ഇംഗ്ലീഷ് വിദ്യാഭ്യാസം നമുക്ക് ഉയര്‍ന്ന ജോലി നേടിത്തരാന്‍ സഹായിച്ചേക്കും. അതുകൊണ്ട് ജീവിതവിജയം കൈവരിച്ചു എന്ന് അര്‍ത്ഥമാക്കേണ്ടതില്ല.
നിങ്ങളെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന, പിന്തുടരാന് ആഗ്രഹിക്കുന്ന ഒരാളെങ്കിലും ഉണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് അഭിമാനിക്കാം. നിങ്ങളില്‍ എന്തോ നന്മയുണ്ട്. ഉത്തരവാദിത്വവുമുണ്ട്. നിങ്ങളെ പിന്തുടരുന്നവനെ നല്ല ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുക. അവനെ നന്മയിലേക്ക് കൈപിടിച്ചുയര്‍ത്തുക.
എല്ലാ ജാതിയിലും മതത്തിലും നല്ല ആള്ക്കാര് ധാരാളമുണ്ട്. സ്വാര്ത്ഥതാല്പ്പര്യങ്ങളുള്ള ഒരുപിടി ആളുകളാണ് പ്രശ്നം ഉണ്ടാക്കുന്നത്. ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും വളരെ സൗഹാര്‍ദ്ദത്തോടെ ജീവിക്കുന്ന നാടുതന്നെയാണ് കേരളം. വോട്ടിനുവേണ്ടിയും സ്വന്തം നേട്ടങ്ങള്‍ക്കുവേണ്ടിയും ജാതിമത സ്പര്‍ദ്ധകള്‍ വളര്‍ത്തുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നപോലെ വിഡ്ഢിത്തമാകും.
എല്ലാ മതങ്ങളും ലക്ഷ്യമാക്കുന്നത് ഒരേ ഒരു ഈശ്വരനെയാണ്. മാറി ചിന്തിക്കുന്നത് അറിവില്ലായ്മ കൊണ്ടുമാത്രമാണ്. പ്രവാചകന്മാര് ദൈവത്തെ വണങ്ങാനാണുപദേശിച്ചിട്ടുള്ളത്. വിവരമില്ലാത്ത മനുഷ്യര്‍ പ്രവാചകന്മാരെ വണങ്ങി ദൈവത്തെ മറക്കുകയാണ്.
ശിവഭഗവാനെ മറന്ന് ശങ്കരാചാര്യരെ പൂജിക്കുന്നതില്‍ അര്‍ത്ഥമില്ല. ശിവനെ കാട്ടിത്തന്നതിനുള്ള ബഹുമാനവും ആദരവും ശങ്കരാചാര്യരോട് കാട്ടണമെന്നു മാത്രം. ശിവാംശം തന്നെയാണ് ശ്രീശങ്കരനെന്നും അറിഞ്ഞാല്‍ ചിത്രം പൂര്‍ത്തിയായി.
ആര്‍ക്കും അവസരങ്ങള്‍ നിഷേധിച്ചു എന്ന് തോന്നാതിരിക്കാനാണ് രാജ്യത്തെ നയിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്. അതിന് വെറും പ്രീണനമല്ല മാര്‍ഗ്ഗം. അര്‍ഹിക്കുന്നവര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കാതിരിക്കല് തന്നെ. അര്‍ഹതയുള്ളത് കിട്ടാതെ പോകുമ്പോഴുള്ള വിങ്ങല്‍, നൈരാശ്യം അത് വേദനാജനകം തന്നെ.
കഴിവുള്ളവരെയും അതിനെക്കാളേറെ നല്ലവരെയുമാണ് രാജ്യത്തിനാവശ്യം. രാജ്യം ഭരിക്കാനായാലും ഉദ്യോഗം ഭരിക്കാനായാലും നന്മയ്ക്കാണ് വില കൂടുതല്‍ കൊടുക്കേണ്ടത്. ‘ക്വാളിഫിക്കേഷന്‍സ് ആര് ഗുഡ്, ക്വാളിറ്റീസ് ആര് ബെറ്റര്‍’ എന്ന് ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട്. ബിരുദങ്ങള്‍ വാരിക്കൂട്ടുന്നത് നല്ലതുതന്നെ. മനുഷ്യഗുണങ്ങള്‍ കൂടുതലുണ്ടാകുന്നതാണ് ഏറെ അഭികാമ്യം.
സാമര്‍ത്ഥ്യമുള്ള കുട്ടികളെ, നന്മചെയ്യണമെന്നും നല്ല ജീവിതം നയിക്കണമെന്നും ആഗ്രഹമുള്ള കുട്ടികളെ ഏതു ജാതിയിലും മതത്തിലും ഉള്ളവരാണെങ്കിലും ഉയര്ത്തിക്കൊണ്ടുവരികതന്നെ വേണം.
ഇംഗ്ലീഷ് പഠിപ്പിക്കുന്നത് നല്ലതുതന്നെ. ജീവിതമൂല്യങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക എന്നതാണ് ഏറെ പ്രാധാന്യമുള്ളത്. ഇല്ലെങ്കില്‍ അത് മാതാ അമൃതാനന്ദമയി അമ്മ പറയുംപോലെ കഴുകാത്ത പാത്രത്തില്‍ പാലൊഴിച്ചുവയ്ക്കുംപോലെ ഫലമില്ലാതെയാകും.
നമുക്കുവേണ്ടത് രാജ്യസ്നേഹമുള്ള, കുടുംബസ്നേഹമുള്ള മര്യാദയുള്ള ഒരു യുവജനതയെയാണ്. നരേന്ദ്ര മോദി വിവക്ഷിക്കുന്ന ഭാവി ഭാരത മഹായാനത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ കെല്‍പ്പുള്ളവര്‍. അവരില്‍ വേണ്ടത് നന്മയാണ്. പാണ്ഡിത്യമല്ല. പാണ്ഡിത്യവും നല്ലതുതന്നെ. മനുഷ്യത്വത്തിനാണ് ഏറെ പ്രസക്തി. നമുക്ക് മനുഷ്യസ്നേഹമുള്ള ഒരുപിടി യുവാക്കളെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കാം.
സി.വി. വാസുദേവന്‍,
ഇടപ്പള്ളി, എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: