ലോകത്തിലേക്കുവച്ചുതന്നെ ഏറ്റവും വലിയ അഴിമതിയെന്നറിയപ്പെട്ട ടുജി സ്പെക്ട്രം അഴിമതിക്കേസില്‍ കഴിഞ്ഞയാഴ്ചയാണ് വിധി വന്നത്. ദല്‍ഹി പട്യാല സിബിഐ കോടതി ഈ കേസ് തെളിയിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടു എന്നാണ് വിധിച്ചത്. അതുകൊണ്ടുതന്നെ പ്രതികള്‍ക്ക് ശിക്ഷയില്ല. എന്നാല്‍ ടുജി ഇടപാടില്‍ നഷ്ടം സംഭവിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തിയിട്ടില്ല. 1.76 ലക്ഷം കോടി രൂപയുടെ കൊള്ളയാണ് ഇതുവഴി നടന്നതെന്നാണ് ആരോപണം. ഇത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ആക്ഷേപമായിരുന്നില്ല.
ഭരണഘടനാസ്ഥാപനമായ സിഎജി വിദഗ്ധ പരിശോധനയിലൂടെ കണ്ടെത്തിയതാണ്. ആരോപണം സുപ്രീം കോടതിയും പരിശോധിച്ചു. അഴിമതി നടന്നു എന്നുതന്നെയാണ് സുപ്രീം കോടതിയും കണ്ടെത്തിയത്. 85 കമ്പനികള്‍ക്കായി നല്കിയ 122 ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രീംകോടതി വിദഗ്ധ പരിശോധനയ്ക്ക് നിര്‍ദ്ദേശവും നല്കി. കേസ് കോടതിയിലെത്തി ഏഴു വര്‍ഷക്കാലം കാത്തിരുന്നിട്ടും തെളിവുകളൊന്നും എത്തിയില്ലെന്നാണ് സിബിഐ കോടതി ജഡ്ജി വ്യക്തമാക്കിയത്. എന്തുകൊണ്ട് തെളിവെത്തിയില്ലെന്നത് ദുരൂഹമാണ്.
യുപിഎ ഭരണത്തില്‍ ഏറ്റവും ഒടുവില്‍ പകല്‍ക്കൊള്ളയാണ് നടന്നതെന്ന് സര്‍വ്വരും സമ്മതിച്ചതാണ്. പക്ഷേ ഇത് കോടതിയില്‍ തെളിയിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നാണ് സിബിഐ കോടതി വിധി വ്യക്തമാക്കുന്നത്. ആരോപണത്തില്‍ പറയുന്ന സംഗതികള്‍ കോടതിയില്‍ എത്തിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടു എന്ന് സിബിഐ കോടതി വിലയിരുത്തുന്നു. ആരോപണത്തില്‍ പറയുന്നതൊന്നും തെളിവുസഹിതം കോടതിയിലെത്തിയില്ല.
ഈ കേസില്‍ നാല് വര്‍ഷം നടപടികള്‍ നീക്കിയത് യുപിഎ ഭരണത്തിലാണ്. തെളിവുകള്‍ ശേഖരിക്കുന്നതിലല്ല, നശിപ്പിക്കുന്നതിനാണ് സിബിഐ ശ്രദ്ധിച്ചതെന്നുവേണം കരുതാന്‍. അതുകൊണ്ടുതന്നെ രാജ്യം മാത്രമല്ല, ലോകംതന്നെ ശ്രദ്ധിച്ച ഏറ്റവും വലിയ തീവെട്ടിക്കൊള്ളയിലെ പ്രതികളെല്ലാം കുറ്റവിമുക്തരാക്കപ്പെട്ടു എന്നത് ഞെട്ടലുളവാക്കിയ സംഭവമാണ്. ഈ സാഹചര്യത്തിലാണ് കാലിത്തീറ്റ കുംഭകോണത്തിലെ സിബിഐ കോടതി വിധി വന്നിരിക്കുന്നത്.
ദശാബ്ദങ്ങളായി കാലിത്തീറ്റ കോഴ സജീവ ചര്‍ച്ചാവിഷയമാണ്. 950 കോടി രൂപയുടെ കോഴയാണ് ഇതില്‍ ഉത്ഭവിച്ചത്. രാഷ്ട്രീയ നേതാക്കള്‍ പ്രതികളാകുന്ന അഴിമതിക്കേസുകള്‍ തെളിയിക്കപ്പെട്ടില്ലെന്ന പരിഭവമാണ് കാലിത്തീറ്റ കുംഭകോണത്തിലൂടെ പരിഹരിക്കപ്പെടുന്നത്. ലാലുപ്രസാദ് യാദവ് പ്രതിയായ കേസില്‍ കുറ്റം തെളിഞ്ഞതായി സിബിഐ കോടതി വ്യക്തമായിക്കഴിഞ്ഞു. 2013ല്‍ ഈ കേസില്‍ ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് ശിക്ഷിക്കപ്പെട്ടതായിരുന്നു. അപ്പീല്‍ കോടതിയും ലാലു കുറ്റക്കാരനാണെന്ന് കണ്ടെത്തി.
ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നതിനായുള്ള ലാലുവിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടിരിക്കാം. പത്രവും ടെലിവിഷനും വീട്ടില്‍ നിന്നുള്ള ഭക്ഷണവും ലഭിച്ചേക്കും. കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയാണ്. ഒരു കുടുംബം മുഴുവന്‍ അഴിക്കുള്ളില്‍ കഴിയേണ്ടിവരുന്ന അവസ്ഥ ദയനീയം തന്നെയാണ്. ഒന്നാമത്തെ കുടുംബവും രണ്ടാമത്തെ കുടുംബവും മൂന്നാമത്തെ രാഷ്ട്രീയ കുടുംബവുമെല്ലാം ജയിലിലേക്ക് ആനയിക്കപ്പെടും എന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇത് അഴിമതിക്കെതിരായ പൊതുവികാരം ശക്തിപ്പെടുത്തുമെന്ന് മാത്രമല്ല, ജനാധിപത്യം അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാകുമെന്നും ആശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: