ന്യുദല്‍ഹി: കുല്ഭൂഷന് ജാദവിന്റെ കാര്യത്തില്‍ പാക്കിസ്ഥാന് ക്രൂരമായി തമാശ കാണിക്കുകയാണെന്ന് സരബ്ജിത് സിംഗിന്റെ സഹോദരി ദല്‍ബീര്‍ കൗര്‍. സ്വതന്ത്രമായി കുല്ഭൂഷന് ഭാര്യയേയും അമ്മയേയും കാണാന്‍ അനുമതി നല്‍കാത്ത പാക്കിസ്ഥാന്റെ നടപടി ഒരു നാടകം മാത്രമാണെന്നും അവര്‍ പറഞ്ഞു.
ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാക്കിസ്ഥാന് തടവിലാക്കിയിരിക്കുന്ന കുല്‍ഭൂഷനെ കാണാന്‍ പാക്കിസ്ഥാന് അദ്ദേഹത്തിന്റെ അമ്മയേയും ഭാര്യയേയും അനുവദിച്ചിരുന്നു. എന്നാല്‍ ഒരു ഗ്ലാസ് സ്ക്രീനിന് ഇരുവശത്തും നിന്നാണ് ഇവര്‍ കൂടിക്കാഴ്ച നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ കൂടിക്കാഴ്ചയില്‍ ഒരു മാനവികതയും ഇല്ലെന്ന് കൗര്‍ ആരോപിച്ചു. ഉറ്റവരെ ഗ്ലാസ് മറയില്‍ വേര്‍തിരിച്ച് നടത്തുന്ന അതീവ സുരക്ഷയിലുള്ള ഈ കൂടിക്കാഴ്ചയ്ക്ക് ഒരു അര്‍ത്ഥവുമില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. നാല് വര്‍ഷം മുന്‍പ് തന്റെ സഹോദരനെ പാക്കിസ്ഥാനില്‍ വച്ച് നഷ്ടപ്പെട്ടു. കുല്‍ഭൂഷന്റെ കുടുംബം ഈ സമയത്ത് കടന്നുപോകുന്ന മാനസികാവസ്ഥ തനിക്കറിയാമെന്നും കൗര്‍ പിടിഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
കുല്‍ഭൂഷനെ ഒന്ന് ആലിംഗനം ചെയ്യാനും സ്വതന്ത്രമായി സംസാരിക്കാനും അദ്ദേഹത്തിന്റെ കുടുംബത്തിന് ആഗ്രഹമുണ്ടായിരിക്കും. എന്നാല്‍ അതൊന്നും നടന്നില്ല. പിന്നെ എന്ത് സ്വാന്തനമാണ് ഈ കൂടിക്കാഴ്ചയില്‍ അവര്‍ക്ക് ലഭിച്ചത്-കൗര്‍ ചോദിക്കുന്നു. പാക്കിസ്ഥാന് മനുഷ്യത്വം ഇല്ലാത്തവരാണ്. അവര്‍ നമ്മുടെ ജനങ്ങളെയും കുല്‍ഭൂഷന്റെ കുടുംബത്തെയും വച്ച് ക്രൂരമായ തമാശ കളിക്കുകയാണ്. അവര്‍ കൂടിക്കാഴ്ചയുടെ ഒരു നാടകം ഒരുക്കി. അതൊരു നാട്യമായി മാത്രമേ തനിക്ക് കാണാന്‍ കഴിയൂ.
പാക്കിസ്ഥാന് എല്ലാം മുന്‍കൂട്ടി നിശ്ചയിച്ച് നടത്തുന്നതാണ്. അവര്‍ ഗ്യാലറിയില്‍ ഇരുന്ന കളിക്കുകയും രാജ്യാന്തര സമൂഹത്തെ വിഡ്ഢിയാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതൊരു നാടകമായതില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അത്തരത്തില്‍ മാത്രമേ ഇതിനെ കാണാവൂ എന്നും ദല്‍ബീര്‍ കൗര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അറസ്റ്റിലായ ശേഷം ആദ്യമായാണ് കുല്ഭൂഷണ് കുടുംബാംഗങ്ങളെ കാണുന്നത്. രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ ജന്മദിന വാര്‍ഷികം പ്രമാണിച്ചുള്ള മാനുഷിക പരിഗണനയാണിതെന്നായിരുന്നു പാക്കിസ്ഥാന് ഇതിനോട് പ്രതികരിച്ചത്.
2013ല്‍ ലഹോറിലെ ജയിലില്‍ വച്ച് മരണമടഞ്ഞയാളാണ് സരബ്ജിത് സിംഗ്. സഹതടവുകാരുടെ ക്രൂരമര്ദ്ദനമേറ്റായിരുന്നു അന്ത്യം. സരബ്ജിത് സിംഗിനെ ചാരവൃത്തി ആരോപിച്ച് 1991ല്‍ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാല്‍ ശിക്ഷ 2008ല്‍ തടഞ്ഞുവയ്ക്കുകയും ആജീവനാന്തകാലം ജയില്‍വാസത്തിന് വിധിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: