എടത്വാ: കുട്ടനാട്-അപ്പര്‍ കുട്ടനാട് മേഖലയില്‍ കാന്‍സര്‍ രോഗികള്‍ വര്‍ദ്ധിച്ചിട്ടും പരിശോധന കേന്ദ്രം ചര്‍ച്ചയില്‍ ഒതുങ്ങുന്നു. എംഎല്‍എ തോമസ് ചാണ്ടി കൊച്ചി കാന്‍സര്‍ റിസേര്‍ച്ച് സെന്റര്‍ സൂപ്രണ്ട് ഡോ. പി.ജി. ബാലഗോപാലനുമായി ചര്‍ച്ച നടത്തുകയും ചമ്പക്കുളം പഞ്ചായത്തിന്റെ പരിധിയില്‍ സ്ഥലപരിശോധന നടത്തിയെങ്കിലും തുടര്‍ നടപടി നിലയ്ക്കുകയായിരുന്നു.
കുട്ടനാട്ടില്‍ ക്യാന്‍സര്‍ രോഗം പടന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ച നടത്തിയത്. ജില്ലയില്‍ നിന്ന് നാലായിരം പേര് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുന്നുണ്ട്.
ഇതില്‍ ഭൂരിഭാഗം രോഗികളും കുട്ടനാട്ടില്‍ നിന്നുള്ളവരാണ്. തിരുവനന്തപുരം ആര്‍സിസി, കോട്ടയം മെഡിക്കല്‍ കോളജ്, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങില്‍ ചികിത്സ തേടുന്ന രോഗികള്‍ നിരവധിയാണ്.
സൗജന്യ പരിശോധനയും തുടര്‍ചികിത്സയും നടപ്പാക്കാനായിരുന്നു പരിശോധന കേന്ദ്രം കൊണ്ട് ഉദേശിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ അവഗണനയാണ് പരിശോധന കേന്ദ്രം ആരംഭിക്കാന്‍ തടസമായത്.
ചമ്പക്കുളം, രാമങ്കരി, പുളിങ്കുന്ന്, വെളിയനാട്, കൈനകരി, തലവടി, നീലംപേരൂര്‍, കാവാലം, തകഴി, നെടുമുടി, മുട്ടാര്‍, എടത്വാ, വീയപുരം പഞ്ചായത്തിലെ 486 പേര് ക്യാന്‍സര്‍ ബാധിതര്‍ക്കുള്ള പെന്ഷന് വാങ്ങുന്നുണ്ട്.
പരിശോധനയ്ക്ക് ഭീമമായ തുക ചെലവാകുന്നതിനൊപ്പം തുടര്‍ ചികിത്സയുടെ ചെലവ് കുടുംബങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ഇത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കുട്ടനാട് കേന്ദ്രീകരിച്ച് ക്യാന്‍സര്‍ പരിശോധന കേന്ദ്രം തുടങ്ങണമെന്ന് ആവശ്യമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: