142 പേരുടെ ജീവനെടുത്ത സുനാമി
2004 ഡിസംബര്‍ 26ന് ഉച്ചയോടെ അലറിയെത്തിയ തിരമാലകള്‍ ആഞ്ഞടിച്ചപ്പോള്‍ ആലപ്പാട് ഗ്രാമ പഞ്ചായത്തിന് നഷ്ടമായത് 142പേരുടെ ജീവന്. നാലായിരത്തോളം വീടുകള്‍ പൂര്‍ണമായോ ഭാഗീകമായോ തകര്‍ന്നു. ഗ്രാമവാസികളുടെ ജീവനോപാധികളായ മത്സ്യബന്ധന ഉപകരണങ്ങള്‍ എല്ലാം നഷ്ടമായി. വിറങ്ങലിച്ചു നിന്ന ഗ്രാമവാസികളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ നിരവധി പ്രസ്ഥാനങ്ങളും ഭരണകൂടവും ഒറ്റക്കെട്ടായി മുന്‍പോട്ടു വന്നു. വിവിധ കോണുകളില്‍ നിന്ന് സഹായങ്ങള്‍ ഒഴുകിയെത്തി.
ഗ്രാമത്തിന്റെ പുനര്‍ജനിക്കായി കോടികളുടെ പാക്കേജുകള്‍ പ്രഖ്യാപിക്കപ്പെട്ടു. വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തനങ്ങളിലൂടെയാണ് ഗ്രാമവാസികളെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. സുനാമി എമര്‍ജന്‍സി അസിസ്റ്റന്റ് പ്രൊജക്ടില്‍(ടിഇഎപി) ഉള്‍പ്പെടുത്തി ആയിരംതെങ്ങ്, കല്ലുകടവ് എന്നിവിടങ്ങളില്‍ പാലങ്ങള്‍ (44കോടി രൂപ) പുതിയതായി നിര്‍മിച്ചു.
പ്രത്യേക കുടിവെള്ള പദ്ധതി, കമ്മ്യൂണിറ്റി റോസോഴ്സ് സെന്റര്‍, ക്ലസ്റ്റര്‍ സെന്റര്‍, വൃദ്ധസദനം, ചെറുകിട സംരഭകര്‍ക്കായി ഉത്പാദന കേന്ദ്രം, ഗവ. ആശുപത്രിയില്‍ കിടപ്പ് രോഗികള്‍ക്കായി കെട്ടിടം തുടങ്ങിയവയ്ക്ക് തുക അനുവദിച്ചു. കോടികള്‍ ചെലവഴിച്ച് പൂര്‍ത്തിയാക്കിയെങ്കിലും പതിറ്റാണ്ട് പിന്നിടുമ്പോഴും പലതും ഉദ്ഘാടനം ചെയ്യാതെ നശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: