മരട്(കൊച്ചി): മനസ്സിനെ നിയന്ത്രിച്ച് ആത്മസ്വരൂപത്തില്‍ ഉറപ്പിക്കുകയാണ് യോഗമാര്ഗമെന്നും ബാഹ്യവസ്തുക്കളില് സുഖം തേടി നടക്കുന്ന മനുഷ്യന് അങ്ങനെ ലഭിക്കുന്ന സുഖം ക്ഷണികമാണെന്നും ഭാഗവതാചാര്യന്‍ പാലാഞ്ചേരി നവീന്ശങ്കര്. ആത്യന്തികസുഖത്തിന്റെ ഇരിപ്പിടം അവനവനില്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മുപ്പത്തഞ്ചാമത് അഖില ഭാരത ഭാഗവത മഹാസത്രത്തില്‍ കപിലോപദേശത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സുഖദുഃഖങ്ങള്‍ വ്യക്തിനിഷ്ഠവും ആപേക്ഷികവുമാണ്. ചിത്തത്തെ വിഷയങ്ങളില്‍ നിന്ന് കേവലചൈതന്യത്തില് ഉറപ്പിക്കുകയാണ് ദുഃഖനിവൃത്തിക്കുള്ള വഴി. കര്മ്മഫലത്തില് മനസ്സുവെയ്ക്കുന്നത് ദുഃഖത്തിലേക്കു മാത്രമേ നയിക്കൂ. സര്‍വ്വ കര്‍മ്മങ്ങളും ഭഗവാനില്‍ സമര്‍പ്പിച്ച് നിസ്വാര്‍ത്ഥമായി, ഭക്തിപൂര്‍വ്വം കര്‍മ്മം ചെയ്യുന്നവന്റെ മനസ്സിനെ സുഖദുഃഖങ്ങള്‍ ബാധിക്കുന്നില്ല. ഭക്തി കര്‍മ്മവാസനകളെ നശിപ്പിക്കുന്നു. ഈ അവസ്ഥ തന്നെയാണ് യോഗമെന്നും നവീന്‍ ശങ്കര്‍ പറഞ്ഞു.
രാവിലെ തൃപ്പൂണിത്തുറ രാമസ്വാമിയുടെ വിദുരമൈത്രേയ സംവാദത്തോടെ ആരംഭിച്ച സത്രപ്രഭാഷണങ്ങളില് മാധവന് നമ്പൂതിരി തൃശ്ശൂര്‍ (വരാഹാവതാരം), രഞ്ജിത് നമ്പൂതിരി (കാപിലം), നവീന്‍ ശങ്കര്‍ (നരനാരായണാവതാരം), ശ്രീരാജ് ചെറുവറ്റ (ധ്രുവചരിതം), പി. ശ്രീനാഥ് നമ്പൂതിരി (ധ്രുവന്റെ വംശവര്‍ണ്ണന), മാളിക ഹരിഗോവിന്ദ് (പൃഥുചരിതം), എല്‍. ഗിരീഷ് കുമാര്‍ (ദേവീമാഹാത്മ്യം) തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു.
മൂന്നാം ദിവസമായ ഇന്നു രാവിലെ എട്ടരയ്ക്ക് ഡോ. ലക്ഷ്മി ശങ്കറിന്റെ പ്രഭാഷണത്തോടെ ആരംഭിക്കുന്ന സത്ര സദസ്സില്‍ കൂനമ്പിള്ളി ശ്രീരാം നമ്പൂതിരി, കുടല്‍മന ഹരി നമ്പൂതിരി, ഹരിശങ്കര്‍ റാന്നി, കവപ്ര അച്യുതന് നമ്പൂതിരി, ഡോ. ജ്യോത്സ്ന തൃപ്പൂണിത്തുറ, എസ്. രാജേന്ദ്രന് നായര്‍, ഡോ. മംഗളാനന്ദന്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: