കാഞ്ഞിരപ്പള്ളി: നികുതി അടയ്ക്കാത്ത മൊബൈല്‍ ടവര്‍ ഉടമകള്‍ക്കെതിരെ പഞ്ചായത്ത് കോടതിയെ സമീപിക്കുന്നു. ജില്ലയിലെ വിവിധ പഞ്ചായത്തുകളുടെ പരിധിയിയില്‍ പ്രവര്‍ത്തിക്കുന്ന ചില സ്വകാര്യ മൊബൈല്‍ ടവറുകളാണ് വര്‍ഷങ്ങളായി പഞ്ചായത്തുകളില്‍ നികുതി അടക്കാതെ അന്യായമായി പ്രവര്‍ത്തിക്കുന്നത്.
ടവര്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തില്‍ വസ്തുനികുതി ചട്ടങ്ങള്‍ പ്രകാരം കണക്കാക്കിയ തുകയാണ് മൊബൈല്‍ ടവര്‍ കമ്പനികള്‍ പഞ്ചായത്തില്‍ വര്‍ഷത്തിലൊരിക്കല്‍ അടക്കേണ്ടത്. ഈ മാനദണ്ഡങ്ങളൊന്നും പാലിക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ല.
വിവിധ കമ്പനികളുടെ മൊബൈല്‍ ടവറുകള്‍ നികുതിയിനത്തില്‍ അടക്കാനുള്ളത് ലക്ഷങ്ങളുടെ കുടിശിഖ. പഞ്ചായത്തുകള്‍ തോറും ഊര്‍ജിത നികുതി പിരിവ് ക്യാമ്പ് നടത്തുമ്പോളാണ് മൊബൈല്‍ ടവറുകള്‍ നികുതി അടയ്ക്കുന്ന കാര്യത്തില്‍ പരിധിക്ക് പുറത്തായത്.
ഇതു സംബന്ധിച്ചുള്ള ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചിരിക്കുന്നവര്‍ക്ക് പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അവരില്‍ ചിലര്‍ മാത്രമാണ് നികുതി അടയ്ക്കാന്‍ തയ്യാറായത്. ബി എസ് എന്‍ എല്‍, റിലയന്‍സ് കമ്പനികള്‍ നികുതി അടയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് പഞ്ചായത്ത് പറയുന്നു. ബിഎസ്എന്‍ എല്‍ ടവറുകള്‍ക്കും നികുതി ബാധകമാക്കിയിട്ടുണ്ട്. ബിഎസ്എന്‍എല്‍ കോടതിയെ സമീപിച്ചിട്ടും പ്രതികൂലമായ ഉത്തരവാണുണ്ടായത്.
പഞ്ചായത്തുകളില്‍ കെട്ടിട നികുതി ചട്ടത്തിന്റെ പരിധിയില്‍ വരുന്ന മൊബൈല്‍ ടവറുകള്‍ പത്തു വര്‍ഷത്തിലേറെയായി തുക അടയ്ക്കുന്നില്ലായെന്ന് കണ്ടെത്തിയിരുന്നു. ഒരു പഞ്ചായത്തില്‍ ഏകദേശം ഇരുപതോളം ടവറുകള്‍ വീതമാണുള്ളത്. ഒരു മീറ്റര്‍ സ്ക്വയറിന് അഞ്ഞൂറ് രൂപ വീതമാണ് കണക്കാക്കുന്നത്. ഒരു വര്‍ഷം ഒരു ടവര്‍ ശരാശരി 20,000 രൂപ വരെ അടക്കേണ്ടതായി വരും.
2010 മുതലുള്ള കുടിശിക കണക്കാക്കുമ്പോള്‍ ലക്ഷങ്ങളാണ് സര്‍ക്കാരിനു ലഭിക്കാനുള്ളത്. കഴിഞ്ഞ ലോക്കല്‍ ഫണ്ട് ഓഡിറ്റിങില്‍ മൊബൈല്‍ ടവറുകള്‍ നികുതി അടയ്ക്കുന്നില്ലായെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരില്‍ നിന്നും നികുതി ഈടാക്കാന്‍ തദ്ദേശസ്വയം ഭരണ വകുപ്പ് തയ്യാറായത്. പലതവണ നോട്ടീസ് നല്‍കിയിട്ടും നികുതി അടയ്ക്കാന്‍ കമ്പനികള്‍ തയ്യാറായിട്ടില്ല. ഇതിനെതിരെയാണ് പഞ്ചായത്തുകള്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
സാധാരണക്കാരില്‍ നിന്നും കൃത്യമായ കെട്ടിട, വസ്തു നികുതികള്‍ പിരിച്ചെടുക്കുമ്പോള്‍ ലക്ഷങ്ങളുടെ കുടിശിക വരുത്തിയിരിക്കുന്ന മൊബൈല്‍ സേവനദാതാക്കളുടെ തുക ഈടാക്കാത്തതില്‍ പ്രതിഷേധമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: