കൊച്ചി: നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസിന്റെ 1.92 കോടി വിലവരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി. കോട്ടയം ജില്ലയിലുള്ള 9.3 ഏക്കര്‍ ഭൂമിയാണ്് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. നഴ്സിംഗ് റിക്രൂട്ട്മെന്റ് രേഖകളില്‍ തിരിമറി നടത്തി കോടികള്‍ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് നടപടി. കേസില്‍ ഉതുപ്പ് വര്‍ഗീസിനെ സിബിഐ അറസ്റ്റു ചെയ്തിരുന്നു.
കുവൈത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് ഫീസായി 19,500 രൂപ വാങ്ങാനായിരുന്നു സര്‍ക്കാര്‍ അനുമതി. എന്നാല്‍, ഉതുപ്പിന്റെ കൊച്ചിയിലെ റിക്രൂട്ട്മന്റ് സ്ഥാപനമായ അല്‍-സറാഫ് ഓരോരുത്തരില്‍ നിന്നും 19.5 ലക്ഷം രൂപ വീതം വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. കുവൈത്തിലെത്തിയശേഷവും നഴ്സുമാരില്‍ നിന്ന് പണം തട്ടി. 1,629 നഴ്സുമാരില്‍നിന്ന് 20 ലക്ഷം രൂപവീതം ഇത്തരത്തില്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് സിബിഐ കണ്ടെത്തിയിട്ടുള്ളത്.
ഉദ്യോഗാര്‍ഥികളില്‍ നിന്നു തട്ടിയെടുത്ത നൂറുകോടി രൂപ ഉതുപ്പ് വര്‍ഗീസ് ഹവാല വഴി വിദേശത്തേക്കു കടത്തിയെന്നാണ് കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് ഉതുപ്പിന്റെ സ്വത്ത് കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് നടപടിയാരംഭിച്ചത്. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്കുള്ള റിക്രൂട്ട്മെന്റിലാണ് തട്ടിപ്പ് നടത്തിയത്.
കുവൈത്തില്‍ താമസിക്കുന്ന ഉതുപ്പ് ആദ്യഘട്ടത്തില്‍ അന്വേഷണവുമായി സഹകരിച്ചിരുന്നില്ല. നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയപ്പോഴാണ് ഉതുപ്പിനെ പിടികൂടാന്‍ സിബിഐയ്ക്കായത്. കേസില്‍ 136 ദിവസത്തെ ജയില്‍ശിക്ഷ അനുഭവിച്ച ഉതുപ്പിനു സംസ്ഥാനം വിട്ടുപോകാന്‍ പാടില്ലെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: