മുസ്ലീം സ്ത്രീകളുടെ ശിരോവസ്ത്രവുമായി ബന്ധപ്പെട്ട രണ്ടു സംഭവങ്ങള്‍ കേരളം ഉണര്‍ന്നു ചിന്തിക്കേണ്ട വിലക്കുകള്‍ക്ക് കാരണമായിരിക്കുന്നു. ആരെയും ഭയപ്പെടുത്തുന്ന തരത്തില്‍ ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുമ്പോള്‍ കേരളത്തിന്റെ സാംസ്കാരിക രംഗം ഉറക്കത്തിലാണ്.
എയിഡ്സിനെതിരെ ബോധവത്കരണത്തിനുവേണ്ടി തെരുവില്‍ തട്ടമിട്ട് പെണ്‍കുട്ടികള്‍ നൃത്തം ചെയ്തതിനും, പര്‍ദ്ദ എന്ന പേരില്‍ പവിത്രന് തീക്കുനി കവിതയെഴുതിയതിനുമെതിരെയായിരുന്നു മതതീവ്രവാദികളുടെ വിലക്ക്. എന്തിനും ഏതിനും പ്രതികരിക്കുന്ന കേരളത്തിലെ സാംസ്കാരിക പ്രവര്‍ത്തകരാരും പെണ്‍കുട്ടികള്‍ക്കും കവിക്കും പിന്തുണ നല്‍കിയില്ല. ആവിഷ്കാര സ്വാതന്ത്ര്യം അനുവദിച്ചുതരണമെന്നാവശ്യപ്പെട്ട് ആരും വിലപിച്ചില്ല. അസഹിഷ്ണുത പെരുകുന്നുവെന്ന് ആരും വിളിച്ചു കൂകിയില്ല. തട്ടമിട്ട പെണ്‍കുട്ടികള്‍ മതതീവ്രവാദികളുടെ കടുത്ത ശകാരത്തിനിരയായപ്പോള് അവരെ പിന്തുണച്ച യുവാവിന് ഗള്‍ഫിലെ തന്റെ ജോലി ഉപേക്ഷിക്കേണ്ടിവന്നു. പവിത്രന് തീക്കുനി കവിത പിന്‍വലിച്ച് മാപ്പിരന്നു.
ആള്‍ക്കൂട്ടത്തിനിടയില്‍ പെട്ടന്ന് പ്രത്യക്ഷപ്പെടുന്ന ഒരു സംഘം, അവര്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളിലേക്ക് ജനശ്രദ്ധ ആകര്‍ഷിക്കാനായി ജനപ്രിയ ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്നതിനെയാണ് ‘ഫ്ളാഷ്മോബ്’ എന്നറിയപ്പെടുന്നത്. നൃത്തത്തിന്റെ അവസാനം തങ്ങള്‍ക്ക് പറയാനുള്ളത് ജനക്കൂട്ടത്തെ അറിയിച്ച ശേഷം സംഘം പിന്‍വാങ്ങുന്നു. ആള്‍ക്കൂട്ടത്തിലേക്ക് ആശയം പ്രചരിപ്പിക്കാന്‍ തെരുവ് നാടകങ്ങളും ഓട്ടംതുള്ളലുമൊക്കെ അവതരിപ്പിക്കുന്നതായിരുന്നു മുമ്പ് സ്വീകരിച്ചിരുന്ന മാര്‍ഗ്ഗങ്ങള്‍. ഇപ്പോള്‍ ന്യൂ ജനറേഷന് യുവത്വം ‘ഫ്ളാഷ് മോബി’ലൂടെയാണിത് സാധ്യമാക്കുന്നത്.
കേരളീയ ജീവിതത്തിന്റെ സജീവ പരിചയത്തിലേക്കിനിയും ‘ഫ്ളാഷ് മോബ്’ സ്ഥാനം നേടിയിട്ടില്ല. നഗരങ്ങള്‍ക്ക് പരിചിതമാണെങ്കിലും ഗ്രാമങ്ങളിലേക്ക് ഇനിയും കടന്നു ചെല്ലാത്ത പ്രചരണായുധമാണിതിപ്പോഴും. പതിന്നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂയോര്‍ക്കില്‍ തുടങ്ങി, ഇപ്പോള്‍ ഇങ്ങ് കൊച്ചു കേരളത്തിലെ മലപ്പുറം ജില്ലയില്‍ കുന്നുമ്മല്‍ ട്രാഫിക് സര്ക്കിളില്വരെയെത്തി നില്ക്കുന്നു ഫ്ളാഷ് മോബിന്റെ ചരിത്രം. പ്രേക്ഷക ശ്രദ്ധനേടിയ, ദിലീഷ് പോത്തന് സംവിധാനം ചെയ്ത ‘മഹേഷിന്റെ പ്രതികാരം’ എന്ന ചലച്ചിത്രത്തിലൂടെയും ഫ്ളാഷ് മോബ് കാണാനായി. ചിത്രത്തിലെ നായികയും കൂട്ടരും രക്തദാന സന്ദേശം നല്‍കിയാണത് അവതരിപ്പിക്കുന്നത്.
ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്നിന്, ലോക എയിഡ്സ് ദിനത്തില്‍, മലപ്പുറം കുന്നുമ്മല്‍ ട്രാഫിക് സര്‍ക്കിളില്‍ ബോധവത്കരണത്തിന്റെ ഭാഗമായാണ് പെണ്‍കുട്ടികള്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചത്. മുസ്ലീം സമുദായക്കാരായ മൂന്ന് പെണ്‍കുട്ടികള്‍ തട്ടമിട്ടുകൊണ്ട് നൃത്തം ചെയ്തതോടെയാണ് കുന്നുമ്മല്‍ ട്രാഫിക് സര്‍ക്കിളിലെ ഫ്ളാഷ് മോബ് ചര്‍ച്ചയിലേക്ക് വരുന്നത്. ഫെയ്സ്ബുക്കിലൂടെ അതിന്റെ വീഡിയോ നിരവധിപേര്‍ കണ്ടു. തട്ടമിട്ട പെണ്‍കുട്ടികളുടെ നൃത്തം ചില മുസ്ലീം മതമൗലികവാദികളുടെ ഉറക്കം കെടുത്തി.
കടുത്ത ശകാരമാണവര് പെണ്‍കുട്ടികള്‍ക്കു നേരെ ചൊരിഞ്ഞത്. സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ പിന്തുണച്ചവരെയും മതവെറിയന്മാര് വെറുതെ വിട്ടില്ല. ദോഹയില്‍ റേഡിയോ ജോക്കിയായി ജോലിചെയ്യുന്ന സൂരജ് എന്ന യുവാവിനാണ് അതില്‍ കടുത്ത വില നല്‍കേണ്ടിവന്നത്. സൂരജിനെതിരെ ഭീഷണിയും അസഭ്യവര്‍ഷവും നടത്തിയവര്‍ അയാള്‍ ജോലിചെയ്തിരുന്ന മലയാളം എഫ്എം റേഡിയോ സ്റ്റേഷനെതിരെയും തിരിഞ്ഞു. റേഡിയോ ബഹിഷ്കരണം പ്രഖ്യാപിച്ചതോടെ സൂരജിന് ജോലി ഉപേക്ഷിക്കേണ്ടിവന്നു. ഒപ്പം, ഫെയ്സ് ബുക്കിലൂടെ മാപ്പും അപേക്ഷിച്ചു.
പവിത്രന് തീക്കുനി ഇടതുപക്ഷ സഹയാത്രികനായ കവിയാണ്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയുടെ തികഞ്ഞ ആരാധകന്. എന്നാല്‍ ഒരു കവിതയെഴുതിയതിന്റെ പേരില്‍ പവിത്രനെതിരെ മുസ്ലീം മതമൗലികവാദികള്‍ ഭീഷണിയുമായി രംഗത്തുവന്നപ്പോള്‍ സഹായിക്കാന്‍ എം.എ.ബേബിയുമുണ്ടായില്ല. ഭീഷണി മുസ്ലീം തീവ്രവാദികളില്‍ നിന്നാകുമ്പോള്‍ ബേബിയും നിസ്സഹായനാകും. പവിത്രന് തീക്കുനിക്ക് കവിത പിന്‍വലിച്ച് മാപ്പിരക്കേണ്ടി വന്നു. ഫെയ്സ് ബുക്കിലാണ് പവിത്രന് കവിതയെഴുതിയത്. ആ കവിത ഏതെങ്കിലും വാരികയ്ക്ക് അയച്ചുനല്‍കിയാല്‍ അവരത് പ്രസിദ്ധീകരിക്കാന്‍ ഭയക്കുമെന്ന തിരിച്ചറിവാകാം ഫെയ്സ് ബുക്കില്‍ കവിതകുറിക്കാന്‍ പവിത്രനെ പ്രേരിപ്പിച്ചത്. ‘പര്‍ദ്ദ’ എന്നതായിരുന്നു കവിതയുടെ വിഷയം.
പര്‍ദ്ദയെ ആഫ്രിക്കന്‍ രാജ്യത്തോടാണ് കവി ഉപമിച്ചത്. ഖനികള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയ സ്വപ്നങ്ങളും സ്വാതന്ത്ര്യം അറുത്തുമാറ്റിയ നാവുകളും ഇരുട്ടിലേക്ക് മൊഴിമാറ്റിയ ഉടലുകളും ഞരമ്പുകളില്‍ അടക്കം ചെയ്ത സ്ഫോടനങ്ങളുമെല്ലാം പര്ദ്ദയ്ക്കുള്ളിലുണ്ടെന്ന് കവി കുറിച്ചു. മുസ്ലീം സ്ത്രീകള്‍ മതത്തിന്റെ വേലിക്കിട്ടിനുള്ളിലിരുന്ന് അനുഭവിക്കുന്ന അസ്വാതന്ത്ര്യത്തിന്റെ വേദനകളായിരുന്നു പര്‍ദ്ദയിലൂടെ പവിത്രന് പറഞ്ഞത്. അതത്രെയും സത്യവുമായിരുന്നു.
പവിത്രന് തീക്കുനിക്കെതിരെ വലിയ ഭീഷണികളാണ് ഉയര്‍ന്നത്. കവിയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ ആരും എത്താതിരുന്നതോടെ പവിത്രന് കവിത പിന്‍വലിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലായിരുന്നു. തൊടുപുഴ കോളേജിലെ ജോസഫ് എന്ന അധ്യാപകനുണ്ടായ ദുരനുഭവം പവിത്രനെ ഭയപ്പെടുത്തിയിരുന്നേക്കാം. ചോദ്യപേപ്പറില്‍ മുഹമ്മദ് എന്ന് പരാമര്‍ശിച്ചതിന് അദ്ദേഹത്തിന് വിലയായി നല്‍കേണ്ടിവന്നത് സ്വന്തം ജീവിതം തന്നെയാണ്.
ഇസ്ലാമിക തീവ്രവാദികള്‍ ജോസഫിന്റെ കൈവെട്ടിമാറ്റി. സംരക്ഷിക്കാന്‍ ക്രിസ്തീയ സഭയും സര്‍ക്കാരും ഉണ്ടായില്ല. ഒരു ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന്റെ പേരില്‍ ആ അധ്യാപകന് ജീവിതം നഷ്ടപ്പെടുത്തി ഇപ്പോഴും ഭയത്തില്‍ കഴിയുന്നു. എന്നും കവിതയെഴുതാന്‍ ആഗ്രഹിക്കുന്ന പവിത്രന് മറ്റു മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നില്ല. മാപ്പുപറയുകയല്ലാതെ. ഭയമാണ് പവിത്രനെയും ദോഹയിലെ റേഡിയോ ജോക്കിയായിരുന്ന സൂരജിനെയും മാപ്പുപറയാന്‍ പ്രേരിപ്പിച്ചത്. കയ്യും നാവും അറുത്തുമാറ്റപ്പെടുമോ എന്ന ഭയം.
ഫ്രഞ്ച് തലസ്ഥാനം പാരിസില്‍ നിന്നിറങ്ങുന്ന ആക്ഷേപഹാസ്യ മാസിക ഷാര്‍ലി ഹെബ്ദോയുടെ ഓഫിസില്‍ ഇസ്ലാമിക ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ പത്രപ്രവര്‍ത്തകരടക്കം നിരവധി പേര് മരിച്ച സംഭവം ഇനിയും മറക്കാറായിട്ടില്ല. ഇസ്ലാം പ്രവാചകന് മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു എന്നതിന്റെ പേരിലായിരുന്നു ലോകത്തെ നടുക്കിയ ക്രൂരത അരങ്ങേറിയത്. മുഹമ്മദ് നബിയെ കുറിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കാനോ എഴുതാനോ പാടില്ലെന്ന വിലക്ക് ലംഘിക്കുന്നവര്‍ക്കെല്ലാമുള്ള മറുപടിയായാണ് ഷാര്‍ലി ഹെബ്ദോ ആക്രമണത്തെ ഇസ്ലാമിക ഭീകരര്‍ വിശേഷിപ്പിച്ചത്. ലോകമെങ്ങും ആക്രമണത്തെ അപലപിച്ചും പ്രതിഷേധിച്ചും ശബ്ദങ്ങളുയര്‍ന്നു. അപ്പോഴും കേരളത്തില്‍ ഉണ്ടായത് കാര്ട്ടൂണിസ്റ്റിനെതിരായ ശബ്ദങ്ങളാണ്.
ഭീകരാക്രമണത്തേക്കാള്‍ ‘ഭയങ്കരമായി’ കേരളത്തില്‍ ചിലര്‍ക്ക് തോന്നിയത് മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ വരച്ചതായിരുന്നു. ഭീകരാക്രമണത്തില്‍ നിരവധി പത്രപ്രവര്‍ത്തകര്‍ മരിച്ചത് അവരുടെ കണ്ണു നനയിച്ചില്ല. കാര്‍ട്ടൂണ്‍ പ്രസീദ്ധീകരിച്ചതിനെ വിമര്‍ശിക്കാനായിരുന്നു അവരുടെ വെമ്പല്‍. ആക്രമണം കേരളത്തിലെ ഒരു പത്രത്തിന് അകത്തെ പേജുവാര്‍ത്ത മാത്രമായിരുന്നു. ഷാര്‍ലി ഹെബ്ദോയിലേക്ക് ആക്രമണം നടത്തിയ ഭീകരര്‍ ‘ഇസ്ലാമിനുവേണ്ടി പോരാട്ടം നടത്തുന്ന പോരാളി’കളായിരുന്നു അവര്‍ക്ക്. പത്രത്തിനെതിരെ ഒറ്റപ്പെട്ട ചില എതിര്‍പ്പുകളുണ്ടായപ്പോള്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകരും ചാനല്‍ ചര്‍ച്ചാ തൊഴിലാളികളും നബിയുടെ കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ പാടില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
സമാനമായ സംഭവം മാതൃഭൂമി പത്രത്തിനു നേരെയുമുണ്ടായി. മാതൃഭൂമിയുടെ കോഴിക്കോട് പതിപ്പില്‍ നഗരം പേജില്‍ വന്ന ചില പരാമര്‍ശങ്ങളാണ് പൊല്ലാപ്പിലാക്കിയത്. കോഴിക്കോട് ഒരു പരിപാടിയില്‍ പങ്കെടുത്ത് ജസ്റ്റിസ് കമാല്‍പാഷ നടത്തിയ പ്രസംഗം മാതൃഭൂമി അടക്കമുള്ള എല്ലാ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്ലാമിക വ്യക്തിനിയമത്തിനുള്ളില്‍ സ്ത്രീകളനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചായിരുന്നു പരാമര്‍ശം. ആ വാര്‍ത്തയ്ക്കു സമൂഹമാധ്യമങ്ങളിലുണ്ടായ പ്രതികരണങ്ങളാണ് മാതൃഭൂമി നഗരം പേജില്‍ അന്ന് പ്രസിദ്ധീകരിച്ചത്. ഷാര്‍ലി ഹെബ്ദോയ്ക്കു നേരെയുണ്ടായ ഭീഷണികള്‍ക്ക് സമാനമായിരുന്നു ഇത് പ്രസിദ്ധീകരിച്ച ശേഷം പത്രമുത്തശ്ശിക്കു നേരെയുണ്ടായതും. പത്രത്തിനു നേരെ ആക്രമണം നടക്കുമെന്നും പത്രം വിതരണം ചെയ്യാന്‍ അനുവദിക്കുകയുമില്ലെന്നുമുള്ള കടുത്ത ഭീഷണിയുണ്ടായി.
പലയിടങ്ങളിലും പത്രക്കെട്ടുകള്‍ കത്തിച്ചു. സ്വാതന്ത്ര്യ സമരക്കാലത്തു പോലും നേരിടാത്ത പ്രതിസന്ധിയാണ് മാതൃഭൂമി ഇക്കാര്യത്തില്‍ നേരിട്ടത്. എന്നാല്‍, പാരീസിലെ ഷാര്‍ലി ഹെബ്ദോ തീവ്രവാദികള്‍ക്കു മുന്നില്‍ തലയുയര്‍ത്തി നിന്നപ്പോള്‍ നമ്മുടെ മാതൃഭൂമി മാപ്പിരന്നു. ഒന്നാം പേജില്‍ തന്നെ മാപ്പ് പ്രസിദ്ധീകരിച്ചു. തീര്‍ന്നില്ല, അത്തരത്തിലൊരു പരാമര്‍ശം പ്രസിദ്ധീകരിക്കാന്‍ വഴിയൊരുക്കിയ പത്രപ്രവര്‍ത്തകരെ പുറത്താക്കുകയും ചെയ്തു. എന്നാല്‍ അവരുടെ പേര് പരസ്യമാക്കിയില്ല. തൊടുപുഴയിലെ ജോസഫ് സാറിന്റെ അവസ്ഥ അവര്‍ക്കും വരുമെന്ന പോലീസിന്റെ മുന്നറിയിപ്പായിരുന്നു കാരണം.
ഇതെല്ലാം നടക്കുന്നത് കേരളത്തിലാണ്. ദുര്‍ഗ്ഗയേയും സരസ്വതീദേവിയെയും അപമാനിക്കുകയും അതിന് പിന്തുണ നല്‍കുകയും ചെയ്യുന്നവരുള്ള കേരളത്തില്‍. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അതെല്ലാം അനുവദിക്കണമെന്ന് മുറവിളി കൂട്ടുന്നവര്‍ പവിത്രന് തീക്കുനിമാരുടെ മാപ്പിരക്കല്‍ കാണുന്നതേയില്ല. നൃത്തം ചെയ്യരുതെന്നും കവിതയെഴുതരുതെന്നും പറയുന്നവരുടെ വിലക്കുകള്‍ കണ്ടില്ലെന്ന് നടിക്കുന്നു. സാംസ്കാരിക നായകരെന്ന് സ്വയം അഭിമാനിച്ചു നടക്കുന്ന സച്ചിദാനന്ദന്മാര്‍ക്കും ജീവനില്‍ കൊതിയുണ്ട്. കൈവെട്ടിമാറ്റിയാല്‍ എങ്ങനെ കവിതയെഴുതും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: