ചാവക്കാട്: വഴിവക്കില്‍ തളര്‍ന്നു വീഴാന്‍ പോയ വയോധികക്ക് താങ്ങായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അനാമികയെ മഹിളാമോര്‍ച്ച ആദരിച്ചു. തിരുവത്ര കോട്ടപ്പുറത്തുള്ള വീട്ടിലെത്തിയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സി. നിവേദിതയുടെ നേതൃത്വത്തിലുള്ള സംഘം അനാമികയെ ആദരിച്ചത്. അനാമിക തുണച്ചില്ലായിരുന്നുവെങ്കില്‍ ചാവക്കാട് കോഴിക്കുളങ്ങര സ്വദേശി പെരിങ്ങോട് അമ്മു അമ്മ (67)യുടെ ജീവിതം മാറ്റിമറിക്കപ്പെടുമായിരുന്നു.
ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ അനാമിക വ്യാഴാഴ്ച പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴാണ് കൈരളി ജംഗ്ഷന് സമീപത്ത് മുന്നില്‍ നടന്നിരുന്ന വയോധിക തളര്‍ന്നു വീഴാന്‍ തുടങ്ങുന്നത് കണ്ടത്. ഉടനെ ഓടിച്ചെന്ന് താങ്ങിപ്പിടിക്കുകയും തന്റെ കയ്യിലുള്ള കുപ്പിയിലെ വെള്ളം കൊടുത്തശേഷം താങ്ങി അടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ കൊണ്ടുചെന്നിരുത്തുകയും ചെയ്തു.
പിന്നീട് പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പെഷല്‍ പൊലീസ് ഓഫീസര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആക്ട്സ് പ്രവര്‍ത്തകര്‍ ആംബുലന്‍സുമായെത്തി. മറ്റുള്ളവര്‍ ഒപ്പം പോകാന്‍ മടിച്ചപ്പോള്‍ അനാമിക ആംബുലന്‍സില്‍ കയറി ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് പോവുകയായിരുന്നു. വയോധികക്ക് ബോധം തെളിഞ്ഞ ശേഷമാണ് ആംബുലന്‍സില്‍ മടങ്ങിയത്.
നേതാക്കളായ ഉമ വേണു, മഞ്ജു മനോജ്, ഇന്ദിര ആറ്റൂര്‍, ബിജി ശ്രീകുമാര്‍, സുമേഷ് തേര്‍ളി, ദീപ ബാബു, കെ.എസ്.അനില്‍കുമാര്‍, പ്രസന്നന് പാലയൂര്‍, ഷിജി പൊന്നരാശ്ശേരി എന്നിവര്‍ പങ്കെടുത്തു. ചാവക്കാട് കോട്ടപ്പുറം വടക്കത്ത് ചലേഷിന്റെ മകളായ അനാമിക ആര്.എസ്.എസ്.ദുര്‍ഗ്ഗാവാഹിനി ചാവക്കാട് പ്രഖണ്ഡ് സഹ സംയോജകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: