ക്രിസ്തുമസ് പ്രകാശത്തിന്റെ തിരുനാളാണ്. അന്ധകാരത്തിലായിരുന്നവര്ക്ക് നിത്യപ്രകാശമായിട്ടാണ് യേശുക്രിസ്തു അവതരിക്കുക. ഭീതിയുടെയും വിദേ്വഷത്തിന്റെയും സ്വാര്‍ത്ഥതയുടെയും അവിശ്വാസത്തിന്റെയും ഇരുട്ട് പരക്കുന്ന നാളുകളില്‍ യേശുക്രിസ്തുവാകുന്ന നിത്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന സ്നേഹത്തിന്റെ ദീപങ്ങളാകുവാനുള്ള വലിയ ആഹ്വാനമാണ് ക്രിസ്തുമസ് നല്‍കുക.
മതത്തിന്റെയും വര്‍ഗ്ഗത്തിന്റെയും രാഷ്ട്രത്തിന്റെയുമൊക്കെ അതിര്‍വരമ്പുകള്‍ക്കപ്പുറത്തേക്ക് ഈ സ്നേഹം പടര്‍ത്താന്‍ നമ്മുടെ സമീപനങ്ങള്‍ക്ക് കഴിയണം. ഇമ്മാനുവേല്‍- ദൈവം നമ്മോടുകുടെ! ഓരോ ക്രിസ്തുമസും നമ്മെ അനുസ്മരിപ്പിക്കുന്ന ദൈവത്തിന്റെ വാഗ്ദാനമാണ് ഇത്. കൂടെയുള്ളവനാണ് ദൈവം എന്നും, കൂടെയുള്ളവരിലാണ് ദൈവം എന്നും ക്രിസ്തുമസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ക്രിസ്തുമസ് ഒരു ത്യാഗത്തിന്റെ അനുഭവം കൂടിയാണ്. സ്വന്തം പുത്രനെ നല്കുവാന്തക്കവിധം ലോകത്തെ സ്നേഹിച്ച പിതാവായ ദൈവത്തിന്റെ മഹാത്യാഗത്തിന്റെ സന്ദര്‍ഭമാണ് ക്രിസ്തുമസ്. അതുകൊണ്ടാണ് ഈ അവസരങ്ങള്‍ പ്രിയപ്പെട്ടതൊക്കെ പങ്കുവയ്ക്കുന്ന അവസരങ്ങള്‍ കൂടിയാകുന്നത്.
പാവപ്പെട്ടവരിലേക്കും അനാഥരിലേക്കും പാര്ശ്വവല്ക്കരിക്കപ്പെട്ടവരിലേക്കുമൊക്കെ ഈ പങ്കുവയ്ക്കലിന്റെ കരങ്ങള്‍ നീട്ടപ്പെടണം. എങ്കില്‍ മാത്രമേ ദരിദ്രനായി ജനിച്ച്, ദരിദ്രനായി മരിച്ച യേശുക്രിസ്തുവിന്റെ സ്നേഹത്തിന്റെ മാഹാത്മ്യം മറ്റുള്ളവര്‍ക്ക് അനുഭവവേദ്യമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: