തൃശൂര്‍: എണ്‍പത് വയസ്സായ ഗുരുവായൂര്‍ പത്മനാഭനെ ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കുന്നതില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് പ്രതിനിധിയുടെ ആവശ്യത്തില്‍ ഡിസം. 26ന് നടത്തുന്ന ആനയുടെ ആരോഗ്യ പരിശോധനയ്ക്ക്ശേഷം തീരുമാനമെന്ന് നാട്ടാന പരിപാലനചട്ടം നിരീക്ഷണസമിതി അദ്ധ്യക്ഷന്‍ കൂടിയായ ജില്ലാകളക്ടര്‍ ഡോ.എ കൗശിഗന് . ആനയെ പങ്കെടുപ്പിക്കുന്ന ഉത്സവ കമ്മിറ്റിക്കാര് പോലീസിനേയും ഫോറസ്റ്റ് ഉദ്യോഗസ്ഥരേയും ജില്ലാ അനിമല്‍ ഹസ്ബെന്ററി ഓഫീസറേയും 72 മണിക്കൂര്‍ മുന്‍പെ അറിയിക്കണം. അഞ്ചോ അതിലധികമോ ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവങ്ങള്‍ക്ക് എലിഫെന്റ് സ്ക്വാഡിന്റെ സേവനം ഉറപ്പു വരുത്തണം. മുന്‍ വര്‍ഷങ്ങളില്‍ പങ്കെടുപ്പിച്ചിരുന്ന ആനകളുടെ എണ്ണം മാത്രമെ തുടരാവൂ. ചടങ്ങില്‍ ആനയുണ്ടെങ്കില്‍ ജില്ലാ വെറ്റിനറി ഓഫീസര്‍ക്ക് മുന്‍കൂര്‍ അറിയിപ്പ് നല്‍കണമെന്ന കോടതിവിധി പാലിക്കണം.
പ്രധാനപ്പെട്ട കലാ സാംസ്ക്കാരിക പരിപാടികള്‍ക്ക് ആനയെ ഉപയോഗിക്കുന്നതിന് മൂന്നാഴ്ച മുന്‍പ് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി കണ്‍വീനര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ആനകള്‍ തമ്മിലും ജനങ്ങളുമായും മതിയായ അകലം ഉത്സവ കമ്മിറ്റി ഉറപ്പുവരുത്തണം. രാത്രി പൂരങ്ങളുടെ ദൈര്‍ഘ്യം കുറയ്ക്കണം. ആനകള്‍ക്ക് വിശ്രമം, തണല്‍ എന്നിവ ലഭിക്കുന്നത് ഉറപ്പ് വരുത്തണമെന്ന പാപ്പാന്മാരുടെ സംഘടനയുടെ ആവശ്യം യോഗം അംഗീകരിച്ചു.
കോലത്തില്‍ എല്‍.ഇ.ഡി ബള്‍ബ്, കനം കൂടിയ മാല എന്നിവ ഉണ്ടാകരുത്. ആനയുടെ സമീപം പടക്കം പൊട്ടിക്കരുത്.പാപ്പാന്മാര്ക്ക് ആരോഗ്യ പരിശോധന നടത്തുമെന്നും നാട്ടാനകളുമായി ബന്ധപ്പെട്ട പരാതികൡ പരാതിക്കാരെ നോട്ടീസ് നല്കി മൊഴി രേഖപ്പെടുത്തുവാനും സമിതി തീരുമാനിച്ചു. ജില്ലാ ഉത്സവാഘോഷ സമിതി പ്രതിനിധി വല്സന് ചമ്പക്കര, കോര്പറേഷന് കൗണ്‍സിലര്‍ കെ.മഹേഷ്, തൃശൂര്‍ അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ. ജയമാധവന്‍, മൃഗക്ഷേമ ബോര്‍ഡ് ഓഫീസര്‍ സാലി കണ്ണന്, ആന ഉടമ ഫെഡറേഷന് സെക്രട്ടറി, പോലീസ്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: