ന്യൂദല്‍ഹി: രാജ്യത്തെ ആദ്യത്തെ കടല്‍പ്പാല റണ്‍വേയ്ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പച്ചക്കൊടി. ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തിലാണ് റണ്‍വേ നിര്‍മ്മിക്കുന്നത്. റണ്‍വേ നീട്ടാനായി അടുത്തുള്ള ദ്വീപുകളെ ബന്ധിപ്പിക്കാനായിരുന്നു ആദ്യത്തെ പദ്ധതി.
എന്നാല്‍ പാരിസ്ഥിതിക പ്രശ്നങ്ങളുള്ളതിനാല്‍ ഇത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
കടലിന്റെ ആഴം കുറഞ്ഞ ഭാഗത്തും ബീച്ചിലുമായി തൂണുകള്‍ നിര്‍മ്മിച്ച് പ്ലാറ്റ്ഫോം നിര്‍മ്മിക്കുകയാണ് ആദ്യപടി. പിന്നീട് ഇതിനു മുകളില്‍ റണ്‍വേയും ടെര്മിനലുമുണ്ടാക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥന് പറയുന്നു. കടല്‍പ്പാലത്തിലൂടെയുള്ള ഇന്ത്യയുടെ ആദ്യത്തെ റണ്‍വേയാകും ഇത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ യാത്രാനിരക്കുകളിലും മാറ്റം വരും. 1500 കോടിയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.
നിലവില്‍ അഗത്തി എയര്‍പോര്‍ട്ടില്‍ അടിയന്തരസര്‍വീസുകള്‍ മാത്രമാണ് നടക്കുന്നത്. കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്ക് ഒരു വിമാനം മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. എന്നാലിത് മുടങ്ങുന്നതും പലപ്പോഴും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. മാത്രമല്ല ഹെലിക്കോപ്റ്ററില്‍ കൃത്യസമയത്ത് യാത്രക്കാരെ അഗത്തി എയര്‍പോര്‍ട്ടില്‍ എത്തിച്ചില്ലെങ്കില്‍ സര്‍വീസ് മുടങ്ങാനും കാരണമാകാറുണ്ട്.
പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ അധികം ആളുകളെയും ലഗേജുകളും വഹിക്കാന്‍ കഴിവുള്ള വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ സാധിക്കും. നിലവില്‍ വളരെ കുറച്ച് യാത്രക്കാരെയും ലഗേജുകളും മാത്രം വഹിക്കാന്‍ ശേഷിയുള്ള വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. നേരത്തെ ജുഹു വിമാനത്താവളവും പദ്ധതിക്കായി പരിഗണിച്ചിരുന്നെങ്കിലും പിന്നീടത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: