പോലീസ് സ്റ്റേഷന് വളപ്പില്‍ വാഹനകൂമ്പാരം
പൂനലൂര്‍: ജില്ലയുടെ കിഴക്കന്‍ മലയോരത്തെ പ്രധാന സ്റ്റേഷനായ പുനലൂര്‍ ജനമൈത്രി പോലീസ് സ്റ്റേഷന് വളപ്പാണ് കേസില്‍ കണ്ടെത്തിയ വാഹനങ്ങളുടെ ശവപ്പറമ്പായി മാറിയത്.
സ്റ്റേഷനിലേക്ക് കയറുന്ന കിഴക്കേ വഴി ഒഴിച്ച് ബാക്കി വശങ്ങളിലെല്ലാം വാഹനങ്ങള്‍ കിടന്നുനശിക്കുകയാണ്. നൂറിലധികം ബൈക്കുകള്‍, കാറുകള്‍, ഓട്ടോറിക്ഷകള്‍, ടിപ്പര്‍ലോറികള്‍ എന്നിവയടക്കം വാഹനങ്ങള്‍ കുന്നുകുടി കാടുംപടലും മൂടി. ഇതോടെ പടിഞ്ഞാറുവശത്ത് നിന്നുള്ള വഴി പോലും ഇല്ലാതായി. ഇതോടെയാണ് ഇഴജന്തുക്കളും ഇവിടെ വാസമാക്കിയത്. കേസുകളില്‍പ്പെട്ട ഇത്തരം വാഹനങ്ങള്‍ വര്‍ഷങ്ങളായി ഇവിടെ കൂന കുട്ടിയിട്ട പോലെ കിടക്കുകയാണ്. വാഹനബാഹുല്യം കാരണം ഇപ്പോള്‍ സ്റ്റേഷന് താഴത്തെ വയലിലോട്ടും വാഹനങ്ങള്‍ ഇട്ട് തുടങ്ങിയതോടെയാണ് ഇഴജന്തുക്കള്‍ പരിധി വിട്ട് സ്റ്റേഷനിലേക്കും കയറി തുടങ്ങിയത്.
പാറാവിനൊപ്പം പാമ്പുപിടിത്തവും വശമുണ്ടെങ്കിലേ പുനലൂര്‍ സ്റ്റേഷനില്‍ ജോലി ചെയ്യാനാകു എന്ന സ്ഥിതിയാണ്. മെയിന്സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്തായുള്ള സിവില്‍ പോലീസ് ഓഫീസര്‍മാരുടെ വിശ്രമമുറിയും ഡ്രസ് ചെയിഞ്ചിംഗ് റൂമും വാഹനപാര്‍ക്കിംഗ് ഷെഡും ഇഴജന്തുക്കളുടെ ബാഹുല്യം കാരണം ഉപയോഗശൂന്യമായ സ്ഥിതിയിലാണ്. സിഐ ഓഫീസും പോലീസ് സ്റ്റേഷനും പ്രവര്‍ത്തിക്കുന്ന കോമ്പൗണ്ടിലാണ് വാഹനങ്ങള്‍ നശിക്കുന്നതും ഇഴജന്തുക്കള്‍ ശല്യമായും മാറിയിരിക്കുന്നതും. തൊട്ടടുത്തായാണ് ഡിവൈഎസ്പി ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
വാഹനങ്ങള്‍ കിടന്ന് കാട് കയറിയതോടെ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ചായക്കട പോലീസ് സ്റ്റേഷനിലെത്തുന്നവര്‍ക്ക് വിശ്രമിക്കാനുള്ള മുറികളിലൊന്നിലേക്ക് മാറ്റി. ഇതോടെ സ്റ്റേഷനിലെത്തുന്നവര്‍ പടിക്ക് പുറത്തായി. സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുകയാണ് സന്ദര്‍ശകര്‍. സ്റ്റേഷനിലെത്തുന്ന ജനപ്രതിനിധികളടക്കം വാഹനങ്ങള്‍ ദേശീയപാതക്ക് അരികിലും സ്വകാര്യബസ് സ്റ്റാന്റിലും പാര്‍ക്ക് ചെയ്ത ശേഷം നടന്നുവരേണ്ട അവസ്ഥയാണ്. പോലീസ് സ്റ്റേഷന് റോഡിലെ അനധികൃതപാര്‍ക്കിംഗ് മൂലം മേഖലയിലെ താമസക്കാരും റയില്‍വേ സ്റ്റേഷന് ഗവ.എല്‍പി സ്കൂള്‍ എന്നിവിടങ്ങളിലേക്കെത്തുന്നവരും ബുദ്ധിമുട്ടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: