ആലപ്പുഴ: രാക്ഷസ തിരമാലകള്‍ സര്‍വനാശം വിതച്ച സുനാമി ദുരന്തത്തിന് നാളെ പതിമൂന്നാണ്ട്, തീരത്ത് വന്‍കെടുതികള്‍ ആവര്‍ത്തിക്കുമ്പോഴും യാതൊരും പാഠവും പഠിക്കാതെ സര്‍ക്കാരുകള്‍. 2004 ഡിസംബര്‍ 26നായിരുന്നു ലോകത്തെ നടുക്കിയ ദുരന്തം ആലപ്പുഴ ജില്ലയിലെ തീരവും വിഴുങ്ങിയത്.
ഓഖി ചുഴലിക്കൊടുങ്കാറ്റ് വന്‍ നാശം വിതയ്ക്കുകയും നിരവധി ജീവനുകള്‍ ഏടുക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ സുനാമി പുനരധിവാസ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകളും അഴിമതിയും ചര്‍ച്ച ചെയ്യപ്പെടുമ്പോഴാണ് സുനാമിയുടെ ഒരു വാര്‍ഷികം കൂടി കടന്നു പോകുന്നത്.
ആലപ്പുഴ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കെടുതികള്‍ ഉണ്ടായത് ആറാട്ടുപുഴ പഞ്ചായത്തിലാണ്. പുറക്കാട്, അന്ധകാരനഴി തീരങ്ങളിലും നാശം വിതച്ചു. ആറാട്ടുപുഴ പഞ്ചായത്തില്‍ മാത്രം 29 പേരുടെ ജീവനുകളാണ് പൊലിഞ്ഞത്. വേളാങ്കണിയില്‍ തീര്‍ത്ഥാടനത്തിന് പോയ ചേര്‍ത്തല സ്വദേശികളും ദുരന്തത്തില്‍പ്പെട്ട് മരണമടഞ്ഞിരുന്നു.
കെടുതികള്‍ ഏറെയുണ്ടായ ആറാട്ടുപുഴയില്‍ പുനരധിവാസം ലക്ഷ്യമാക്കി പ്രഖ്യാപിച്ച പദ്ധതികള്‍ ഇതുവരെ ലക്ഷ്യത്തിലെത്തിയിട്ടില്ലന്നതാണ് ദുരവസ്ഥ. പൂര്‍ത്തീകരിച്ചെന്ന് അവകാശപ്പെടുന്ന പല പദ്ധതികളുടെയും പ്രയോജനം പൂര്‍ണമായും ലഭിക്കുന്നില്ല. ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തിയ കോടികള്‍ സുനാമിയെന്ന് കേട്ടുകേള്‍വി മാത്രമുണ്ടായ പ്രദേശങ്ങളില്‍ വരെ ചെലവഴിച്ച് മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയായിരുന്നു.
ഓരോ വാര്‍ഷവും പുഷ്പാര്‍ച്ചന നടത്താന്‍ എത്തുന്ന ജനപ്രതിനിധികളുടെ വാഗ്ദാനങ്ങള്‍ക്ക് മാത്രം കുറവില്ല. തീരമേഖലകളില്‍ കുടിവെള്ളം പോലും ലഭിക്കാത്ത അവസ്ഥയാണുള്ളത്. പല പദ്ധതികളും പാതിവഴിയില്‍ നിലച്ചു. സൂനാമിയുമായി ബന്ധപ്പെട്ട് കുറച്ചെങ്കിലും പ്രദേശവാസികള്‍ക്ക് ഗുണമുണ്ടായത് വലിയഴീക്കല്‍ ആറാട്ടുപുഴ ഭാഗങ്ങളെ കായംകുളവുമായി ബന്ധിപ്പിക്കുന്ന കൊച്ചീടെജെട്ടി പാലം മാത്രമാണ്.
പല ഭാഗങ്ങളിലും കടല്‍ഭിത്തി പോലും പൂര്ണമാക്കാന് കഴിഞ്ഞില്ല. സുനാമി പുനരധിവാസത്തിന്റെ പേരില്‍ കോടികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടും ഒരുകിലോമീറ്റര്‍ തീരംപോലും കടലാക്രമണ വിമുക്തമായില്ലെന്ന ദുസ്ഥിതി ഇപ്പോഴും നിലനില്ക്കുന്നു. ഇപ്പോഴും കടല്‍ക്ഷോഭമുണ്ടായാല്‍ തീരദേശ റോഡ് ഗതാഗതയോഗ്യമല്ലാതാകും. സുനാമി പാക്കേജിനായി 1441 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ഇതിന്റെ പകുതി തുകയെങ്കിലും തീര പ്രദേശങ്ങളില്‍ കാര്യക്ഷമമായി ചെലവിട്ടിരുന്നെങ്കില്‍ ഈ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമായിരുന്നു.
ചില സന്നദ്ധ സംഘടനകളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സുനാമി പുനരധിവാസത്തെ അഴിമതി പാക്കേജായി മാറ്റി. ഈ യാഥാര്‍ത്ഥ്യത്തിനിടെയാണ് ഓഖി ദുരന്തത്തിന്റെ പേരില്‍ ഏഴായിരം കോടിയുടെ പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. സുനാമിയില്‍ പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിന് ചടങ്ങുകള്‍ പോലും ഔദ്യോഗികമായി സംഘടിപ്പിക്കാന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: