ലണ്ടന്‍: ഹാരി കെയ്നിന്റെ ഹാട്രിക്കില്‍ ടോട്ടനത്തിന് ജയം. പ്രീമിയര്‍ ലീഗില്‍ അവര്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ബേണ്‍ലിയെ തോല്‍പ്പിച്ചു. ഇതോടെ പോയിന്റ് നിലയില്‍ ടോട്ടനം ആഴ്സണലിനെ പിന്തള്ളി അഞ്ചാം സ്ഥാനത്തെത്തി.
മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ ആദ്യ ഗോളിലൂടെ കെയ്ന്‍ ടോട്ടനത്തെ മുന്നിലെത്തിച്ചു. ഡെലി അലിയെ ബോക്സിനുള്ളില്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി കെയ്ന്‍ ഗോളാക്കി മാറ്റുകയായിരുന്നു. ഇടവേളയ്ക്ക് 1-0ന് ടോട്ടനം മുന്നിട്ടു നിന്നു.
രണ്ടാം പകുതിയുടെ 69,79 മിനിറ്റുകളില്‍ ലക്ഷ്യം കണ്ട് കെയ്ന്‍ ഹാട്രിക്ക് പൂര്‍ത്തിയാക്കി.ഇതോടെ കെയ്ന്‍ ഈ വര്‍ഷം പ്രീമിയര്‍ ലീഗില്‍ 36 ഗോളുകളായി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ അലന്ഷീറര് കുറിച്ച റെക്കോഡിനൊപ്പം എത്തി. 1995 ലാണ് ഷീറര്‍ 36 ഗോള്‍ നേടി റെക്കോഡിട്ടത്.
പോയിന്റ് നിലയില്‍ മുന്നിട്ടുനില്ക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ പതിനേഴാം വിജയം നേടി.ബോണ്‍മൗത്തിനെ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടു. സെര്‍ജിയോ അഗ്യൂറോ രണ്ട് ഗോളും സ്റ്റെറിലങ്ങ്, ഡാനിലോ എന്നിവര്‍ ഓരോ ഗോളും നേടി. ഇതോടെ 19 മത്സരങ്ങളില്‍ അവര്‍ക്ക് 55 പോയിന്റും 60 ഗോളുകളുമായി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്പൂളിനുശേഷം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 100 ഗോളുകള്‍ നേടുന്ന ആദ്യത്തെ ടീമായി മാഞ്ചസ്റ്റര്‍ സിറ്റി. 1982 ല്‍ ലിവര്‍പൂള്‍ 106 ഗോള്‍ നേടി.
പോയിന്റു നിലയില്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ലെസ്റ്റര്‍ സിറ്റി സമനിലയില്‍ തളച്ചു. 2-2. അവസാന നിമിഷങ്ങളില്‍ നിര്‍ണായ ഗോള്‍ നേടി മഗ്യൂറിയാണ് ലെസ്റ്റര്‍ സിറ്റിക്ക് സമനിലയൊരുക്കിയത്. 27-ാം മിനിറ്റില്‍ വാര്‍ഡി നേടിയ ഗോളില്‍ ലെസ്റ്റര്‍ മുന്നിലെത്തി. ആദ്യ പകുതിയവസാനിക്കാന്‍ അഞ്ചു മിനിറ്റുശേഷിക്കെ മാറ്റയുടെ ഗോളില്‍ യുണൈറ്റഡ് ഒപ്പമെത്തി.
രണ്ടാം പകുതിയുടെ പതിനഞ്ചാം മിനിറ്റില്‍ മാറ്റ രണ്ടാം ഗോളിലുടെ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. എന്നാല്‍ രണ്ടാം പകുതിയുടെ അധികസമയത്ത് മഗ്യൂറി സ്കോര്‍ ചെയ്ത് ലെസ്റ്റിന് സമനില നേടിക്കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: