മുഹമ്മ: വിദ്യാര്‍ത്ഥികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും പാതിരാമണല്‍ ദ്വീപ് കാണാന്‍ അവസരമൊരുക്കി ജലഗതാഗത വകുപ്പ്. ദ്വീപിന്റെ ചരിത്രവും ഗൈഡുകളുടെ സഹായമില്ലാതെ ജീവനക്കാര്‍ തന്നെ വിവരിച്ച് നല്‍കും. പതിവ് സര്‍വീസുകള്‍ മുടക്കാതെയാണ് ദ്വീപിലേയ്ക്ക് വിനോദ സഞ്ചാരികളുമായി ബോട്ട് യാത്ര.
മുന്‍കൂട്ടി അറിയിക്കുന്നത് അനുസരിച്ച് പരമാവധി 42 പേരെ വരെയാണ് ബോട്ടില്‍ കയറ്റുക. ഇത്രയും പേര്‍ക്ക് 10 രൂപ പ്രകാരം 420 രൂപ ചാര്‍ജ്ജായി നല്കിയാല് മതി. മുഹമ്മ ബോട്ട് ജെട്ടിയില്‍ നിന്ന് 15 മിനിറ്റ് യാത്ര ചെയ്താല്‍ പാതിര മണല്‍ ദ്വീപിലെത്താം. സഞ്ചാരികള്‍ക്ക് ദ്വീപില്‍ നിന്ന് തിരിച്ച് പോകേണ്ട സമയത്ത് ബോട്ടെത്തി ഇവരെ ബോട്ട് ജെട്ടിയില്‍ കൊണ്ടുവരും.
സ്വകാര്യ ബോട്ടുകള്‍ മണിക്കൂറിന് 500 രൂപ മുതല്‍ 2000 വരെ ഈടാക്കുമ്പോഴാണ് സഞ്ചാരികള്‍ക്ക് ആശ്വാസമേകി ജലഗാതഗത വകുപ്പിന്റെ യാത്രാ സൗകര്യം. ക്രിസ്തുമസ് അവധിയായതോടെ ദ്വീപ് കാണാന്‍ വിവിധ ജില്ലകളില്‍ നിന്നും എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ജലഗതാഗത വകുപ്പിന്റെ ഈ സര്‍വീസ് ഏറെ പ്രയോജനകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: