കണ്ണൂര്‍: 63-ാമത് ദേശീയ സ്കൂള്‍ തൈക്വാന്‍ഡോ ചാംപ്യന്‍ഷിപ്പിന് ജനുവരി 22 മുതല്‍ 25 വരെ കണ്ണൂര്‍ ആതിഥ്യമരുളും. അണ്ടര്‍ 19 വിഭാഗത്തിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള മല്‍സരങ്ങളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 30ലേറെ ടീമുകള്‍ പങ്കെടുക്കും. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ നാല് വേദികളിലായി നടക്കുന്ന മല്‍സരങ്ങളില്‍ 600 മല്‍സരാര്‍ഥികളും 200 ഓളം ഒഫീഷ്യലുകളും 120 എസ്കോര്‍ട്ടിംഗ് അധ്യാപകരുമടക്കം ആയിരത്തോളം പേര് പങ്കെടുക്കും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സ്കൂള്‍തല ടീമുകളും കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം, സിബിഎസ്ഇ, ഐപിഎസ്സി തുടങ്ങിയ സ്കൂള്‍ ടീമുകളും ചാംപ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കും. സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് ശേഷം ജില്ല ആതിഥ്യമരുളുന്ന ഈ ദേശീയ ചാംപ്യന്‍ഷിപ്പ് അഭിമാനകരമായ അനുഭവമാക്കി മാറ്റുകയാണ് നമ്മുടെ ലക്ഷ്യമെന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പറഞ്ഞു. ചാംപ്യന്‍ഷിപ്പിനായി ഇവിടെ എത്തിച്ചേരുന്നവര്‍ക്ക് മികച്ച ആതിഥ്യമരുളാനും ആനന്ദകരമായ അനുഭവങ്ങള്‍ സമ്മാനിക്കാനും സാധിക്കണം. ഇത്തവണത്തെ ചാംപ്യന്‍ഷിപ്പിനെ സംഘാടനമികവ് കൊണ്ട് ശ്രദ്ധേയമാക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പ് ജനകീയ ഉല്‍സവമാക്കി മാറ്റണമെന്ന് ചടങ്ങില്‍ സംസാരിച്ച എഡിപിഐ ജിമ്മി കെ ജോസ് അഭിപ്രായപ്പെട്ടു. സംഘാടക സമിതി രൂപീകരണ യോഗത്തില്‍ എഡിഎം ഇ.മുഹമ്മദ് യൂസുഫ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ഡോ.ചാക്കോ ജോസഫ്, യു.കരുണാകരന്, ഒ.കെ.വിനീഷ്, ഡയറ്റ് പ്രിന്‍സിപ്പാള്‍ കെ.പ്രഭാകരന് മാസ്റ്റര്‍, പി.പി.പവിത്രന്, സി.പി പത്മരാജന് തുടങ്ങിയവരും സംസാരിച്ചു. കക്കാട് നീന്തല്‍ക്കുളം നിര്‍മാണം പൂര്‍ത്തിയായി; ജനുവരിയില്‍ ജനങ്ങള്‍ക്കായി സമര്‍പ്പിക്കും കണ്ണൂര്‍: ജില്ലയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള നീന്തല്‍ക്കുളം എന്ന കായികതാരങ്ങളുടെയും പൊതുജനങ്ങളുടെയും ചിരകാല സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരമായി കക്കാട് മിനി ഒളിംപിക്സ് സ്വിമ്മിംഗ് പൂള് നിര്‍മാണം പൂര്‍ത്തിയായി. ഒരു കോടിയോളം രൂപ ചെലവില്‍ നിര്‍മിച്ച നീന്തല്‍ക്കുളം ആധുനിക സംവിധാനങ്ങളോടെയാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് പി.കെ.ശ്രീമതി എംപി അറിയിച്ചു. ജില്ലയില്‍ പുതിയ നീന്തല്താരങ്ങളെ സൃഷ്ടിക്കാന്‍ ഇത് വഴിയൊരുക്കുമെന്ന് എം.പി പ്രത്യാശ പ്രകടിപ്പിച്ചു. 25 മീറ്റര്‍ നീളവും 12.5 മീറ്റര്‍ വീതിയും 1.35 മീറ്റര്‍ ആഴവുമുള്ള കുളം ജനുവരി ആദ്യവാരം ജനങ്ങള്‍ക്ക് സമര്‍പ്പിക്കും. ഡിസംബര്‍ അവസാനം വരെയുള്ള ദിവസങ്ങളില്‍ ട്രയല്‍ റണ്‍ നടത്തും. ഇതിന്റെ ഭാഗമായി പകല്‍സമയങ്ങളില്‍ നഗരത്തിലെ 500 കുട്ടികള്‍ക്ക് നീന്തല്‍ പഠിപ്പിക്കുന്ന കോര്‍പറേഷന്റെ പദ്ധതി നടപ്പിലാക്കും. വൈകിട്ട് ആറ് മുതല്‍ എട്ടുമണി വരെ മണിക്കൂറിന് 80 രൂപ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കും. ഉദ്ഘാടനത്തിന് ശേഷം രാവിലെ പരിശീലനങ്ങള്‍ക്കും വൈകിട്ട് പൊതുജനങ്ങള്ക്കുമെന്ന രീതിയിലാണ് പ്രവേശനം ക്രമീകരിക്കുക. നഗരത്തിലെ ആനക്കുളം പോലുള്ള വലിയ കുളങ്ങള്‍ സ്പോര്‍ട്സ് കൗണ്‍സിലോ ഡിടിപിസിയോ ഏറ്റെടുത്ത് അവയുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും എംപി പറഞ്ഞു. കക്കാട് സ്വിമ്മിംഗ് പൂളിനോടുബന്ധിച്ച് കുട്ടികള്‍ക്ക് കളിക്കാനും മുതിര്‍ന്നവര്‍ക്ക് വിശ്രമിക്കാനുമായി പാര്‍ക്ക് സജ്ജീരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.ജില്ലയില്‍ കക്കാടിന് പുറമെ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും പിണറായിയിലും അത്യാധുനിക സംവിധാനങ്ങളോടെയുള്ള അന്താരാഷ്ട്ര ഒളിംപിക് നീന്തല്‍ക്കുളങ്ങള്‍ ഒരുങ്ങുന്നതായി ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. ഭാവിയില്‍ സ്വിമ്മിംഗ് ചാംപ്യന്‍ഷിപ്പുകള്‍ ഉള്‍പ്പെടെയുള്ളവ ഇവിടങ്ങളില്‍ സംഘടിപ്പിക്കുന്നതിന് ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സ്പോര്‍ട്സ് കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള നീന്തല്‍ക്കുളത്തിന്റെ നല്ലരീതിയിലുള്ള നടത്തിപ്പിനും സംരക്ഷണത്തിനും ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.കെ വിനീഷ് പറഞ്ഞു. കലക്ടറേറ്റ് പിആര്‍ഡി ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പി.കെ.ശ്രീമതി എം.പി, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.കെ.വിനീഷ്, പി.പി.പവിത്രന്, എ.കെ.ശരീഫ്, എസ്.രാജേന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: