സ്വന്തം ലേഖകന്‍
കുണ്ടറ: കൊല്ലത്തെ ക്ഷേത്രോത്സവങ്ങളില്‍ നിറഞ്ഞു നിന്ന കലാരൂപം വിസ്മൃതിയിലേക്ക് നീങ്ങുന്നു. വണ്ടിക്കുതിരയെന്ന പേരില്‍ അറിപ്പെടുന്ന കെട്ടുകുതിരയാണ് ഫ്ളോട്ടുകളുടെ ആധിക്യത്തില്‍ ഇല്ലാതാകുന്നത്.
10 മുതല്‍ 30 കുതിരകള്‍വരെ മുന്‍കാലങ്ങളില്‍ ഉത്സവത്തിന് പങ്കെടുത്ത സ്ഥാനത്തു ഇപ്പോള്‍ അത് രണ്ടോ മൂന്നോ മാത്രമായി. ഇപ്പോള്‍ ഇലക്ട്രിക് ഫ്ളോട്ടുകളുടെ കാലമാണെന്ന് നാലു പതിറ്റാണ്ടായി കുതിരകെട്ടുന്ന ശിവന് പറയുന്നു.
തടിവീലുകളുള്ള വണ്ടിക്കുതിരയെ വലിച്ചുകൊണ്ടുനടക്കാനുള്ള ബുദ്ധിമുട്ടും പഴയതുപോലെയുള്ള സ്ഥലസൗകര്യങ്ങള്‍ ക്ഷേത്രങ്ങളിലില്ലാത്തതും പ്രധാന കാരണമാണ്. മുന്‍കാലത്ത് നാട്ടില്‍ ഏകദേശം 100 വണ്ടിക്കുതിരകളോളം ഉണ്ടായിരുന്ന സ്ഥാനത്തു ഇപ്പോള്‍ വെറും പത്തായി ചുരുങ്ങിയിട്ടുണ്ടെന്ന് 55 കാരനായ ശിവന് പറഞ്ഞു.
കൊറ്റങ്കര പഞ്ചായത്തിലുള്ള തട്ടാര്‍കോണം കുതിരമുക്ക് തൃക്കോവില്‍വട്ടം ഭാഗത്തെ താഴാംപണയിലും മാത്രമാണിപ്പോള്‍ കുതിരകെട്ട് നിര്‍മ്മാണം നടക്കുന്നത്. തടിയില്‍ ചട്ടം പണിത് അതില്‍ വൈക്കോല്‍ നിറച്ചു ചാക്ക് കൊണ്ടുപൊതിഞ്ഞാണ്—കുതിരയെ നിര്‍മ്മിക്കുന്നത്. പ്രധാന ആകര്‍ഷണം തലയാണ്. പിന്നെ ഹിന്ദു ദൈവങ്ങളുടെ പ്രതിമകളും മുന്‍ഭാഗത്തെ തട്ടുകളില്‍ ഉറപ്പിച്ചുവയ്ക്കുന്നു.
വര്ണ്ണക്കടലാസുകള് കൊണ്ട് നിര്‍മ്മിക്കുന്ന ഭീമന്‍മാലകളും ചാര്‍ത്തി ഒരുക്കിനിര്‍ത്തുന്ന കുതിരക്ക് നിരവധി ആരാധകര്‍ ഒരുകാലത്തുണ്ടായിരുന്നു. ചില ക്ഷേത്രങ്ങളില്‍ നേര്‍ച്ചയായും കുതിരയെ എഴുന്നള്ളിച്ചിരുന്നു.
ഒറ്റ തടിയിലാണ് കുതിരയുടെ തല ഒരുക്കുന്നത്. ആക്ഷന്‍താരം ജയനും നിത്യഹരിതനായകന് നസീറും നായകന്മാരായി അഭിനയിച്ച മാമാങ്കം എന്നചിത്രത്തിലും ചെങ്ങന്നൂര്‍, തൃശൂര്‍, എറണാകുളം ജില്ലയിലെ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലും പങ്കെടുത്തിട്ടുള്ള കലാകാരനാണ് ശിവന്. അച്ഛന് ഗോവിന്ദന്ഉണ്ണിത്താനാണ് ഗുരു. പേരുകേട്ട കുതിരകെട്ടുകാരായിരുന്നു കുഞ്ഞന്‍പിള്ളയും പറമ്പിയും. ഇപ്പോള്‍ അവരാരും ഈ രംഗത്തില്ല. ഉള്ളത് തട്ടാര്കോണത്തുള്ള ഷഫീക്ക്, രാജന്, മനു എന്നിവരടക്കം അഞ്ചുപേര്‍. കുട്ടിക്കാലം മുതലുള്ള താല്‍പ്പര്യം ഒന്നുകൊണ്ടു മാത്രമാണ് താനും മറ്റുള്ളവരും ഇപ്പോഴും ഈരംഗത്ത് തുടരുന്നതെന്ന് ശിവന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: