കൊച്ചി: ബ്ലേഡ് മാഫിയകള്‍ക്കെതിരെ നടത്തിയ ‘ഓപ്പറേഷന് ബ്ലേഡ്’ റെയ്ഡില്‍ കുടുങ്ങിയ സിപിഎം നേതാക്കളുടെ വിവരങ്ങള്‍ മറച്ചുവെച്ചതില്‍ സിപിഐയിലും അതൃപ്തിയെന്ന് സൂചന. സിപിഎം നേതാക്കളുടെ പേര് വിവരങ്ങള്‍ പ്രമുഖ മാധ്യമങ്ങളടക്കം പുറത്തുവിടാതിരുന്നതിനെ വിമര്‍ശിച്ച് സിപിഐ നേതാവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതോടെയാണ് അതൃപ്തി പുറത്തായത്. സിപിഐ നേതാവും മുന്‍ എംപിയുമായ ടി.ജെ. ആഞ്ചലോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് സിപിഎമ്മിന് തലവേദനയായത്.
ഓപ്പറേഷന് ബ്ലേഡ് 26 പേര് അറസ്റ്റില്‍, എല്ലാ പത്രങ്ങളിലും വാര്‍ത്തയുണ്ട്. എന്നാല്‍ ബ്ലേഡുകാരുടെ പേരില്ല എന്നാണ് ആഞ്ചലോസ് എഫ്ബിയില്‍ കുറിച്ചത്. കൊച്ചി റേഞ്ച് ഐജി പി.വിജയന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം നടത്തിയ ഓപ്പേറഷന് ബ്ലേഡില്‍ ഇടുക്കിയില്‍ സിപിഎം കോഴിക്കാനം ബ്രാഞ്ച് സെക്രട്ടറി വില്‍സണ്‍ ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായിരുന്നു. ഈ വിവരം പല മാധ്യമങ്ങളും പുറത്തുവിട്ടില്ല. ഇതിനെ പരോക്ഷമായി വിമര്‍ശിക്കുന്നതാണ് പോസ്റ്റ്.
പോലീസിലെ ഒരുവിഭാഗവും സിപിഎം നേതാക്കളുടെ പേര് വിവരങ്ങള്‍ മറച്ചുവെക്കുന്നതില് ഉത്സാഹം കാട്ടി. മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ പോലീസ് തയ്യാറായില്ല. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പേടിച്ചാണ് പോലീസിന്റെ ഈ നടപടിയെന്ന് വിമര്‍ശനമുയരുന്നതിനിടെയാണ് സിപിഐ നേതാവിന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: