കണ്ണൂര്‍: രാഷ്ടീയ അക്രമത്തോടൊപ്പം കൊള്ളയും നടത്തുന്ന സിപിഎം കൊള്ളക്കാരുടെ പാര്‍ട്ടിയായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മട്ടന്നൂരില്‍ ബിജെപി മണ്ഡലം പ്രസിഡണ്ടിനെ ഉള്‍പ്പടെ അക്രമിച്ച സിപിഎം സംഘം അവരുടെ മൊബൈല്‍ ഫോണുകളും പണവും സ്വര്‍ണ്ണവും കൊള്ളയടിച്ചു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകം നടത്തിയാല്‍ മാധ്യമശ്രദ്ധപതിയാനും വിമര്‍ശനങ്ങളുയരാനും സാധ്യതയുള്ളതിനാല്‍ ആളുകളെ കൊല്ലാതെ കൊല്ലാക്കൊല ചെയ്യുകയെന്നതാണ് സിപിഎമ്മിന്റെ രീതി. ഇത് ഒരു പുതിയ പരീക്ഷണ രീതിയാണ്.
കണ്ണൂരില്‍ ആവര്‍ത്തിക്കുന്ന അക്രമങ്ങള്‍ പരിശോധിച്ചാല്‍ സിപിഎം നേതൃത്വം സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാവും. ജില്ലയില്‍ ശാശ്വത സമാധാനം ഉറപ്പുവരുത്തുന്നതിനാണ് ബിജെപി, സിപിഎം നേതാക്കള്‍ ഉഭയകക്ഷി ചര്‍ച്ച നടത്തിയത്. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ചുവെന്ന വിശ്വാസത്തില്‍ സംഘടനാ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമ്പോഴാണ് സിപിഎം ഏകപക്ഷീയമായി അക്രമം അഴിച്ചുവിടുന്നത്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ മുച്ചൂടും നശിപ്പിക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നത്. കേരളത്തില്‍ സമാധനാന്തരീക്ഷമുണ്ടാകാന് സിപിഎം ആഗ്രഹിക്കുന്നില്ലെന്നാണ് തുടര്‍ച്ചയായി സിപിഎം നടത്തുന്ന അക്രമങ്ങള്‍ വ്യക്തമാക്കുന്നത്.
അക്രമം നടത്തുന്നവര്‍ക്ക് സ്വതന്ത്രമായി നാട്ടില്‍ വിലസാന്‍ അവസരമൊരുക്കുന്നതും ഒത്താശ ചെയ്തുകൊടുക്കുന്നതും പോലീസാണ്. സിപിഎം അക്രമത്തിന് പോലീസ് കൂട്ട് നില്‍ക്കുകയാണ്. മാലൂരില്‍ അക്രമത്തില്‍ പരിക്കേറ്റവരെക്കുറിച്ച് അന്വേഷിക്കാനെത്തിയ ബിജെപി നേതാക്കളെ സിപിഎം സംഘം മൃഗീയമായി പരിക്കേല്‍പ്പിച്ചത് സ്ഥലം സിഐ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. പഴയ സഖാക്കളെയാണ് സ്വന്തം സ്ഥലത്തെ സ്റ്റേഷനില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സിപിഎം തുടര്‍ച്ചയായി നടത്തുന്ന അക്രമങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയണം. മുഖ്യമന്ത്രി നിശ്ശബ്ദനായി നോക്കിനില്ക്കുന്നത് ശരിയല്ല. പ്രശ്നത്തില്‍ മനുഷ്യാവകാശ കമ്മീഷനും ഇടപെടണം. ജനങ്ങള്‍ക്ക് സൈ്വര്യജീവിതം നഷ്ടപ്പെട്ട സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ ഇടപെടാന്‍ തയ്യാറാകണം.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത് നമുക്ക് ആയുധം താഴെവെച്ച് വികസനം ചര്‍ച്ചചെയ്യാമെന്നാണ്. എന്നാല്‍ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ സിപിഎം നേതൃത്വം തയ്യാറായില്ല. വിഷയത്തില്‍ ഇടപെടാന്‍ ഗവര്‍ണ്ണറും തയ്യാറാകണം. ഗവര്‍ണ്ണര്‍ നോക്കുകുത്തിയാകരുത്. ചുമതല കൃത്യമായി നിര്‍വഹിക്കാന്‍ അദ്ദേഹം തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
ഹലാല്‍ ഫായിദ എന്ന പേരില്‍ ഇസ്ലാമിക് ബാങ്ക് ആരംഭിക്കാനുള്ള നീക്കം കേന്ദ്ര അധികൃതരെ അറിയിക്കും. കേരളത്തിലെ സാമ്പത്തിക മേഖല മുഴുവനായും പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് കേരളാ ബേങ്കിന്റെ രൂപീകരണം. സാമ്പത്തിക മേഖല പാര്‍ട്ടിക്ക് ഗുണകരമായ രീതിയില്‍ കയ്യടക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്നും കുമ്മനം പറഞ്ഞു.
ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.ബി.ഗോപാലകൃഷ്ണന്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, സ്റ്റേറ്റ് സെല്‍ കോഡിനേറ്റര്‍ കെ.രഞ്ജിത്ത്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ.വി.രത്നാകരന്, കെ.കെ.വിനോദ്കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: