കാട്ടാക്കട: കൊച്ചുകുളം എന്ന പേരില്‍ അറിയപ്പെടുന്ന വലിയകുളം ചിലര്‍ കയ്യടക്കി കൂടുതല്‍ കൊച്ചാക്കി. കള്ളിക്കാട് പഞ്ചായത്തിലെ മഞ്ചാടിമൂട് വാര്‍ഡിലുള്‍പ്പെട്ട കൊച്ചുകുളമാണ് നാശത്തിന്റെ വക്കിലായത്. കയ്യേറ്റങ്ങള്‍ തടഞ്ഞ് കുളം സംരക്ഷിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ കയ്യേറ്റക്കാര്‍ വേണ്ടപ്പെട്ടവരായതിനാല്‍ നടപടി എടുക്കേണ്ട പഞ്ചായത്തിന് മൗനം.
കള്ളിക്കാട് വില്ലേജ്ഓഫീസില്‍ നിന്നുള്ള വിവരാവകാശ രേഖകളില്‍ 1.35 ഏക്കര്‍ വിസ്തൃതിയുണ്ട് കുളത്തിന്. കയ്യേറ്റങ്ങള്‍ കാരണം ഇപ്പോള്‍ കുളത്തിന്റെ വിസ്തൃതി പഞ്ചായത്ത് രേഖകളില്‍ വെറും 21 സെന്റ് മാത്രമായി ചുരുങ്ങി. ഈ സ്ഥിതി തുടര്‍ന്നാല്‍ ശേഷിക്കുന്ന ഭൂമി കൂടി നഷ്ടപ്പെട്ട് കുളം ഓര്‍മയാകുമെന്ന സ്ഥിതിയാണ്. പ്രദേശത്തെ ജനങ്ങള്‍ക്ക് ശുദ്ധജലത്തിനും കൃഷിക്കും പ്രയോജനപ്പെട്ടിരുന്ന കുളത്തിന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണ്. സംരക്ഷണമില്ലാത്തതിനാല്‍ പരിസരമാകെ കാട് കയറി പായല്‍ മൂടിക്കിടക്കുന്നു. ശുദ്ധജല ക്ഷാമം അനുഭവപ്പെടുന്ന പ്രദേശത്ത് ഈ കുളം സംരക്ഷിച്ചാല്‍ ജലക്ഷാമം ഒരു പരിധിവരെ പരിഹരിക്കാനാകും. നിലവില്‍ ഫിഷറീസ് വകുപ്പിന്റെ മാതൃകാ മത്സ്യകൃഷിക്കായി ഒരു കോ ഓര്‍ഡിനേറ്റര്‍ക്ക് പഞ്ചായത്ത് കുളം വിട്ട് നല്‍കിയിരിക്കുകയാണ്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം അനുസരിച്ച് അടിയന്തരമായി ഭൂമി അളന്നുതിരിച്ച് കുളം സംരക്ഷിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: