തിരുവനന്തപുരം: ക്രിസ്മസിന് ഇനി മണിക്കൂറുകള്‍ മാത്രം. പുല്‍ക്കുടിലില്‍ ജനിച്ച ദൈവപുത്രനെയോര്‍ത്ത് ക്രൈസ്തവ ജനത ആഘോഷങ്ങളില്‍ മുഴുകുമ്പോള്‍ ഇവിടെ കുടിലുകളില്‍ പ്രാര്‍ത്ഥന മാത്രം. അന്നത്തിനായി ആഴക്കടലിലേക്കുപോയ പ്രിയപ്പെട്ടവര്‍ ഉയിരോടെ മടങ്ങി വരണമേയെന്ന ഒരേയൊരു പ്രാര്‍ത്ഥന.
അവരില്ലാത്ത ക്രിസ്മസിനെയും പുതുവത്സരത്തെക്കുറിച്ച് ആലോചിക്കാന്‍ ഇവര്‍ക്കാകില്ല. മണല്‍പരപ്പിലിരുന്ന് കടലില്‍നിന്നു കണ്ണെടുക്കുന്നില്ല. കടലില്‍നിന്നു കയറി വരുന്ന അച്ഛനെയും സഹോദരനെയും മകനെയും മരുമകനെയുമൊക്കെ പ്രതീക്ഷിച്ച്. പള്ളിമുറ്റത്തെ പന്തലില്‍ ഉണ്ണാതെയും ഉറങ്ങാതെയും കാത്തിരിക്കുന്നു. അള്‍ത്താരയ്ക്കു മുന്നില്‍ ഓടിയെത്തി കരഞ്ഞു യാചിച്ച് അവര്‍ രാപ്പകല്‍ തള്ളിനീക്കുന്നു.
എവിടെയാണെങ്കിലും മത്സ്യത്തൊഴിലാളികള്‍ ക്രിസ്മസ് ആഘോഷിക്കാന്‍ തീരമണയും. അതാണ് പതിവ്. കാണാതായവര്‍ മരിച്ചോ ഇല്ലയോയെന്ന് തീര്‍ച്ചപ്പെടുത്താന്‍ സഭയും സര്‍ക്കാരും ക്രിസ്മസ് വരെ കാക്കുന്നതും ഈ വിശ്വാസത്തിലാണ്. ഉറ്റവരെയും ഉടയവരെയും കടലമ്മ കവര്‍ന്നതിന്റെ നോവില്‍ കഴിയുന്ന തീരത്തിന് ഇത്തവണ ഏതായാലും ക്രിസ്മസ് ഇല്ല. മുന്‍ വര്‍ഷങ്ങൡ ക്രിസ്മസിന് ദിവസങ്ങള്‍ക്കു മുന്‍പ് തീരമുണരും. ഇടവകകളും ക്ലബ്ബുകളും ദീര്‍ഘനാളത്തെ തയാറെടുപ്പോടെയാണ് ക്രിസ്മസിനെ വരവേറ്റിരുന്നത്.
എല്ലാ കവലകളിലും ക്ലബ്ബുകളുടെ വക സംഗീതപരിപാടികളും തീരങ്ങളില്‍ ഗാനമേളകളും കരോള്‍ സന്ധ്യകളുമുണ്ടാകും. ക്രിസ്മസ് ദിനത്തില്‍ പാതിരാ കുര്‍ബാനയ്ക്ക് ശേഷം സ്ത്രീ പുരുഷ ഭേദമില്ലാതെ കടലില്‍ എല്ലാം മറന്ന് ഒന്നിച്ചു കുളിക്കുന്ന പതിവുണ്ട്. ഇത്തവണ പതിവിനു വിപരീതമായി വീടുകളില്‍ നക്ഷത്രവിളക്കുകള്‍ തൂക്കിയിട്ടില്ല, വീട്ടുമുറ്റത്ത് പുല്‍ക്കൂടും സ്ഥാനംപിടിച്ചിട്ടില്ല. പള്ളിയില്‍നിന്നു കരോള്‍ സംഘങ്ങളും പുറപ്പെട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: