കല്‍പ്പറ്റ: ഓഖി ദുരിതാശ്വാസത്തിന് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരോട് രണ്ട് ദിവസത്തെ വേതനം നല്‍കണമെന്ന സമ്മതപത്രം നല്‍കണമെന്നും സമ്മതപത്രം നല്കാത്തവര് അത് നല്‍കിയതായി പരിഗണിക്കുമെന്നുമുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ ജീവനക്കാരില്‍ വ്യാപക പ്രതിഷേധം.
ഇടത് സംഘടനകളിലെ പ്രവര്‍ത്തകര്‍ തന്നെ ഇതിനെതിരെ രംഗത്തുവന്നു. പല ഓഫീസുകളിലും സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ 100, 200, 500 രൂപ നിരക്കില്‍ ദുരിതാശ്വാസം നല്കാന് സമ്മതമാണെന്നാണ് ജീവനക്കാര്‍ അറിയിച്ചിരിക്കുന്നത്. നല്ലൊരു ശതമാനംപേരും സര്‍ക്കാര്‍ നിര്‍ദ്ദേശം അവഗണിച്ചു. ഭൂരിഭാഗം ജീവനക്കാരും ഓഖി ദുരിതാശ്വാസം നേരത്തെതന്നെ നല്കിയവരാണ്. സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം സംഭവിച്ച ദുരന്തത്തില്‍ വേദനയുണ്ടെന്നും എന്നാല്‍ അത് സര്‍ക്കാര്‍ ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും എന്‍ജിഒ അസോസിയേഷന് സംസ്ഥാന പ്രസിഡന്റും സെറ്റോ ചെയര്‍മാനുമായ എന്‍. രവികുമാര്‍ ജന്മഭൂമിയോട് പറഞ്ഞു.
ഡിസംബര്‍ 20ന് ചീഫ് സെക്രട്ടറി ദര്‍ബാര്‍ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സമ്മതപത്രം കൊടുക്കാത്ത ജീവനക്കാരുടെ സമ്മതപത്രം നല്‍കിയതായി കണ്ട് രണ്ട് ദിവസത്തെ വേതനം സ്പാര്‍ക്ക് വഴി തിരിച്ചുപിടിക്കുമെന്ന തീരുമാനം എടുത്തിട്ടില്ലെന്നും അത് സര്‍ക്കാര്‍ തന്നിഷ്ട പ്രകാരം എഴുതിചേര്‍ത്തതാണെന്നും ഇത് ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പല ഡിസ്പേഴ്സിംഗ് ഓഫീസര്‍മാരും എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: