ന്യൂദല്‍ഹി:ഇസ്രായേലിന്റെ തലസ്ഥാനമായി ജെറുസലേമിനെ യുഎസ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് അല്‍ഖ്വയ്ദയുടെ ഭീകരാക്രമണത്തിനു സാധ്യത. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അമേരിക്കന്‍ ഇസ്രായേല്‍ എംബസികള്‍, കമ്പനികള്‍, മറ്റ് സാമ്പത്തിക – വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവ ആക്രമിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന. ദക്ഷിണ കാശ്മീര്‍,ദല്‍ഹി,കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളില്‍ അല്‍ഖ്വയിദയുടെ സ്വാധീനമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ജമ്മുകാശ്മീരിലെ അല്‍ഖ്വയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നത് അന്‍സാര്‍ ഖാസ്വാത്തുള് ഹിന്ദിന്റെ നേതൃത്വത്തിലാണ്. ഇയാളുടെ ഭീഷണി ഉയര്‍ത്തിയ പ്രസ്താവന ടെലഗ്രാം ചാനലാണ് പുറത്തുവിട്ടത്.’ ബഹുമാനപ്പെട്ട മുസ്ലീംങ്ങളേ നിങ്ങള്‍ ലോകമെമ്പാടുമുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും എംബസികള്‍,അവരുടെ സാമ്പത്തിക സ്ഥാപനങ്ങള്‍ തുടങ്ങിയവ ആക്രമിക്കണമെന്നും അവരുടെ രക്തം വീഴ്ത്തേണ്ടത് എല്ലാ മുസ്ലീംങ്ങളുടെയും കടമയാണെ’ന്നും പ്രസ്താവനയില്‍ പറയുന്നു. ഡോണാള്‍ഡ് ട്രംപിനെതിരെയും പ്രസ്താവനയില്‍ രൂക്ഷവിമര്‍ശനമുണ്ട്.
ഈ മാസം ആദ്യമാണ് ഇസ്രായേലിന്റെ തലസ്ഥാനമായി ജെറുസലേമിനെ യുഎസ് പ്രഖ്യാപിച്ചത്. ഇസ്രായേലില്‍ നിന്നും അമേരിക്കയില്‍ നിന്നും എത്തുന്ന ധാരാളം സഞ്ചാരികള്‍ ഇന്ത്യയിലെത്താറുണ്ട്. ജമ്മുകാശ്മീരും ദല്‍ഹിയും ഇവരുടെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളാണ്. ഇവര്‍ക്ക് നേരെ ആക്രമണം നടത്താനുള്ള സാധ്യതയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: