കൊച്ചി: കെ.പി.രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചതിനെക്കുറിച്ച് വിമര്‍ശനവും വിവാദവും. സമൂഹമാധ്യമങ്ങളില്‍ രാമനുണ്ണിയെ പരിഹസിച്ച് ട്രോളുകള്‍ പ്രവഹിക്കുന്നു. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനു കീഴിലുള്ള കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്കാരം സ്വീകരിക്കാനുള്ള രാമനുണ്ണിയുടെ തീരുമാനമാണ് സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനത്തിനു കാരണമാകുന്നത്.
ഇത്തവണ കേന്ദ്രസാഹിത്യ അക്കാദമിയുടെ മലയാള വിഭാഗത്തില്‍ നിന്ന് പുരസ്കാരത്തിന് അര്‍ഹമായത് കെ.പി. രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം എന്ന നോവലും കെ.എസ്. വെങ്കിടാചലത്തിന്റെ അഗ്രഹാരത്തിലെ പൂച്ച എന്ന വിവര്‍ത്തനവുമാണ്. തമിഴ് സാഹിത്യകാരനായ ജയകാന്തന്റെ കൃതിയുടെ വിവര്‍ത്തനമാണ് വെങ്കിടാചലം നടത്തിയത്.
കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്നയാളാണ് കെ.പി.രാമനുണ്ണി. അസഹിഷ്ണുതയെന്നാരോപിച്ച് കവി സച്ചിദാനന്ദന്റെ നേതൃത്വത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ ഒരു വിഭാഗം സാഹിത്യകാരന്മാര് തിരിച്ചു നല്കിയപ്പോള് അതിനെ അനുകൂലിച്ച് ശക്തമായി രാമനുണ്ണി രംഗത്തു വന്നിരുന്നു.
വര്‍ഗ്ഗീയതക്കെതിരായ നിലപാടെടുക്കുന്നു എന്ന പേരിലാണ് രാമനുണ്ണി ബിജെപിയെയും നരേന്ദ്രമോദി സര്‍ക്കാരിനെയും വിമര്‍ശിക്കാറുള്ളത്. അതേസമയം ജമാഅത്തെ ഇസ്ലാമിക്കും ചില മുസ്ലീം സംഘടനകള്‍ക്കും വേണ്ടി വാദിച്ചും, അവരുടെ ശക്തനായ വക്താവായുമാണ് രാമനുണ്ണി നിലനില്‍ക്കുന്നത്. ഒരു വശത്ത് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുകയും മറുവശത്തൂടെ പുരസ്കാരം സ്വീകരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെയാണ് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശിക്കുന്നത്.
പുരസ്കാരം രാമനുണ്ണി സംഘടിപ്പിച്ചതാണെന്നും ആരോപണമുയരുന്നു. മലയാള വിഭാഗത്തില്‍ അവാര്‍ഡ് നേടിയ രാമനുണ്ണിയും വെങ്കിടാചലവും കേന്ദ്രസാഹിത്യഅക്കാദമിയുടെ മലയാള വിഭാഗത്തിന്റെ ഉപദേശകസമിതി അംഗങ്ങളാണ്. ഈ മാസം കാലാവധി അവസാനിക്കുന്ന സമിതിയുമാണിത്.
മലയാളം ഉപദേശക സമിതി അംഗങ്ങളാണ് മലയാളം അവാര്‍ഡ് തീരുമാനിക്കുന്ന ജൂറിമാരെ നിര്‍ദ്ദേശിക്കുക. ഈ ജൂറിമാരാണ് അവാര്‍ഡ് തീരുമാനിക്കുന്നത്.
സാഹിത്യ അക്കാദമി അവാര്‍ഡിന് കെ പി രാമനുണ്ണിയെ തെരഞ്ഞെടുത്ത ജൂറിമാര്‍ ഡോ. അജയപുരം ജ്യോതിഷ് കുമാര്‍, ഡോ. എന്‍ അനില്‍ കുമാര്‍, ഡോ. പ്രഭാ വര്‍മ്മ എന്നിവരാണ്.
വിവര്‍ത്തനത്തിന് കെ.എസ്. വെങ്കിടാചലത്തെ തെരഞ്ഞെടുത്തത് ഡോ. കെ.ജി.പൗലോസ്, ഡോ. എം.ഡി. രാധിക, ഡോ. പി.പി.ശ്രീധരനുണ്ണി എന്നിവരാണ്. ഈ ജൂറി അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് മലയാളം ഉപദേശക സമിതി തന്നെ ആകുമ്പോള്‍ സമിതിയിലുള്ള അംഗങ്ങളെ തന്നെ അവാര്‍ഡിന് തെരഞ്ഞെടുത്തത് ഒത്തുകളിയാണെന്നാണ് ആരോപണം.എന്നാല്‍ പുരസ്കാരനിര്‍ണ്ണയത്തില്‍ ഉപദേശകസമിതിക്ക് യാതൊരു റോളുമില്ലെന്നാണ് രാമനുണ്ണിയുടെ പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: