കോട്ടയം: പൊതു അവധിയായി പ്രഖ്യാപിച്ച ക്രിസ്മസ് ദിനത്തില്‍ ലോട്ടറി നറുക്കെടുപ്പ് നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമാകുന്നു. അന്ന് തന്നെ നറുക്കെടുപ്പ് പ്രഖ്യാപിച്ച ലോട്ടറി പരമാവധി വില്‍ക്കാനും തൊഴിലാളികളില്‍ സമ്മര്‍ദ്ദമുണ്ട്. വില്ക്കാന് തയ്യാറാകാത്തവര്‍ക്ക് അടുത്ത ദിവസം ലോട്ടറി കൊടുക്കേണ്ടെന്നാണ് നിര്‍ദ്ദേശം. വിന്‍വിന്‍ ലോട്ടറിയുടെ നറുക്കെടുപ്പാണ് ക്രിസ്മസ് ദിനത്തില്‍ നിശ്ചയിച്ചിരിക്കുന്നത്. നറുക്കെടുപ്പ് മാറ്റിവച്ചിട്ടില്ലെന്ന് ലോട്ടറി ഡയറക്ടറ്റേ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ക്രിസ്മസ് ദിനത്തില്‍ ലോട്ടറി നറുക്കെടുപ്പിനും വില്‍പ്പനയ്ക്കുമെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മറി കടക്കാന്‍ ലോട്ടറി വില്‍പ്പനയിലൂടെ പരമാവധി വരുമാനം കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമം. എന്നാല്‍ ലോട്ടറി വില്‍ക്കുന്ന തൊഴിലാളികളുടെ ക്രിസ്മസ് ആഘോഷിക്കാനുള്ള അവകാശം സര്‍ക്കാര്‍ നിഷേധിക്കുകയാണെന്നാണ് വിമര്‍ശനം. ക്രിസ്മസ് ദിനത്തില്‍ ലോട്ടറി വില്ക്കാന് പ്രേരിപ്പിക്കുന്ന സര്‍ക്കാര്‍ അന്ന് തൊഴിലാളികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ കൊടുക്കുന്നില്ല. അതേസമയം വിറ്റില്ലെങ്കില്‍ അടുത്ത ദിവസം ലോട്ടറിയും ഉണ്ടാകില്ല.
പരമാവധി ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ലോട്ടറി തൊഴിലാളികളുടെ കമ്മീഷനും കുറച്ചിരുന്നു. ബംബര്‍ ഒഴികെയുള്ളവയുടെ കമ്മീഷന് 7രൂപ 20 പൈസയില്‍ നിന്ന് 5 രൂപ 90 പൈസയായി കുറച്ചിരുന്നു. ഇത് പുനഃസ്ഥാപിക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെെട്ടങ്കിലും നടന്നില്ല.
അതേസമയം മൊത്ത വ്യാപാരികളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. 15,000 മുതല്‍ 25,000 വരെ ലോട്ടറി വില്പനക്കാര് ഉള്ള ഒരു ജില്ലയില്‍ ഒരു ദിവസം 75 പേര്‍ക്ക് മാത്രമാണ് ജില്ലാ ലോട്ടറി ഓഫീസില്‍ നിന്ന് ലോട്ടറി വില്‍ക്കുന്നത്. ബാക്കിയുള്ളവര്‍ മൊത്ത വ്യാപാരികളെയാണ് ആശ്രയിക്കുന്നത്.
ഒരു ബുക്ക് ലോട്ടറി 589 രൂപയ്ക്കാണ് സര്‍ക്കാര്‍ മൊത്ത വ്യാപാരികള്‍ക്ക് കൊടുക്കുന്നത്. ഇത് മൊത്ത വ്യാപാരികള്‍ അവരുടെ ലാഭവും കൂടി ഈടാക്കി 605 മുതല്‍ 630 രൂപയ്ക്കാണ് കൊടുക്കുന്നത്. തൊഴിലാളികള്‍ക്ക് കൂട്ട് നില്‍ക്കേണ്ട സര്‍ക്കാര്‍ അവധി പോലും നിഷേധിക്കുകയാണ്. ക്രിസ്മസ് ദിനത്തിലെ നറുക്കെടുപ്പ് മാറ്റിവെച്ചില്ലെങ്കില്‍ അന്നത്തെ ലോട്ടറി ബഹിഷ്കരിക്കാനാണ് ഒരു വിഭാഗം ലോട്ടറി വില്പനക്കാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: