ന്യൂദല്‍ഹി: നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം കുറ്റവാളിയായി ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്ജിഡെി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ് വീണ്ടും റാഞ്ചിയിലെ ബിര്‍സമുണ്ട ജയിലിലെത്തി.
2013ല്‍ കാലിത്തീറ്റ കുംഭകോണത്തിലെ ആദ്യ കേസില്‍ ജയിലില്‍ക്കിടന്ന അതേ സെല്ലിലാണ് ഇത്തവണയും ലാലുവിന്റെ വാസം. രണ്ടാമത്തെ കേസില്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസമാണ് കോടതി വിധിച്ചത്. ഇനിയും മൂന്ന് കേസുകളില്‍ വിധി വരാനുണ്ട്.
ജയിലില്‍ ലാലുവിന് പ്രത്യേക സൗകര്യം ലഭിക്കുന്നതായും ആരോപണമുണ്ട്. കൊതുകുവല, പത്രം, ടെലിവിഷന്‍, വീട്ടില്‍നിന്നും പാകം ചെയ്ത ഭക്ഷണം തുടങ്ങി മറ്റു തടവുകാര്‍ക്കില്ലാത്ത സൗജന്യങ്ങള്‍ അനുവദിച്ചതായാണ് പരാതി.
ജയിലില്‍ സ്വന്തം ഭക്ഷണം പാകം ചെയ്യാനും അനുവാദമുണ്ട്. ഏതാനും വര്‍ഷം മുന്‍പ് ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായതിനാല്‍ ഭക്ഷണത്തില്‍ നിയന്ത്രണങ്ങളുണ്ട്. ജയിലില്‍ ചികിത്സാ സൗകര്യങ്ങളും ഒരുക്കും.
കോടതിവിധിക്ക് ശേഷം ആറ് സംസ്ഥാനങ്ങളിലെ പാര്‍ട്ടി പ്രസിഡന്റുമാരും മുന്‍ മന്ത്രി അനുപൂര്ണാ ദേവിയും ലാലുവിനെ ജയില്‍ കവാടം വരെ അനുഗമിച്ചിരുന്നു. ജയിലിലുണ്ടാക്കുന്നത് കഴിക്കാനാണ് ലാലുവിന് താത്പര്യമെന്നും എന്നാല്‍ വീട്ടിലെ ഭക്ഷണം എത്തിക്കാന്‍ ശ്രമിക്കുമെന്നും അനുപൂര്ണാ ദേവി പറഞ്ഞു.
2013ല്‍ 77 ദിവസമാണ് ഇവിടെ ലാലു കഴിഞ്ഞത്. സുപ്രീം കോടതി ജാമ്യം അനുവദിച്ചപ്പോള്‍ പുറത്തിറങ്ങി. ജയില്‍നിയമങ്ങള്‍ ലംഘിക്കപ്പെട്ടതായി അന്നും ആരോപണമുയര്‍ന്നിരുന്നു. രണ്ടാമത്തെ കേസായതിനാല്‍ ജാമ്യം ലഭിക്കല്‍ ഇത്തവണ എളുപ്പമാകില്ലെന്നാണ് നിയമവൃത്തങ്ങളുടെ വിലയിരുത്തല്‍. സ്ഥിരം കുറ്റവാളികള്‍ക്ക് ജാമ്യം നല്‍കുന്നതിന് ഉന്നത കോടതികള്‍ അനുകൂലമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: