അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗാന്ധിനഗര്‍ സെക്രട്ടേറിയറ്റ് മൈതാനത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഓം പ്രകാശ് കോലി സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കിയുള്ള മന്ത്രിസഭയാകും വിജയ് രൂപാണിയുടേത്.
പട്ടേല്‍ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ആനന്ദിബെന്‍ പട്ടേലിന് ശേഷമാണ് വിജയ് രൂപാണി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായത്. ഒന്നര വര്‍ഷത്തോളം മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇത്തവണ ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടതും. ജനകീയ, അഴിമതി വിരുദ്ധ പ്രതിഛായയുള്ള രൂപാണി ജനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ്. പട്ടേല്‍ വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള രാജ്കോട്ട് വെസ്റ്റില്‍ കോടീശ്വരനായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇന്ദ്രനീല്‍ രാജ്ഗുരുവിനെ കാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
ജൈനമത വിശ്വാസിയായ 61 കാരനായ രൂപാണി ആര്‍എസ്എസിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. പട്ടേല്‍ പ്രക്ഷോഭത്തിന്റെ കേന്ദ്രമായിരുന്ന മെഹ്സാനയില്‍ നിന്നാണ് നിതില്‍ പട്ടേല്‍ ജയിച്ചത്. ഇന്നലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി രത്തന്‍ സിങ്ങ് റാത്തോഡ് ബിജെപിയെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ ബിജെപിക്ക് നിയമസഭയില്‍ 100 അംഗങ്ങളുടെ പിന്തുണയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: