അടിമാലി: വിലയിടിവിനെ തുടര്‍ന്ന് കൊക്കോ കര്‍ഷകര്‍ പ്രതിസന്ധിയിലേയ്ക്ക്. കിട്ടുന്ന വിലയ്ക്ക് കൊക്കോപ്പരിപ്പ് വില്ക്കാന് നിര്‍ബന്ധിതരായി കര്‍ഷകര്‍. ഒരു മാസം മുന്‍പുവരെ ഉണക്കപ്പരിപ്പ് കിലോയ്ക്ക് 160 വരെയും പച്ചപ്പരിപ്പിന് 60 രൂപ വരെയും കര്‍ഷകര്‍ക്ക് വില ലഭിച്ചിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി ഉണക്ക കൊക്കോപ്പരിപ്പ് വാങ്ങുന്നത് ഇടനിലക്കാരായ വ്യാപാരികള്‍ നിര്‍ത്തിവച്ചതോടെയാണ് കര്‍ഷകര്‍ പ്രതിസന്ധിയിലായത്. ഇതോടൊപ്പം കര്‍ഷകരില്‍ നിന്ന് കൊക്കോപ്പരിപ്പ് നേരിട്ട് വാങ്ങുന്ന ചെറുകിട വ്യാപാരികളും വെട്ടിലായി.
ഗുണനിലവാരമുള്ള ഉണക്കപ്പരിപ്പ് മാത്രം തിരിഞ്ഞ് നല്കിയാല് കിലോയ്ക്ക് 150 രൂപവരെയാണിപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. പച്ചപ്പരിപ്പിന് കിലോയ്ക്ക് 40 മുതല്‍ 55 വരെ മാത്രമാണ് വില. വളരെ പെട്ടെന്ന് കൊക്കോപ്പരിപ്പിന് വിലയിടിയാന്‍ കാരണം കമ്പനികളും ഇടനിലക്കാരും ചേര്‍ന്നുള്ള ഒത്തുകളിയാണെന്ന് കര്‍ഷകര്‍ പറയുന്നു. ഒരു മാസം മുന്‍പു വരെ കര്‍ഷകരില്‍ നിന്ന് പച്ചപ്പരിപ്പും ഉണക്കപ്പരിപ്പും തിരിയാതെ തന്നെ വ്യാപാരികള്‍ വാങ്ങിയിരുന്നു.
എന്നാല്‍ ഗുണമേന്മ കുറവാണെന്ന കാരണം പറഞ്ഞ് മുന്നറിയിപ്പില്ലാതെ കൊക്കോപ്പരിപ്പുകള് വാങ്ങുന്നതില്‍ നിന്ന് കമ്പനികളും ഇവരുടെ പ്രതിനിധികളും പിറകോട്ടുപോയതിന് പിന്നില്‍ കമ്പനികളും ഇടത്തരം വ്യാപാരികളും തമ്മിലുള്ള ഒത്തുകളിയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. അടിമാലി: ശാസ്ത്രീയമായല്ല കര്‍ഷകരില്‍ ഭൂരിപക്ഷവും കൊക്കോപ്പരിപ്പ് ഉണങ്ങുന്നതെന്നാണ് ഇടനിലക്കാരായ വ്യാപാരികളുടെ പക്ഷം. അടുത്ത നാളില്‍ കമ്പനികള്‍ ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ഗുണമേന്മയോടുകൂടി ഉണങ്ങുന്ന കായ്കള്‍ മാത്രം വാങ്ങാന്‍ നിര്‍ബന്ധിതരാകുകയാണ്. പച്ചക്കായ് ഉണങ്ങുന്നതിനായി നിശ്ചിത ദിവസം പുളിപ്പിക്കുന്നതിനും മറ്റും കര്‍ഷകര്‍ കൂട്ടാക്കുന്നില്ല. ഇതോടൊപ്പം വേണ്ടത്ര സമയമെടുത്ത് ഉണങ്ങുന്നതിനും കൂട്ടാക്കാത്ത സാഹചര്യമാണ് കണ്ടുവരുന്നത്.
കമ്പനികള്‍ നിഷ്കര്‍ഷിക്കും വിധം ഉണങ്ങുന്ന കൊക്കോപ്പരിപ്പ് വാങ്ങുന്നതിന് തടസ്സമില്ലെന്നും വ്യാപാരികള്‍ പറയുന്നു. അതേസമയം, ഇടനിലക്കാരായ വ്യാപാരികളുടെ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: