ന്യൂദല്‍ഹി: ശബരിമലയുടെ കാര്യത്തില്‍ പ്രത്യേകം വാദം കേള്‍ക്കാമെന്നും കടുവാ സങ്കേതങ്ങളിലെ വിനോദസഞ്ചാരം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. കടുവാ സങ്കേതങ്ങളുടെ സംരക്ഷണത്തിനുള്ള മാര്‍ഗരേഖയില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ അഭിപ്രായം പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യം പറഞ്ഞത്.
കടുവാ സങ്കേതത്തിന് അതത് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദ്ധതി തയ്യാറാക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു. ശബരിമലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്താനിടയാക്കുമെന്ന് സംസ്ഥാനം നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. വളരെ ചുരുങ്ങിയ സമയത്ത് മാത്രമാണ് ശബരിമലയില്‍ തീര്‍ത്ഥാടകരെത്തുന്നത്. ഈ സാഹചര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് വിശ്വാസികളെ വ്രണപ്പെടുത്തുമെന്നുമാണ് സര്‍ക്കാര്‍ അഭിഭാഷകന് സുപ്രീംകോടതിയില്‍ വിശദീകരിച്ചത്.
ക്ഷേത്രവരുമാനത്തില്‍നിന്ന് 10 ശതമാനം തുക പ്രദേശത്തിന്റെ വികസനത്തിനായി നല്‍കണമെന്ന നിര്‍ദ്ദേശത്തെ സര്‍ക്കാര്‍ എതിര്‍ക്കുകയും ചെയ്തു. ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വളരെ കുറവാണ്. സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടന്നത് വളരെ കുറച്ച് സ്ഥലത്താണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഇതിനിടെ, ശബരിമല കടുവാ സങ്കേതമാകയാല്‍ അയ്യപ്പതീര്ത്ഥാടകരെ നിയന്ത്രിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടിന്മേല് ഭക്തജനങ്ങളുടെ അഭിപ്രായംകൂടി കേള്‍ക്കണമെന്നും കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ശബരിമല അയ്യപ്പസേവാ സമാജം സമര്‍പ്പിച്ച അപേക്ഷ സുപ്രീംകോടതി പരിഗണിച്ചു.
അടുത്ത ചൊവ്വാഴ്ച സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനുവേണ്ടി കേസ് മാറ്റിവെച്ചു. അഞ്ച് കോടി അയ്യപ്പന്മാര് പ്രതിവര്‍ഷമെത്തുന്ന ശബരിമലയില്‍ നിയന്ത്രണം പാടില്ലെന്നും ഭക്തജന താല്‍പ്പര്യങ്ങള്‍ കണക്കിലെടുക്കണമെന്നും ശബരിമല അയ്യപ്പ സേവാസമാജം ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരനും സ്വാമി അയ്യപ്പദാസും സുപ്രീംകോടതിയെ ബോധിപ്പിച്ചു. സമാജത്തിനുവേണ്ടി അഡ്വ. കൈലാസനാഥപിള്ള ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: