കണ്ണൂര്‍: ജില്ലയില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് മെറ്റല്‍ ലഭ്യമാക്കാന്‍ മുന്‍ഗണന നല്‍കണമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ക്വാറി ഉടമകള്‍ക്ക് നിര്‍ദേശം നല്കി. ഇക്കാര്യത്തില്‍ വേണ്ട പരിഗണന നല്‍കുമെന്ന് ക്വാറി ഉടമകള്‍ അറിയിച്ചു. ജില്ലയില്‍ മെറ്റല്‍ ആവശ്യത്തിന് ലഭിക്കാത്തതിനാല്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് തടസ്സമുണ്ടാകുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തത്. ഏതെങ്കിലും ക്വാറികളില്‍ നിന്ന് പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് മെറ്റല്‍ നല്‍കാത്ത പ്രശ്നം ഉണ്ടാവുകയാണങ്കില്‍ അത് ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണം. കലക്ടര്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് അറിയിച്ചു. മെറ്റലുകള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ അനാവശ്യമായി പൊലീസ് പരിശോധിച്ച് ബുദ്ധിമുട്ടിക്കുന്നുവെന്ന കരാറുകാരുടെ പരാതി പരിശോധിച്ച് ആവശ്യമായ ഇടപെടല്‍ നടത്താമെന്ന് കലക്ടര്‍ അറിയിച്ചു.ജില്ലയിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ സഹായകമായ നിലപാട് ക്വാറി ഉടമകളും കരാറുകാരും സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സഹകരിക്കാമെന്ന് ക്വാറി ഉടമകളും കരാറുകാരും ഉറപ്പുനല്‍കി. ശ്രീകണ്ഠപുരത്ത് ലോറി ഡ്രൈവര്‍മാരുടെ സമരത്തിന് കാരണമായ വില തര്‍ക്കത്തില്‍ ഇരുകൂട്ടരുമായി യോഗത്തില്‍ ധാരണയിലെത്തി.യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, ജില്ലാ ജിയോളജിസറ്റ് കെ .ആര്.ജഗദീശന്, പൊതുമരാമത്ത് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ജിഷ, ക്വാറി ഉടമകളുടെയും കരാറുകാരുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: