ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ രക്തസാമ്പിളുകള്‍ നല്കാന് അപ്പോളോ ആശുപത്രി അധികൃതരോട് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ മരണശേഷം മകളാണെന്ന അവകാശമുന്നയിച്ച് ബെംഗളൂരു സ്വദേശി എസ്.അമൃത കോടതിയെ സമീപിച്ചിരുന്നു.
യുവതിയുടെ പരാതിയിന്മേല് തുടര്‍നടപടികള്‍ക്കായി ഡിഎന്‍എ പരിശോധനയടക്കമുള്ള നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് ജസ്റ്റിസ് എസ്.വൈദ്യരാജന് ആശുപത്രി മാനേജ്മെന്റിന് നിര്‍ദ്ദേശം നല്‍കിയത്. ജനുവരി 5ന് മറുപടി കോടതിയെ അറിയിക്കണമെന്നാണ് ഉത്തരവ്.
നവംബര്‍ 27നാണ് അമൃത ആദ്യം സുപ്രീംകോടതിയെ സമീപിക്കുന്നത്. ജയലളിതയുടെ മകളാണെന്ന് തെളിയിക്കുന്നതിന് ഡിഎന്‍എ പരിശോധന നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് അമൃത ഹൈക്കോടതിയെ സമീപിച്ചു.
വ്യാഴാഴ്ച ഹൈക്കോടതി തമിഴ്നാട് ചീഫ്സെക്രട്ടറിയ്ക്കും ചെന്നൈ കോര്‍പ്പറേഷനും നോട്ടീസയച്ചു. കേസുമായി ബന്ധപ്പെട്ട് ജയലളിതയുടെ സഹോദരന്റെ മക്കളായ ജെ.ദീപക്ക്,ജെ.ദീപ എന്നിവരുടെ പ്രതികരണവും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പിതാവിന്റെ പേരുപറയാതെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിനെക്കുറിച്ച് വെള്ളിയാഴ്ച നടപടി ക്രമങ്ങള്‍ക്കിടയില്‍ കോടതി ചോദിച്ചു.എന്നാല്‍, ജയലളിത മാതാവാണെന്നു മാത്രമാണ് യുവതിക്ക് അറിയുകയുള്ളൂവെന്ന് അമൃതയുടെ അഭിഭാഷകന് വി.പ്രകാശ് പറഞ്ഞു. കേസില്‍ സര്‍ക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ വിജയ് നാരായണന് ഹാജരായി. പൊതുജനശ്രദ്ധ നേടാനുള്ള ശ്രമം മാത്രമാണിതെന്നും ഡിഎന്‍എ പരിശോധനയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: