ലക്നൗ: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിനെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്‍ സ്ത്രീവിരുദ്ധമെന്ന് വ്യക്തിനിയമ ബോര്‍ഡ് സെക്രട്ടറി മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി പറഞ്ഞു.
ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു. ബോര്‍ഡുമായും രാജ്യത്തെ മുതിര്‍ന്ന പണ്ഡിതരുമായും ചര്‍ച്ച നടത്തി ബില്ലില്‍ ഭേദഗതി വരുത്തണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുമെന്നും റഹ്മാനി വ്യക്തമാക്കി.
അതിനിടെ, ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബോര്‍ഡ് അടിയന്തര യോഗം ചേര്‍ന്നു. ലഖ്നൗവിലെ ദാറുള്‍ ഉലും നദ്വത്തുല് ഉലമ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്തു. അതേസമയം, ലക്നൗവില്‍ തന്നെയുണ്ടായിരുന്ന ചില മുതിര്‍ന്ന അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തില്ല.
മൂന്നുവട്ടം തലാഖ് ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ നേരത്തെ അനുമതി നല്‍കിയിരുന്നു. അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. തലാഖ് നിയമവിരുദ്ധമെന്ന് വിധിച്ച് പുതിയ നിയമം നിര്‍മിക്കാന്‍ സുപ്രീംകോടതിയാണ് കേന്ദ്രത്തോട് നിര്‍ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: