തലശ്ശേരി: അണ്ടലൂര്‍ ദൈവത്താറീശ്വര സന്നിധിയില്‍ ദേവതാവിഗ്രഹം കണ്ടെത്തി. പുനരുദ്ധാരണ പ്രവൃത്തികള്‍ നടത്തുന്നതിനായി ക്ഷേത്ര അണിയറയില്‍ മണ്ണ് നീക്കി കുയ്യാട്ട ഒരുക്കുന്നതിനിടയിലാണ് ലോഹ നിര്‍മ്മിതമായ ദേവീവിഗ്രഹം കണ്ടെത്തിയത്. മകുടം അണിഞ്ഞ പ്രസാദാത്മക ഭാവത്തിലുള്ള വിഗ്രഹത്തിന് ഇരുകൈപ്പത്തികളുമില്ല. വലിപ്പം കുറവാണെങ്കിലും നല്ല ഭാരമുണ്ട്. ചിരപുരാതനമായ അണ്ടലൂര്‍ കാവില്‍ ഈശ്വര ഹിതമനുസരിച്ച് വിവിധങ്ങളായ നവീകരണങ്ങള്‍ നടന്നുവരികയാണ്. കൂട്ടത്തില്‍ ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂര്‍ത്തിയായ ദൈവത്താ റീശ്വരന് തിരുമുടി അണിയാന്‍ ഒരുങ്ങുന്ന അണിയറയും പൊളിച്ചുമാറ്റിയിട്ടുണ്ട്.
ഇവിടെ പുതിയ സൗകര്യങ്ങളുള്ള അണിയറക്കായി നിലമൊരുക്കുന്നതിനിടയില്‍ ഇന്നലെ നട്ടുച്ച നേരത്താണ് മണ്ണിനടിയില്‍ ദേവീവിഗ്രഹം കാണപ്പെട്ടത്. തത്സമയം ജോലിയിലുണ്ടായിരുന്ന അണ്ടലൂരിലെ പരിമടത്തില്‍ സുധാകരന്, മുളിയില്‍ ശശി, ദിനേശന്, ഹരിന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ഇത് ശ്രദ്ധയോടെ കൈയ്യിലെടുത്ത് ക്ഷേത്ര ഓഫീസിലെത്തിക്കുകയായിരുന്നു. വാര്‍ത്തയറിഞ്ഞ് അണ്ടലൂര്‍ കാവിലേക്ക് വിശ്വാസികള്‍ ഒഴുകിയെത്തി. കണ്ടെടുത്ത വിഗ്രഹം ക്ഷേത്ര കമ്മിറ്റി ഓഫീസില്‍ പ്രത്യേകമായി സൂക്ഷിച്ചിട്ടുണ്ട്. വിവരം ലഭിച്ച ധര്‍മ്മടം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിഗ്രഹത്തിന്റെ കാലപഴക്കം തിട്ടപ്പെടുത്താന്‍ ആര്‍ക്കിയോളജി ഉദേ്യാഗസ്ഥര്‍ പരിശോധന നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: