മനസ്സറിയാതെ പുനരധിവാസം
കടല്‍ കലിതുള്ളി എല്ലാ കവര്‍ന്നപ്പോഴും അന്നം തന്ന് ഊട്ടുന്ന കടലിനെ തള്ളിക്കളയാന്‍ ഗ്രാമവാസികള്‍ക്ക് ആവില്ലായിരുന്നു. കടലമ്മയുടെ കനിവിലാണ് തങ്ങളുടെ ജീവിതമെന്ന് അവര്‍ക്ക് നന്നായി അറിയാം. അതിനാല്‍ കടലിനെ വിട്ടുപിരിയാന്‍ അവര്‍ക്ക് ആകില്ലായിരുന്നു. കടലിന്റെ മക്കളുടെ മനസ്സറിയാതെയാണ് ഉദ്യോഗസ്ഥരും ചില രാഷ്ട്രീയ നേതാക്കളും പുനരധിവാസം നടപ്പാക്കിയത്. കടലിനെ കണികണ്ടുണരുന്ന മക്കളെ കിലോമീറ്ററുകള്‍ അകലെ ടൗണ്‍ഷിപ്പ് നിര്‍മിച്ച് പറിച്ച് നട്ടപ്പോള്‍ ഗ്രാമവാസികള്‍ക്ക് നഷ്ടമായത് ജീവനായ മണ്ണാണ്.
ആലപ്പാട്, ക്ലാപ്പന, ഓച്ചിറ പഞ്ചായത്തുകളുടെ തീരത്ത് സ്ഥലങ്ങളുണ്ടായിട്ടും ഏറ്റെടുത്തില്ല. പകരം ആരുടെയൊക്കെയോ താത്പര്യപ്രകാരം കരുനാഗപ്പള്ളി നഗരസഭ, കുലശേഖരപുരം, ക്ലാപ്പന ഗ്രാമ പഞ്ചായത്തുകളില്‍ സ്ഥലങ്ങള്‍ കണ്ടെത്തുകയായിരുന്നു. 60.54 ഏക്കര്‍ സ്ഥലമാണ് ഇത്തരത്തില്‍ ഏറ്റെടുത്തത്. ഇതിനായി 8,12,90,497 രൂപ ചിലവഴിച്ചതായാണ് കണക്ക്. ഈ സ്ഥലത്ത് വിവിധ സംഘടനകളുടെ ഉള്‍പ്പെടെ സഹായത്തോടെ 54 ടൗണ്‍ഷിപ്പുകള്‍ നിര്‍മിച്ചു. രണ്ടായിരത്തോളം വീടുകളാണ് ഇത്തരത്തില്‍ നിര്‍മിച്ചത്. സുനാമി ആവര്‍ത്തിക്കും തുടങ്ങി അനാവശ്യ ഭീതി പരത്തിയാണ് പഞ്ചായത്തിലെ പകുതിയോളം ജനങ്ങളെ ഇവിടേക്ക് പറിച്ചു നട്ടത്. ഗുണഭോക്താക്കളുടെ മനസ്സ് അറിയാതെയായിരുന്നു അധികൃതരുടെ തീരുമാനം. എല്ലാം നഷ്ടമായവര്‍ക്ക് അധികൃതര്‍ വച്ചു നീട്ടിയത് സ്വീകരിക്കുകയെ നിവൃത്തിയുണ്ടായിരുന്നുള്ളു.
തീരത്തു നിന്ന് കിലോമിറ്റുകള് അകലെയാണ് ഈ ടൗണ്‍ഷിപ്പുകള്‍. അതിനാല്‍ കടലില്‍ പുലര്‍ച്ചെ ജോലിക്കു പോകണമെങ്കില്‍ തലേ ദിവസം രാത്രി കടപ്പുറത്ത് എത്തി കടത്തിണ്ണയിലോ പരിചയക്കാരുടെ വീടുകളിലോ കിടന്ന് ഉറങ്ങി പുലര്‍ച്ചെ എഴുന്നേറ്റ് ജോലിക്കു പോകേണ്ടി വരുന്നു. തീരദേശത്ത് വിലക്കുറവില്‍ സ്ഥലങ്ങള്‍ ലഭ്യമായിട്ടും ഉയര്‍ന്ന വില നല്കി മറ്റു സ്ഥലങ്ങളില്‍ വസ്തു ഏറ്റെടുത്തതിനു പിന്നില്‍ ചില രാഷ്ട്രീയക്കാരുടെ ഒത്താശയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ നീക്കമാണെന്നാണ് പ്രദേശവാസികളുടെ ആരോപണം. ഇതിലൂടെ പലര്‍ക്കും സാമ്പത്തിക നേട്ടമുണ്ടായതായും ഇവര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: