കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ പത്താം തരം തുല്യതാ കോഴ്സിന് രജിസ്റ്റര്‍ ചെയ്യുന്നവര്‍ പരീക്ഷയില്‍ നിന്നും ഓടി ഒളിക്കുന്നു. രജിസ്റ്റര്‍ ചെയ്തവരില്‍ പകുതിയോളം പേര് മാത്രമാണ് പരീക്ഷയ്ക്കെത്തിയത്. 10 വര്‍ഷത്തിനിടെ 2,68, 253 പേര് രജിസ്റ്റര്‍ ചെയ്തു. പരീക്ഷയ്ക്കെത്തിയതാവട്ടെ 1,41,101 പേരും. പരീക്ഷയ്ക്കെത്തിയവര്‍ 52.6 ശതമാനം മാത്രം.
2010-11 ബാച്ചില്‍ രജിസ്റ്റര്‍ ചെയ്തത് 34,548. പരീക്ഷയ്ക്കെത്തിയതാകട്ടെ 17,935 പേരും. 52ശതമാനം മാത്രം. 2012-13 ബാച്ചിലാണ് ഏറ്റവും കൂടുതല്‍ പേര് രജിസ്റ്റര്‍ ചെയ്തത്-40,021. എന്നാല്‍ പരീക്ഷയെഴുതിയത് 18,542 (46.33%)മാത്രം. പകുതിപ്പേരും എത്തിയില്ല.
തൊട്ടടുത്ത വര്‍ഷം നേരിയ വ്യത്യാസമുണ്ട്. 37,244 പേര് രജിസ്റ്റര്‍ ചെയ്തതില്‍ 20,042 (56.81%) പേര് പരീക്ഷയെഴുതാനെത്തി. 2015-16ല്‍ എത്തിയപ്പോള്‍ രജിസ്ട്രേഷന് 31,226 ആയി. പരീക്ഷ എഴുതിയവരുടെ എണ്ണം 18,103.
സാക്ഷരതാ മിഷന്റെ പദ്ധതി 10 വര്‍ഷം പിന്നിട്ടിട്ടും മുഴുവന്‍ അപേക്ഷകരെയും പരീക്ഷയ്ക്കെത്തിക്കുന്നതില് അധികൃതര്‍ പരാജയപ്പെട്ടു. പ്രേരക്മാരുടെ നേതൃത്വത്തി ല്‍ നടക്കുന്ന കാമ്പയിനുകളിലാണ് പരീക്ഷയ്ക്കായി രജിസ്ട്രേഷനടക്കമുളള കാര്യങ്ങള്‍ നടക്കുന്നത്. രജിസ്ട്രേഷന് സമയത്ത് ഫോം പൂരിപ്പിച്ചു നല്‍കിയവരെ കൃത്യമായി പരീക്ഷയ്ക്കെത്തിക്കാന്‍ ഇനിയും അധികൃതര്‍ക്കായിട്ടില്ല.
അതേസമയം സ്ത്രീ പഠിതാക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. 2006- 07ലെ ആദ്യ ബാച്ചില്‍ വെറും 431 സ്ത്രീകളാണ് പഠിതാക്കളായുണ്ടായിരുന്നത്.
അടുത്ത ബാച്ചില്‍ അത് 5321 ആയി. 2014-15 ബാച്ചിലെത്തിയപ്പോഴാകട്ടെ 13,045 ആയി ഉയര്‍ന്നു. 2016-17-ല്‍ 14,611 പേരാണ് സ്ത്രീപഠിതാക്കള്.
പഠിതാക്കള്‍ കൂടുതല്‍ മലപ്പുറത്ത്
2016-2017 കണക്കനുസരിച്ച് മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പഠിതാക്കളുള്ളത്-9784. പാലക്കാടും(4085) കോഴിക്കോടു(3981)മാണ് തൊട്ടു പിന്നിലായി. പത്തനംതിട്ടയിലാണ് പഠിതാക്കള്‍ കുറവ്-378.
എല്ലാവരെയുംപരീക്ഷയ്ക്ക് എത്തിക്കാന്‍ ശ്രമം: സാക്ഷരതാ മിഷന്
കൊച്ചി: രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേരെയും പത്താംതരം തുല്യതാ പരീക്ഷയ്ക്ക് എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന സാക്ഷരതാ മിഷന് ഡയറക്ടര്‍ ഡോ. പി. എസ്. ശ്രീകല.
ഇതിനായി താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പ്രേരക്മാരുമായി നിരന്തര സമ്പര്‍ക്ക പരിപാടി നടത്തുന്നുണ്ട്.
ഓരോ ജില്ലയിലും മന്ത്രിമാരുടെ നേതൃത്വത്തിലും കാമ്പയിന് നടക്കുന്നുണ്ടെന്ന് സാക്ഷരതാ മിഷന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: