കോഴിക്കോട്: ഐഎസ്ആര്‍ഒ ചാരക്കേസ്സിനെത്തുടര്ന്ന് കെ. കരുണാകരനെകൊണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവെപ്പിച്ചതുമായി ബന്ധപ്പെട്ട കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്റെ വെളിപ്പെടുത്തല്‍ വിവാദത്തിലേക്ക്. കെ. കരുണാകരനെകൊണ്ട് രാജിവെപ്പിച്ചത് അനീതിയായിപ്പോയി, അതില്‍ കുറ്റബോധമുണ്ട്.
ഒരു കാരണവശാലും കരുണാകരനെ പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട വ്യക്തിയായിരുന്നു എ.കെ. ആന്റണിയെന്നും എം.എം. ഹസ്സന് കോഴിക്കോട്ട് പറഞ്ഞു. കെ. കരുണാകരന്റെ ഏഴാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടന്ന അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഹസ്സന്.
കരുണാകരനെ രാജിവെപ്പിക്കാന്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചതില്‍ കുറ്റബോധമുണ്ട്. ശൈലിമാറ്റം ആവശ്യപ്പെട്ടാണ് കരുണാകരനെതിരെയുള്ള നീക്കങ്ങള്‍ ആരംഭിക്കുന്നത്. എന്നാല്‍ അത് നടക്കാത്തതിനെ തുടര്‍ന്നാണ് രാജിയെന്ന ആവശ്യം ഉയര്‍ന്നതെന്നും എം.എം. ഹസ്സന് പറഞ്ഞു.
ലീഡറോട് കാണിച്ച കടുത്ത അനീതിയില്‍ താന്‍ അതീവ ദുഃഖിതനാണ്. മുഖ്യമന്ത്രി സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കാന്‍ കരുണാകരന് അവസരം കൊടുക്കേണ്ടതായിരുന്നു. കരുണാകരനെ പുറത്താക്കിയാല്‍ കോണ്‍ഗ്രസിന് അത് ദോഷകരമാകുമെന്ന്് ആന്റണി അന്നു മുന്നറിയിപ്പു നല്‍കിയിരുന്നു. പിന്നീട് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നതെന്നും ഹസ്സന് പറഞ്ഞു.
അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ ആജ്ഞയെ തുടര്‍ന്നാണ് കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച് എ.കെ. ആന്റണി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയത്. പിന്നീട് മനസ്സില്ലാ മനസ്സോടെയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതെന്നും ഹസ്സന് പറഞ്ഞു. കെപിസിസി പ്രസിഡന്റ് പദവി വഹിക്കുന്ന എം.എം. ഹസ്സന് നടത്തിയ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ്സിനകത്ത് വരും ദിവസങ്ങളില്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവെക്കും. ആന്റണി രാജിയെ എതിര്‍ത്തെന്നു പറയുമ്പോള്‍ ഉമ്മന്‍ചാണ്ടിയും താനും രാജിയാവശ്യപ്പെടുകയായിരുന്നെന്ന് ഹസ്സന് പറയാതെ പറഞ്ഞുവെക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: