മൂലമറ്റം: യുവാവിനെ കൊന്ന് തോട്ടില്‍ തള്ളിയ കേസില്‍ ദമ്പതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അറക്കുളം മൂന്നുങ്കവയല്‍ ഇടത്തൊട്ടിയില്‍ ജോമോന്(32) ആണ് കൊല്ലപ്പെട്ടത്. തോട്ടുചാലില്‍ തൊമ്മന്, ഭാര്യ ലീലാമ്മ എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി ജെറീഷിന്റെ മാതാപിതാക്കളാണ് ഇവര്‍. കാരണമെന്തെന്ന് പോലീസിന് കണ്ടെത്താനിട്ടില്ല.
ബുധനാഴ്ച്ച ഉച്ചയ്ക്ക് ജോമോനെ വീട്ടില്‍ നിന്ന് ജെറീഷ് വിളിച്ച് കൊണ്ടുപോയി കൊന്ന് തോട്ടില്‍ തള്ളുകയായിരുന്നു.
വീട്ടിലെ തിണ്ണയില്‍ വച്ച് വൈകിട്ട് ആറരയോടെ ജോമോനും ജെറീഷും തൊമ്മനും മദ്യപിച്ചിരുന്നതായും ഇതിനിടെ കുത്തി കൊല്ലുകയുമാണ ഉണ്ടായതെന്നുമാണ് വിവരം. . മുറ്റത്ത് മരിച്ച് വീണ ജോമോന്റെ മൃതദേഹം തൊമ്മനും ജെറീഷും കൂടി സമീപത്തെ റബര്‍ തോട്ടത്തില്‍ കൂടി എടുത്തുകൊണ്ടുവന്ന് തോട്ടില്‍ തള്ളി. സംഭവം അറിയാമായിരുന്നിട്ടും വിവരം പുറത്ത് പറയാതിരുന്നതിനും മുറ്റത്ത് വീണ ചോരയുള്പ്പെടെയുള്ളവ കഴുകിയും മണലിട്ടും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് ലീലാമ്മയെ അറസ്റ്റ് ചെയ്തത്.
ജോമോനെ വിളിക്കാന്‍ ജെറീഷ് ഓട്ടോറിക്ഷയിലാണെത്തിയത്. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്നവര്‍ വീട്ടിലേക്ക് കയറിയില്ല. ജോമോനെ വിളിച്ച് മടങ്ങും വഴി വീട്ടിലിരുന്ന തൂമ്പായും ജെറീഷ് എടുത്തിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലെ പരിശോധനകള്‍ക്ക് ശേഷം ജോമോന്റെ മൃതദേഹം ഇന്നലെ ഉച്ചയോടെ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: