അഭൂതപൂര്‍വ്വവും അത്യന്തം ഗുരുതരവുമായൊരു ആരോപണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ്സിനെതിരെ ഉന്നയിച്ചത്. ‘കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യരുടെ ദല്‍ഹിയിലെ വസതിയില്‍ പാക്കിസ്ഥാന് ഹൈക്കമ്മീഷണറും പാക് മുന്‍ വിദേശകാര്യമന്ത്രിയും, മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ഒത്തുകൂടിയതെന്തിന്? എന്താണു ചര്‍ച്ച ചെയ്തത്? ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയില്‍, അഹമ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രി ആക്കണമെന്ന് പാക്കിസ്ഥാനിലെ മുന്‍ സൈനികോദ്യോഗസ്ഥന് പരസ്യമായി ആവശ്യപ്പെട്ടതുമായി ഈ രഹസ്യയോഗത്തിനു ബന്ധമുണ്ടോ?’ ഇതൊക്കെയായിരുന്നു മോദിയുടെ ചോദ്യങ്ങള്‍. ഇതിനാരും വ്യക്തമായ മറുപടി പറഞ്ഞില്ല. യോഗംകൂടിയ കാര്യം മണിശങ്കര്‍ അയ്യര്‍ സമ്മതിച്ചു. എന്തിനുകൂടിയെന്ന് മണിയോ അതില്‍ പങ്കെടുത്ത മറ്റാരെങ്കിലുമോ വെളിപ്പെടുത്തിയില്ല.
എന്നാല്‍ അടുത്തദിവസം മോദിയെ ‘നീചജാതിയില്പ്പെട്ടവന്’ എന്ന് അയ്യര്‍ വിശേഷിപ്പിച്ചു. നീചജാതി ശബ്ദത്തിന് താഴ്ന്ന ജാതി, നികൃഷ്ടജാതി എന്നൊക്കെ അര്‍ത്ഥമുണ്ട്. ഭാരതത്തിന്റെ പ്രധാനമന്ത്രിയാണ് മോദിയെന്നോര്ക്കണം. ബഹുഭൂരിപക്ഷം ജനങ്ങള്‍ വോട്ടുചെയ്ത് അധികാരത്തിലേറ്റിയതാണ് മോദിയെ. പ്രസ്തുത വോട്ടര്‍മാരെ അവഹേളിക്കുന്നതായിരുന്നു അയ്യരുടെ പ്രസ്താവന.
അയ്യര്‍ നിസ്സാരനല്ല. ജാതി ബ്രാഹ്മണനാണ്. (യഥാര്‍ത്ഥ ബ്രാഹ്മണനല്ല എന്നര്‍ത്ഥം) യഥാര്‍ത്ഥ ബ്രാഹ്മണനായിരുന്നെങ്കില്‍ മോദിയെപ്പോലൊരു ജനനായകനെ നീചശബ്ദംകൊണ്ട് അവഹേളിക്കുമായിരുന്നില്ല. സംസ്കാരം എന്ന വാക്ക് അയ്യരുടെ അയലത്തുപോലും എത്തിയിട്ടില്ല എന്നു വ്യക്തം. എന്നാല്‍ വിവരക്കേടുകള്‍ പറഞ്ഞും കാണിച്ചും കുപ്രസിദ്ധി നേടിയ വ്യക്തിയാണ് മണിശങ്കര്‍ അയ്യര്‍.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് എവിടെനിന്നെന്നറിഞ്ഞില്ല, ദല്‍ഹി രാഷ്ട്രീയത്തില്‍ അയ്യര്‍ ചാടിവീണത്. രാഷ്ട്രീയകാര്യങ്ങളില്‍ പരിചയമില്ലാത്ത രാജീവിനു പ്രസംഗങ്ങള്‍ തയ്യാറാക്കി കൊടുത്തിരുന്നത് അയ്യരായിരുന്നുവത്രെ. അയ്യര്‍ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയത്. അങ്ങനെ മാന്യതയില്ലാത്ത പ്രവൃത്തിക്കു മടിയില്ലാത്തയാളാണ് അയ്യര്‍ എന്ന് അന്നുതന്നെ വ്യക്തമായിരുന്നു.
2004-ല്‍ മന്മോഹന് മന്ത്രിസഭയില്‍ പെട്രോളിയം മന്ത്രിയായിരിക്കുന്ന സമയത്ത് ആന്‍ഡമാന്‍ ജയിലില്‍ വീരസവര്‍ക്കറെ പാര്‍പ്പിച്ചിരുന്ന സ്ഥലത്തുവച്ചിരുന്ന അദ്ദേഹത്തിന്റെ ചിത്രം എടുത്തുമാറ്റാന്‍ ഉത്തരവിട്ട ധിക്കാരിയാണ് അയ്യര്‍. പെട്രോളിയം മന്ത്രിക്ക് അതു മാറ്റാന്‍ എന്താണധികാരം എന്നു പലരും ചോദിച്ചു. അവിടെ പാര്‍ത്തിരുന്ന ഗാന്ധിജിയുടെ ഫോട്ടോയാണ് അവിടെ വയ്ക്കേണ്ടതെന്നായിരുന്നു അയ്യരുടെ മറുപടി. ഗാന്ധിജി ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ ഒരുദിവസംപോലും താമസിച്ചിരുന്നില്ലെന്ന വിവരമില്ലാത്ത അയ്യരോട് ക്ഷമിക്കാം.
എന്നാല്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് രണ്ടു ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ട് ക്രൂരമായ ശിക്ഷാനടപടികള്‍ നേരിട്ട് 28 വര്‍ഷത്തോളം ആ ജയിലില്‍ കഴിഞ്ഞയാളാണ് സവര്‍ക്കര്‍ എന്ന കാര്യംപോലുമറിയാത്ത അയ്യരെ കോണ്‍ഗ്രസ്സിന്റെ നേതാവായും കേന്ദ്രമന്ത്രിയുമാക്കിയവരേയാണ് പറയേണ്ടത്. കേരളത്തിലെ പ്രമുഖ ചരിത്രകാരനായ എ. ശ്രീധരമേനോന് അയ്യരുടെ നടപടിയെ ‘മാപ്പര്‍ഹിക്കാത്തത്’ എന്നാണ് വിശേഷിപ്പിച്ചത്.സവര്‍ക്കര്‍ സ്വാതന്ത്ര്യസമരത്തില്‍ വഹിച്ച സമാനതകളില്ലാത്ത പങ്കിനെക്കുറിച്ച് ശ്രീധരമേനോന് ഒരു ലേഖനം ‘ഇന്ത്യന്‍ എക്സ്പ്രസ്സി’ല്‍ എഴുതിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: