ഗുജറാത്തില്‍ ധാര്‍മിക വിജയം കോണ്‍ഗ്രസിനാണെന്നും, മോദിയുടെ ഗുജറാത്ത് വികസന അജണ്ട പരാജയമാെണന്ന് ബോധ്യപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി പ്രസ്താവിച്ചു കണ്ടപ്പോള്‍, ‘പപ്പു’ എന്ന വിളിപ്പേര് ഈ പയ്യന് എത്ര അനുയോജ്യമാണെന്ന് ഒരിക്കല്‍ക്കൂടി തോന്നി. ധാര്‍മികത എന്ന വാക്കിന്റെ അര്‍ത്ഥം രാഹുലിന് അറിയില്ലെന്ന് ഉറപ്പാണ്. കാരണം ധാര്‍മികതയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം എന്നും എവിടെയും കടലും കടലാടിയും പോലെയാണ്. ധാര്‍മികതക്ക് നിരക്കാത്ത പ്രവൃത്തികള്‍ മാത്രം ചെയ്തുകൂട്ടിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ജനങ്ങള്‍ അത് മനസിലാക്കാന്‍ കുറച്ച് സമയം എടുത്തു എന്നത് നേര്. ജനശക്തി ആത്യന്തിക ശക്തിയാണെന്നും, ജനവിധി മാനിക്കപ്പെടേണ്ടതാണെന്നും കോണ്‍ഗ്രസിന് ഒരിക്കലും തോന്നാറില്ല. അതുകൊണ്ട് ഗുജറാത്തില്‍ ബിജെപി നേടിയ വിജയം കാണാനുള്ള കണ്ണും മനസ്സും കോണ്‍ഗ്രസിന് ഉണ്ടാകില്ല.
മൂന്ന് ജാതിവിഭാഗങ്ങളില്പ്പെട്ടവരുടെ തോളില്‍ കയറിയിരുന്ന്, 77 സീറ്റ് കരസ്ഥമാക്കി പൊക്കം കാണിക്കുന്ന രാഹുലും കോണ്‍ഗ്രസും, ഹാര്‍ദിക്കും അല്‍പേഷും മേവാനിയും കൂടെയുണ്ടായിരുന്നില്ലെങ്കില്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ കിടക്കുമായിരുന്നു എന്നതല്ലേ സത്യം. ഗുജറാത്തില്‍ കോണ്‍ഗ്രസ് എവിടെയിരിക്കുന്നു? ബൂത്ത് തലങ്ങളില്‍പ്പോലും സംഘടന ഇല്ലാത്ത ഒരു പാര്‍ട്ടിയാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാന്‍ കുറച്ച് ആളുവേണമെന്നല്ലാതെ കോണ്‍ഗ്രസിന് ഒരിക്കലും ഒരിടത്തും സംഘടന വേണ്ടല്ലോ. നെഹ്റു കുടുംബത്തിന്റെ മഹത്വം പറഞ്ഞും, പ്രധാനമന്ത്രി കുടുംബത്തിന്റെ കാര്യം പറഞ്ഞും വോട്ട് നേടാമെന്നാണ് ആ പാര്‍ട്ടി എന്നും കണക്കുകൂട്ടിയിട്ടുള്ളത്. അത് ആ പാര്‍ട്ടിയുടെ കുറ്റമല്ല. അതിനെ നയിക്കുന്ന നെഹ്റു കുടുംബത്തിന്റെ കുറ്റംതന്നെ.
ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനവും കോണ്‍ഗ്രസ് പ്രസിഡന്റ്സ്ഥാനവും ‘തലമുറ തലമുറ കൈമാറി കെടാതെ ഞങ്ങള്‍ സൂക്ഷിക്കും’ എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആ കുടുംബം. അവര്‍ക്ക് ഓശാന പാടി ജീവിക്കുന്ന കുെറ അണികളും. അധികാരം കിട്ടിയാല്‍ ആകാശവും ഭൂമിയും പാതാളവും കൊള്ളയടിക്കുന്ന പ്രവൃത്തി മാത്രം ചെയ്യുന്നവര്‍, രാജ്യത്തിനും ജനങ്ങള്‍ക്കും ശാപമായതുകൊണ്ടാണ് ജനങ്ങള്‍ ഓരോ സംസ്ഥാനങ്ങൡല്‍നിന്നും കോണ്‍ഗ്രസിനെ പടിയടച്ച് പിണ്ഡം വച്ചുകൊണ്ടിരിക്കുന്നത്. ഇനി വെറും നാല് സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസിന്റെ നിലനില്‍പ്പ്. അതില്‍ പഞ്ചാബ് അവിടുത്തെ മുഖ്യമന്ത്രിയുടെ മാത്രം വ്യക്തിത്വത്തിലാണ് നിലനില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ ഈ പരിതാപകരമായ അവസ്ഥ മറന്നുകൊണ്ട് ഗുജറാത്തില്‍ മോദിയുടെ വികസന അജണ്ട പരാജയമാണെന്ന് പറയാന്‍ ‘പപ്പു’ മോന് മാത്രമേ കഴിയൂ.
മൂന്നര വര്‍ഷത്തെ ഭരണത്തിനിടയില്‍ ഒരു രൂപയുടെ അഴിമതി ചൂണ്ടിക്കാട്ടാന്‍ പപ്പുമോനോ സംഘത്തിനോ കഴിയാത്ത അത്ര ഉയരത്തിലാണ് മോദി ഭരണത്തെ ഇന്ത്യയില്‍ ജനങ്ങള്‍ കാണുന്നത്. ഗുജറാത്തിലും മോദിതന്നെയാണ് വിജയനായകന് എന്നതില്‍ സംശയമില്ല. ആറാം തവണയാണ് ഗുജറാത്തിലെ ജനങ്ങള്‍ ബിജെപിയെ അധികാരത്തിലേറ്റുന്നത്. ഓരോ തെരഞ്ഞെടുപ്പുകളിലും ‘മോദിയെ ഇപ്പം ശര്യാക്കിതരാം’ എന്നു പറഞ്ഞ് രംഗത്തിറങ്ങുന്ന കോണ്‍ഗ്രസുകാര്‍ക്കും മറ്റ് പ്രതിപക്ഷങ്ങള്‍ക്കും മോദിയുടെ തൊടാന്‍ കഴിയാത്ത അവസ്ഥ എന്താണ്? ജനങ്ങള്‍ അത്രമേല്‍ മോദിയെയും ബിജെപിയെയും ഇഷ്ടപ്പെടുന്നു എന്നതല്ലേ? ഇതില്‍ അസൂയപ്പെട്ടിട്ട് കാര്യമുണ്ടോ? ഗുജറാത്തിനൊപ്പം നടന്ന ഹിമാചല്‍ പ്രദേശിലെ ഫലത്തെക്കുറിച്ചും ഇവര്‍ക്ക് ആര്‍ക്കും ഒരഭിപ്രായവുമില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: