കൊച്ചി: റെയില്‍വേ സ്റ്റേഷനുകളിലെ പാര്‍ക്കിങ് ഏറ്റെടുത്ത് നടത്തുന്ന കുടുംബശ്രീയിലെ തൊഴിലാളികള്‍ക്ക് ഏകീകൃത ശമ്പളം വരുന്നു. നേരത്തെ മൂന്ന് മാസത്തേക്കാണ് റെയില്‍വേ കുടുംബശ്രീക്ക് കരാര്‍ നല്‍കിയിരുന്നത്. ഇത് മൂന്ന് വര്‍ഷത്തേക്ക് നീട്ടി. ഏകീകൃത ശമ്പളത്തിനായി ജീവനക്കാര്‍ക്കുള്ള തൊഴില്‍ ലൈസന്‍സ് നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയായി കഴിഞ്ഞു. നിലവില്‍ ദിവസം 400 രൂപയാണ് ശമ്പളം. ശമ്പളത്തിന് പുറമേ ഇപിഎഫ്, പിഎഫ് ആനുകൂല്യങ്ങളും ഇനി ലഭിക്കും. കുറഞ്ഞത് 13,500 രൂപയാണ് മാസശമ്പളമായി നല്‍കുക.
തിരുവനന്തപുരം ഡിവിഷന് കീഴിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലെയും പാര്‍ക്കിങ് ചുമതല കുടുംബശ്രീക്കാണ്. പാറശ്ശാല മുതല്‍ തൃശൂര്‍ വരെയുള്ള സ്റ്റേഷനുകളിലെ പാര്‍ക്കിങ്ങിനാണ് കുടുംബശ്രീ മേല്‍നോട്ടം വഹിക്കുന്നത്. സ്റ്റേഷനുകളുടെ തിരക്കനുസരിച്ച് എ1 തൊട്ട് ഇ വരെയുള്ള വിഭാഗങ്ങളിലാക്കി തിരിച്ചാണ് കരാര്‍ നല്‍കിയത്. എ1 സ്റ്റേഷനുകളില്‍ പാര്‍ക്കിങ് തുകയില്‍ കുടുംബശ്രീയുടെ വിഹിതം 40 ശതമാനവും, റെയില്‍വേയുടെ വിഹിതം 60 ശതമാനവുമാണ്.
ബി മുതല്‍ ഡി വരെ ഇത് 50 ശതമാനം വീതമാണ്. ഇ വിഭാഗത്തില്‍ കുടുംബശ്രീക്ക് 60 ശതമാനമാണ്.എന്നാല്‍ കുടുംബശ്രീയുടെ എ1, എ വിഭാഗങ്ങളില്‍പ്പെടുന്ന റെയില്‍വേ സ്റ്റേഷനുകളിലെ നിരക്ക് സ്വകാര്യ പേ ആന്‍ഡ് പാര്‍ക്കുകളേക്കാള്‍ കൂടുതലാണെന്ന് പരാതിയുണ്ട്. എ1, എ റെയില്‍വേ സ്റ്റേഷനുകളില്‍ മുച്ചക്ര, നാലുചക്ര വാഹനങ്ങള്‍ക്ക് എട്ട് മണിക്കൂര്‍ വരെ 40 രൂപയും, 24 മണിക്കൂര്‍ വരെ 60 രൂപയുമാണ് നിരക്ക്. ഒരു മാസത്തേക്കുള്ള സീസണ് നിരക്കും ഈ വിഭാഗത്തിലില്ല. എന്നാല്‍ സമീപമുള്ള സ്വകാര്യ പേ ആന്‍ഡ് പാര്‍ക്കുകളില്‍ 12 മണിക്കൂര്‍ വരെ 30 രൂപയാണ് നിരക്ക്.
സേവനത്തില്‍ പൂര്‍ണ തൃപ്തരാണെങ്കിലും, നിരക്ക് വ്യത്യാസത്തില്‍ മാറ്റമുണ്ടാകണമെന്നാണ് സ്ഥിരം യാത്രക്കാര്‍ ആവശ്യപ്പെടുന്നത്. തിരുവനന്തപുരം, കൊല്ലം, തിരുവല്ല, കായംകുളം, ചെങ്ങന്നൂര്‍, ആലപ്പുഴ, കോട്ടയം, എറണാകുളം, ആലുവ, തൃശൂര്‍ സ്റ്റേഷനുകളാണ് ഈ വിഭാഗത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: