തൊടുപുഴ(ഇടുക്കി): നാടിനെ നടുക്കിയ അറക്കുളം ജോമോന് കൊലപാതക കേസിലെ മുഖ്യപ്രതി തൃശൂരിലെ ബന്ധുവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍. മൂന്നുങ്കവയല്‍ തോട്ടുചാലില്‍ ജെറീഷിനെ(31) യാണ് പീച്ചി പോലീസ് സ്റ്റേഷന് പരിധിയില്‍ മൈലാട്ടുംപാറ കാക്കനാട്ട് മേരി ജോണിന്റെ പുരയിടത്തിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജെറീഷിന്റെ അമ്മയുടെ ബന്ധുവാണ് മേരി. ബന്ധുവും ഉറ്റ സുഹൃത്തുമായ ഇടത്തൊട്ടിയില്‍ ജോമോനെ(31) കുത്തിക്കൊന്ന് തോട്ടില്‍ തള്ളിയ കേസില്‍ ജെറീഷിനെ പോലീസ് അന്വേഷിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രിയോടെയാണ് ജെറീഷ്(32) വീട്ടിലെത്തിയതെന്നും സംശയം തോന്നിയ താന്‍ രാവിലെ തന്നെ പോകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നതായും മേരി പോലീസിനോട് പറഞ്ഞു. ഇന്നലെ രാവിലെ ജെറീഷിന് കാപ്പി നല്കിയ ശേഷം മേരി പള്ളിയില്‍ പോയി. എട്ട് മണിയോടെ സമീപവാസിയാണ് മരത്തില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കാണ്ടത്. പീച്ചി എസ്ഐ ഷാജഹാന് എമ്മിന്റെ നേതൃത്വത്തില്‍ പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറാകാത്തത് പോലീസിനെ വലയ്ക്കുന്നുണ്ട്.
കേസില്‍ ശനിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ ജെറീഷിന്റെ അച്ഛന് തൊമ്മന്(58), അമ്മ ലീലാമ്മ(54) എന്നിവരെ കോടതി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ബുധനാഴ്ച്ച ഉച്ചയ്ക്ക് ജോമോനെ വീട്ടില്‍ നിന്ന് ജെറീഷ് വിളിച്ച് കൊണ്ടുപോയി കൊലപ്പെടുത്തി രാത്രിയില്‍ തോട്ടില്‍ തള്ളുകയായിരുന്നു. ജോമോനെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം പോലീസ് കണ്ടെത്തുന്നത്.
മുഖ്യപ്രതി മരിച്ച സാഹചര്യത്തില്‍ മറ്റ് പ്രതികള്‍ക്കെതിരെ ഉടന്‍ കോടതിയില്‍ കുറ്റ പത്രം സമര്‍പ്പിക്കുമെന്ന് കേസ് അന്വേഷിക്കുന്ന കാഞ്ഞാര്‍ സിഐ മാത്യു ജോര്‍ജ് ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: