ പോലും പാര്‍ട്ടിക്കാരിലെത്തിക്കാനും പല സ്റ്റേഷനുകളിലും പാര്‍ട്ടി നിയോഗിച്ച ഉദ്യോഗസ്ഥന്മാരും ജില്ലയിലെ പല സ്റ്റേഷനുകളിലും നിലവിലുണ്ട്. ബിജെപി പ്രവര്‍ത്തകനെ അകാരണമായി അറസ്റ്റു ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് സ്റ്റേഷനിലെത്തി തിരിച്ചു പോവുകയായിരുന്ന ബിജെപി നേതാക്കളെ കഴിഞ്ഞദിവസം സിപിഎമ്മുകാര്‍ ബോംബെറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ചത് പോലീസ് ഉദ്യോഗസ്ഥര്‍ പാര്‍ട്ടി നേതൃത്വത്തെ ഇവരുടെ യാത്രയെ സംബന്ധിച്ച് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു. ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റുമാരില്‍ ഒരാളായ കണ്ണൂരിലെ പ്രമുഖ സിപിഎം നേതാവാണ് കണ്ണൂരിലെ പോലീസിനെ നിയന്ത്രിക്കുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജില്ലയിലെ എസ്പി മുതല്‍ എസ്ഐവരെയുളള ഉദ്യോഗസ്ഥരെ പാര്‍ട്ടി നേതാക്കളുടെ ആവശ്യപ്രകാരം നേരിട്ട് വിളിച്ച് പാര്‍ട്ടിക്കനുകൂലമായി നടപടിയെടുക്കാന്‍ നിര്ദ്ദേശക്കുകയാണെന്ന ആരോപണമാണ് ശക്തമായിരിക്കുന്നത്.
സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സാമൂഹ്യമാധ്യമങ്ങള്‍ പോലും പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റ് പാര്‍ട്ടികളിലെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരായ പോസ്റ്റുകള്‍ ഇത്തരം ഗ്രൂപ്പുകളില്‍ സജീവമാണ്. കഴിഞ്ഞദിവസം തളിപ്പറമ്പില്‍ സിപിഎമ്മിന്റെ പൊതുപരിപാടിയില്‍ പോലീസ് ഉദ്യോഗസ്ഥന് സജീവമായി പങ്കെടുത്ത് പ്രസംഗിച്ച സംഭവവും വിവാദമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: