തിരുവനന്തപുരം: അഴിമതിയുടെ കാര്യത്തില്‍ ‘സ്വര്‍ണ’മല്ലെങ്കിലും കേരളത്തിനും മെഡല്‍ പട്ടികയിലിടം. രാജ്യത്തെ അഴിമതിക്കേസുകളില്‍ 10 ശതമാനവും സ്വന്തമാക്കിയ കേരളത്തിന് ‘വെങ്കലം’. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം അഴിമതിയില്‍ രാജ്യത്ത് മൂന്നാം സ്ഥാനമാണ് കേരളത്തിന്.
മഹാരാഷ്ട്രയാണ് ഒന്നാമത്. ഒഡീഷ രണ്ടാമത്. 2016ല്‍ 430 അഴിമതിക്കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. രാജ്യത്താകെ രജിസ്റ്റര്‍ ചെയ്തത് 4,439 കേസുകള്‍. മഹാരാഷ്ട്രയില്‍ 1016, ഒഡീഷയില്‍ 569 കേസുകള്‍. കേരളത്തില്‍ 2014ല്‍ 147, 2015ല്‍ 377 കേസുകളായിരുന്നെങ്കില്‍ 2016ല്‍ മാത്രം 15 ശതമാനത്തിന്റെ വളര്‍ച്ച. മഹാരാഷ്ട്രയില്‍ അഴിമതി മുന്‍ വര്‍ഷങ്ങളേക്കാള്‍ കുറയുന്നു. മഹാരാഷ്ട്രയില്‍ 2014ല്‍ 1,316, 2015ല്‍ 1,279 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
കേരളത്തിലെ തദ്ദേശ ഭരണസ്ഥാപനങ്ങളിലാണ് കൂടുതല്‍ അഴിമതി. കുറവ് ഐടി വകുപ്പില്‍. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ശിക്ഷയോ വകുപ്പുതല നടപടിയോ ഉണ്ടാകില്ലന്നും ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കില്‍ പറയുന്നു. തീരുമാനമെടുക്കാതെ കെട്ടിക്കിടക്കുന്ന കേസുകളിലും കേരളം മുന്നിലാണ്. 1,167ല്‍ 1102ല്‍ ഇതുവരെ പരിശോധന തുടങ്ങിയിട്ടില്ല. 65ല്‍ പരിശോധന തുടങ്ങി, 49ല്‍ പൂര്‍ത്തിയായി.
ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം കുറഞ്ഞു. ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 135 കേസുകള്‍. ലോക്നാഥ് ബെഹ്റ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് വന്നതിനു ശേഷം വിജിലന്‍സിനു ലഭിക്കുന്ന പരാതികളുടെ എണ്ണം കുറഞ്ഞു. വിജിലന്‍സ് ഡയറക്ടറുടെ അനുമതിയില്ലാതെ എഫ്ഐആര്‍ എടുക്കാനും കഴിയില്ല. പരിശോധന പൂര്‍ത്തിയാകാത്ത കേസുകളില്‍ അന്വേഷണം നടത്താന്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരുമില്ല. പ്രമുഖര്‍ക്കെതിരേയുള്ള വന്‍ അഴിമതികളിലും അന്വേഷണം വേണ്ടെന്ന നിലപാടിലാണ് വിജിലന്‍സ് ഡയറക്ടര്‍.
കഴിഞ്ഞ വര്‍ഷം 1,500 പരാതികളാണ് വിജിലന്‍സിനു ലഭിച്ചത്. ഇതില്‍ പലതിലും അന്വേഷണം തന്നെ നടത്തിയില്ല. ജേക്കബ് തോമസ് ഡയറക്ടറായിരിക്കെ വിജിലന്‍സ് ഇടയ്ക്കിടെ വിവിധ സര്‍ക്കാര്‍ ഓഫിസുകളും ആരോഗ്യകേന്ദ്രങ്ങളിലും പരിശോധന കര്‍ശനമാക്കിയിരുന്നു. ഇപ്പോള്‍ അതും നിലച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: