ചാരുംമൂട് (ആലപ്പുഴ): മുസ്ലീം യുവതിയെ പ്രണയിച്ചതിന് പെട്രോള്‍ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു. ചാരുംമൂട് ഇടക്കുന്നം എംജി നിലയത്തില്‍ പരേതനായ മോഹനന്റെ മകന് ജിത്തുമോഹനാ (21)ണ് മരിച്ചത്. പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവ് തൃശൂര്‍ എആര്‍ ക്യാമ്പിലെ പോലീസുകാരന് വഹാദാണ് ജിത്തുവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ജിത്തുവിനെ ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലും പിന്നീട് അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ 1.30ഓടെ മരിച്ചു.
ആലപ്പുഴ എസ്ഡി കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ജിത്തുമോഹന്‍ ചുനക്കര തെരുവുമുക്ക് സ്വദേശിനി ഷബാനയുമായി സ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടം മുതല്‍ പ്രണയത്തിലായിരുന്നു. പ്ലസ് ടുവിന് ശേഷം പ്രണയ ബന്ധത്തിന്റെ പേരില്‍ ഷബാനയെ സഹോദരിയുടെ കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം ചേരമാന്‍ പറമ്പിനു സമീപം തോപ്പില്‍ പറമ്പില്‍ വീട്ടിലേക്കു മാറ്റുകയും ജിത്തുവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ജിത്തു ഷബാനയെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയെങ്കിലും ഷബാനയുടെ ആവശ്യത്തിനെ തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. തുടര്‍ന്നാണ് ജിത്തുമോഹനെ വഹാദ് കൊടുങ്ങല്ലൂരിലുള്ള വീട്ടിലേക്ക് വിവാഹം കഴിച്ചു നല്‍കാമെന്നു പറഞ്ഞ് വിളിച്ചു വരുത്തിയത്.
ഷബാനയെ വിവാഹം ചെയ്തു നല്കണമെങ്കില് മതം മാറണമെന്ന് വഹാദ് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് ജിത്തു തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും വഹാദും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ച് പെട്രോള്‍ ഒഴിച്ച് ജിത്തുവിനെ കത്തിക്കുകയായിരുന്നു. പുറത്തേക്ക് ഓടിയ ജിത്തുവിനെ നാട്ടുകാര്‍ കൊടുങ്ങല്ലൂരിലുള്ള ആശുപത്രിയിലും പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെവച്ച് എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എത്തി ജിത്തുവില്‍ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു. പിന്നീട് അമൃത ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കേസ് ഉന്നത പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ചാരുംമൂട് ജങ്ങ്ഷനില്‍ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ മൃതദേഹവുമായി റോഡുപരോധിച്ചു. ഐജി: ഗോപിനാഥന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി: ബിജു ഭാസ്ക്കറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം കേസ് അന്വേഷിക്കുമെന്ന ഉന്നത പോലീസുദ്യോഗസ്ഥരുടെ അറിയിപ്പ് ചെങ്ങന്നൂര്‍ ഡിവൈഎസ്പി: ബേബിചാള്സ് മൈക്കിലൂടെ അറിയിച്ചതിനെ തുടര്‍ന്നാണ് ഉപരോധസമരം അവസാനിച്ചത്.
ഇവിടെനിന്നും പറയംകുളം ജങ്ങ്ഷന് വഴി വീട്ടിലെത്തിച്ച മൃതദേഹം രാത്രി 8.45ന് വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ സംസ്ക്കരിച്ചു. വിദേശത്തു ജോലിയിലായിരുന്ന അമ്മ ഉഷ സംഭവം അറിഞ്ഞ് ഞായറാഴ്ച നാട്ടിലെത്തിയിരുന്നു. സഹോദരി: നീതു. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ ഇന്നലെ മാവേലിക്കര, കൊടുങ്ങല്ലൂര്‍ താലൂക്കുകളില്‍ ഹര്‍ത്താല്‍ ആചരിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: